കൊല്ലം: കല്ലടയാറിന്റെ ഈണവും താളവും ഈരടികളാക്കിയ കവി ഡി.വിനയചന്ദ്രന്റെ ഓര്‍മ്മകളില്‍ പ്രണമിച്ച് തപസ്യ. അഷ്ടമുടിക്കായലിന്റെ ഓരത്ത് കൊല്ലത്തിന്റെ കവികള്‍ ഇന്നലെ ഒത്തുചേര്‍ന്നത് പ്രിയകവിക്ക് സ്മരണാഞ്ജലിയായാണ്. തപസ്യ കലാസാഹിത്യ വേദിയുടെ നാല്പത്തിരണ്ടാം സംസ്ഥാന വാര്‍ഷികോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിനയചന്ദ്രികയായിരുന്നു വേദി.
വിനയചന്ദ്രനെ കവിതയിലേക്ക് ജ്ഞാനസ്നാനപ്പെടുത്തിയത് കല്ലടയാറാണെന്ന് നിരൂപകന് സി.വി.വിജയകുമാര്‍ പറഞ്ഞു. കാളിദാസന് ഗംഗയെ സ്വന്തമാക്കിയതുപോലെ, മഹാകവി പി നിളയെ സ്വന്തമാക്കിയതുപോലെയൊരു പ്രതിഭാസമാണ് വിനയചന്ദ്രന് കല്ലടയാര്‍. വിജയകുമാര്‍ പറഞ്ഞു.
നഗര വിരാടസമൃദ്ധിയില് അലയുമ്പോഴും വീട്ടിലേക്കുള്ള വഴി തെരയുകയായിരുന്നു കവി. വിനയചന്ദ്രനെ കവിയാക്കിയത് കേരളത്തിന്റെ ഗ്രാമീണ ചാരുതയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തപസ്യ ജില്ലാ പ്രസിഡന്റ് ഡോ. വി.എസ് രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. എം.എസ്. അരുണഗിരി , വാളത്തുംഗല്‍ തങ്കമണി, ഫേബാ, മണി കെ.ചെന്താപ്പൂര്, രാകേഷ് സത്യന്, മയ്യനാട് അജയകുമാര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ഇന്ന് വൈകിട്ട് നാലിന് പബ്ലിക് ലൈബ്രറി ഹാളില്‍ കവിയരങ്ങ്.
അഞ്ചിന് ചിത്രപ്രദര്ശിനി ഉദ്ഘാടനവും സാഹിത്യസ്മൃതിസന്ധ്യയും. വി.ബി.സി.നായര്‍, പ്രഭാകരന്പുത്തൂര്, കൃഷ്ണകുമാര്‍ ശൂരനാട്, പ്രൊഫ.വത്സലചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. പ്രൊഫ.ജി.സത്യന് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: