ഇടുക്കി: തീപിടിത്തം ഒഴിയാതെ കുളമാവ് വനമേഖല. കൃത്യമായ പരിശോധനയും ഫയര്‍ലൈന്‍ തെളിക്കലും നടക്കാത്തതിനാല്‍ ഒരു മാസത്തിനിടെ കത്തിയമര്‍ന്നത് 60 ഏക്കറോളം ഭൂമി. ഏറെയും കുളമാവ് ഡാമിന് സമീപവും ജില്ലാ ആസ്ഥാനമായ പൈനാവ് മേഖലയിലും.
തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ നാടുകാണി മുതല്‍ കിലോ മീറ്ററുകള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വനമേഖലകളിലൊന്നാണ്. കുളമാവ് മുതല്‍ 25 കിലോമീറ്ററോളം വനത്തിലൂടെ മാത്രമാണ് യാത്ര. റോഡരികില്‍നിന്ന് പടരുന്ന തീ ദിവസവും ഏക്കറുകണക്കിന് സ്ഥലമാണ് അഗ്നിക്കിരയാക്കുന്നത്. പലപ്പോഴും അഗ്നിരക്ഷാ സേനയ്ക്ക് സ്ഥലത്തെത്താനും ആകാറില്ല. വാഹനം എത്താതെ വരുന്നതോടെ കമ്പും ചപ്പും ഉപയോഗിച്ച് തല്ലിയാണ് തീ കെടുത്തുന്നത്. പെട്ടെന്ന് ആവശ്യമായി വരുന്ന വെള്ളം ശേഖരിക്കാനും സൗകര്യമില്ല.
കുളമാവ് മുതല്‍ അഞ്ചാംമൈല്‍ വരെ തൊടുപുഴയില്‍നിന്ന് പോകുമ്പോള്‍ റോഡിന്റെ ഇടതുഭാഗം തൊടുപുഴ റെയ്ഞ്ചും വലതുഭാഗം നഗരംപാറ റെയ്ഞ്ചുമാണ്. ഇതിന് ശേഷം 200 ഏക്കറിലധികം ഭൂമി ജില്ലാ പഞ്ചായത്തിന്റെ പക്കലാണ്.
നിലവിലുണ്ടായിരുന്ന ഫയര്‍ലൈന്‍ തെളിക്കുന്ന പണി മാറ്റി കോണ്‍ട്രാക്ട് വ്യവസ്ഥയിലാക്കി ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതോടെ പുതിയ ടെന്‍ണ്ടര്‍ നല്കാനുമായില്ല. സാധാരണ ജനുവരി ആദ്യം തന്നെ ഫയര്ലൈന്റെ ആദ്യഘട്ട പണികള്‍ തീരുന്നതാണ്. വേനല്മഴയ്ക്ക്ശേഷം തീ പിടിത്തം ഏറെയും ഉണ്ടാകുന്ന തൊടുപുഴ റെയിഞ്ചില്‍ പാറമട മുതലുള്ള ഭാഗത്ത് മാത്രമാണ് ഭാഗികമായെങ്കിലും ഫയര്‍ലൈന്‍ പണികള്‍ നടത്താനായിട്ടുള്ളത്. ഇതും വലിയമാവ് വനസംരക്ഷണ സമിതിയുടെ സഹായത്തോടെ. 100 ചതുരശ്ര കിലോമീറ്ററാണ് നഗരംപാറ റെയിഞ്ചിന്റെ വിസ്തൃതി. ഇവിടെ താല്‍ക്കാലിക വനവാസി വാച്ചര്‍മാര്‍ ധാരാളമായി ഉള്ളതിനാല്‍ സംരക്ഷണം ഒരുക്കാനും ആകുന്നുണ്ട്.
ജീവനക്കാര്‍ കുറവ്
665 ചതുരശ്ര കിലോ മീറ്ററിലധികം വ്യാപിച്ച് കിടക്കുന്ന തൊടുപുഴ റെയിഞ്ച് കോതമംഗലം ഡിവിഷന്റെ പാതിയോളം വലുപ്പം വരുന്ന ഒന്നാണ്. വനമേഖല കൂടുതലുള്ള സ്ഥലത്ത് നിന്ന് ഏറെമാറി പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നതും ജീവനക്കാരുടെ കുറവുമാണ് പ്രധാന വെല്ലുവിളികള്‍.
സെക്ഷന്‍ ഓഫീസുകളിലും ജീവനക്കാര്‍ പേരിന് മാത്രം. കുളമാവ് മുതല്‍ വ്യാപിച്ച് കിടക്കുന്ന സ്ഥലത്ത് തീ പിടിത്തം ഉണ്ടായാല്‍ പലയിടത്തും റോഡ് മാര്‍ഗം തന്നെ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ വേണമെന്നും ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വനം റേഞ്ചുകളിലൊന്നാണ് തൊടുപുഴയെന്നും സുരക്ഷയ്ക്കായി പരമാവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നുമാണ് റേഞ്ച് ഓഫീസര്‍ ബാബു പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: