കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പില്‍ നിലവിലെ റണ്ണറപ്പായ കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി ഇന്നറിയാം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ചെന്നൈയിന് എഫ്സിക്കെതിെര രാത്രി എട്ടിന് നടക്കുന്ന കളിയില്‍ ജയിക്കാനായാല്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കാം. തോറ്റാല്‍ കലിപ്പടക്കി കപ്പടിക്കാന്‍ അടുത്ത സീസണ് വരെ കാത്തിരിക്കുകയും ചെയ്യാം.
ഇന്ന് ജയിച്ചാല്‍ മാത്രം പോരാ, ജംഷഡ്പൂരിന്റെയും ഗോവയുടെയും ഇനിയുള്ള കളികളുടെ ഫലവും അനുകൂലമാകണം. ഈ ടീമുകള്‍ ഇനിയുള്ള കളികള്‍ തോല്‍ക്കുകയും ബ്ലാസ്റ്റേഴ്സിന് ഇന്നത്തേതുള്‍പ്പെടെ രണ്ട് കളികളും ജയിക്കുകയും വേണം. ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം മാര്‍ച്ച് ഒന്നിന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ബെംഗളൂരു സിറ്റി എഫ്സിക്കെതിരെയാണ്.
നിലവില്‍ ബ്ലാസ്റ്റേഴ്സ് 16 കളികളില്‍ നിന്ന് 24 പോയിന്റുമായി അഞ്ചാമതും ജംഷഡ്പൂര്‍ എഫ്സി 26 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്. ഇനിയുള്ള രണ്ട് കളികളും ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് 30 പോയിന്റാകും. ജംഷഡ്പൂര്‍ ഇനിയുള്ള കളികളില്‍ ജയിച്ചാല്‍ 32 പോയിന്റുമായി അവരായിക്കും സെമിയിലെത്തുക. ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ശരാശരിയും മികച്ചതല്ല. 20 ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് അത്രയും തന്നെ.
ബ്ലാസ്റ്റേഴ്സിന് ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു ടീം എഫ്സി ഗോവയാണ്. 15 കളികളില്‍ നിന്ന് 21 പോയിന്റുമായി ഗോവ ആറാമതാണ്. അവര്‍ക്ക് മൂന്ന് കളികള്‍ ബാക്കിയുണ്ട്. അതിനാല്‍ ജംഷഡ്പൂര്‍, ഗോവ ടീമുകളുടെ പരാജയത്തിനായാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രാര്‍ത്ഥന. 25ന് പൂനെ സിറ്റിയാണ് എഫ്സി ഗോവയുടെ എതിരാളികള്‍. അന്ന് ജംഷഡ്പൂര്‍ ബെംഗളൂരു എഫ്സിയുമായും ഏറ്റുമുട്ടും. ഗോവയുടെ മറ്റ് മത്സരങ്ങള്‍ 28ന് എടികെയുമായും മാര്‍ച്ച് നാലിന് ജംഷഡ്പൂരിനെതിരെയുമാണ്.
സീസണിന്റെ ആദ്യപകുതിയിലെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. റെനെ മ്യൂലെന്സ്റ്റീന് കീഴില്‍ ഏറെ നിരാശപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നത് പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെ പരിശീലനത്തിലാണ്.
നിലവില്‍ 16 കളികളില്‍ നിന്ന് 34 പോയിന്റുമായി ബെംഗളൂരു എഫ്സി മാത്രമാണ് സെമിഫൈനല്‍ ഉറപ്പിച്ചത്. 29 പോയിന്റുള്ള പൂനെ സിറ്റിയും 28 പോയിന്റുള്ള ചെന്നൈയിന് എഫ്സിയും സെമിക്ക് തൊട്ടടുത്താണ്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചാല്‍ ചെന്നൈയിനും അവസാന നാലിലൊന്നാവും.
നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ഹോം ഗ്രൗണ്ടില്‍ ചെന്നൈയിനെതിരെ ഇറങ്ങുന്നത്. അവസാന അഞ്ച് മത്സരങ്ങളില്‍ ഒരു തോല്‍വിയും മൂന്ന് ജയവും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന് നേടാന്‍ കഴിഞ്ഞത്. എടികെയ്ക്കെതിരെ സമനില വഴങ്ങിയതും എഫ്സി ഗോവക്കെതിരെ തോറ്റതുമാണ് ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് സാധ്യത ത്രിശങ്കുവിലാക്കിയത്.
ഡിസംബര്‍ 22ന് ചെന്നൈയിനെ അവരുടെ തട്ടകത്തില്‍ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. സമീപകാലത്തെ മികച്ച പ്രകടനവും ചെന്നൈയിനെതിരായ എവേ മത്സരത്തിലെ സമനിലയും ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പ്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഏറെ മാറ്റമൊന്നും ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവനില്‍ വരാന്‍ സാധ്യതയില്ല. പ്ലേ മേക്കറുടെ റോളില്‍ പുള്‍ഗ ആദ്യ ഇലവനില്‍ ഇറങ്ങാനാണ് സാധ്യത. കഴിഞ്ഞ കൡയില്‍ പകരക്കാരനായി കളത്തിലെത്തിയ സൂപ്പര്‍താരം ദിമിത്രി ബെര്‍ബറ്റോവ് ഇന്നും പകരക്കാരുടെ ബെഞ്ചിലിരിക്കാനാണ് സാധ്യത. മറിച്ച് ബര്ബയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഐസ്ലന്ഡ് താരം ഗുഡ്ജോണ്‍ ബ്ലാഡ്വിന്സണ് സൈഡ്ബെഞ്ചിലേക്ക് മാറിയേക്കും. ഇയാന്‍ ഹ്യൂമിന്റെ അഭാവം ബ്ലാസ്റ്റേഴ്സ് നിരയില്‍ നിഴലിക്കുമെന്ന് ഉറപ്പ്. എങ്കിലും ടീം പ്രതീക്ഷയിലാണ്, ചെന്നൈയിന്റെ ദുര്‍ബലമായ പ്രതിരോധം തകര്‍ത്ത് വിനീതും ബെര്‍ബയും ഗുഡ്ജോണും ജിങ്കാനും ഉള്‍പ്പെട്ട ടീം നിര്‍ണ്ണായക മത്സരത്തില്‍ വിജയം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം .
ചെന്നൈയിന് അവസാന അഞ്ച് കളികളില്‍ രണ്ട് വീതം ജയവും സമനിലയും ഒരു തോല്വിയമാണ് നേടിയത്. അവസാന മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ 1-1ന് സമനില പാലിച്ചു. ഇന്ത്യന്‍ സ്ട്രൈക്കര്‍ ജെജെയാണ് ചെന്നൈയിന് മുന്നേറ്റത്തിന്റെ കുന്തമുന. റാഫേല്‍ അഗസ്റ്റൂസോ, മെയില്‍സണ്‍ ആല്‍വസ്, ഹെന്റിക് സെറേനോ, ഇനിഗോ കാള്‍ഡണ്‍, ഫ്രാന്‍സിസ്കോ ഫെര്‍ണാണ്ടസ് എന്നിവരിലാണ് ചെന്നൈയിന് എഫ്സിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: