തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഉയരാനിടയുള്ള രൂക്ഷമായ വിമര്‍ശനങ്ങള്‍ പ്രതിരോധിക്കാനുറച്ച് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍. സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനത്തില്‍ ആദ്യം ഒന്നു പതറിയെങ്കിലും പി. ജയരാജന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ സംഘം ഇന്ന് നടക്കുന്ന പൊതുചര്‍ച്ചയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കും.
പി. ജയരാജനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നാണ് കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികളുടെ നിലപാട്. അക്രമമല്ല പ്രതിരോധമാണ് ഇപ്പോള്‍ നടക്കുന്നതെന്ന ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഇന്നലത്തെ പ്രസംഗം കണ്ണൂര്സംഘത്തിന് പുതുജീവന്‍ നല്‍കുന്നതായി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന ഗ്രൂപ്പ് ചര്‍ച്ചകളിലെല്ലാം പ്രധാന വിഷയം യെച്ചൂരിയുടെ നിലപാടായിരുന്നു. സംസ്ഥാന നേതൃത്വത്തിനെ വരെ പ്രതിസന്ധിയിലാക്കുന്നതാണ് യെച്ചൂരിയുടെ നിലപാട്.
സമ്മേളനത്തില്‍ ഇന്നലെ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് പ്രതിനിധികള്‍ക്കിടയില്‍ അമര്‍ഷം ഉയര്‍ന്നു. സമ്മേളനപ്രതിനിധികള്‍ക്ക് കൈമാറുന്നതിന് മുന്‍പ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മാത്രം കാണുന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതെങ്ങനെയെന്ന് പ്രതിനിധികള്‍ ഗ്രൂപ്പ് ചര്‍ച്ചയില്‍ ചോദിച്ചു. ഇന്ന് ആരംഭിക്കുന്ന പൊതു ചര്‍ച്ചയിലും റിപ്പോര്‍ട്ട് ചോര്‍ച്ച ഉയര്‍ന്നുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: