പത്തനംതിട്ട: പതിനാല് ജില്ലാ ഓഫിസുകളിലേയും ദാരിദ്ര്യലഘൂകരണ വിഭാഗം ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥ.
ഗ്രാമവികസന വകുപ്പിന്റെ കീഴിലുള്ള ഈ ഓഫീസുകളിലെ മുന്നൂറോളം ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും ശമ്പളം മുടങ്ങാതിരിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജനുവരിയിലെ ശമ്പളം ഫെബ്രുവരി കഴിയാറായിട്ടും നല്‍കിയിട്ടില്ല.
പിഎസ്സി നിയമച്ച, ഗ്രാമവികസനവകുപ്പ് ജീവനക്കാരാണ് ദാരിദ്ര്യലഘൂകരണവിഭാഗം ആഫീസുകളിലും. ബ്ലോക്ക് ഓഫീസുകള്‍, എഡിസി ആഫീസ്, ഗ്രാമവികസനകമ്മീഷണറേറ്റ് എന്നിവിടങ്ങളില്‍ ശമ്പളം കൃത്യമായി ലഭിക്കുമ്പോഴാണ് അതേവകുപ്പിന്റെ മറ്റൊരു വിഭാഗത്തില്‍ ശമ്പളം ലഭിക്കാതെ വരുന്നത്. ശമ്പളം മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായി. പെന്ഷന് വിഹിതം പോലും അടയ്ക്കാനാവുന്നില്ല. ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ നിന്നും ജീവനക്കാര്‍ മറ്റ് ഓഫീസുകളിലേക്ക് സ്ഥലംമാറ്റം വാങ്ങി പോകുന്നതും കൂടി.
പ്രോജക്ട് ഡയറക്ടറെ ശമ്പള വിതരണ ഉദ്യോഗസ്ഥനായി നിയമിച്ച് ട്രഷറി മുഖേന ശമ്പളം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.
ദാരിദ്ര്യലഘൂകരണവിഭാഗത്തിലെ ജില്ലാ ഓഫീസില്‍ ഓഫീസ് അറ്റന്റന്റ് മുതല്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ വരെ ശരാശരി ഇരുപത് ജീവനക്കാരുണ്ട്.
പതിനാല് ജില്ലാ ഓഫീസുകളിലായി മുന്നൂറില്‍ താഴെ ജീവനക്കാരാണ് ഉള്ളത്. ജില്ലയില്‍ പ്രതിമാസം ഏഴ്ലക്ഷം രൂപയാണ് ശമ്പളത്തിനു വേണ്ടത്. സംസ്ഥാനത്തൊട്ടാകെ ഒരു കോടിയില്‍ താഴെ.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന് എല്ലാ ജില്ലകളിലും ഗ്രാമവികസന മന്ത്രാലയത്തിനുകീഴില്‍ ഗ്രാമവികസന ഏജന്‍സികള്‍ രൂപീകരിച്ചിരുന്നു. ഡിആര്‍ഡിഎ എന്നറിയപ്പെട്ടിരുന്ന ഈ സംവിധാനത്തെ 2007ല്‍ സംസ്ഥാനത്ത് ദാരിദ്ര്യലഘൂകരണ വിഭാഗം എന്ന് പുനര്‍നാമകരണം നടത്തി. എന്നാല്‍ ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോ അംഗീകാരമോ വാങ്ങിയില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെ സംസ്ഥാനസര്‍ക്കാര്‍ നടത്തിയ പുനര്‍നാമകരണം കേന്ദ്രഫണ്ട് കൃത്യമായി ലഭിക്കുന്നതിന് തടസ്സമായിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: