തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിനെ വധിച്ച കേസില്‍ ഒന്നാംപ്രതി പിടിയിലായി. കൊലപാതകത്തിന്റെ ആസൂത്രകനും കൃത്യത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്ത സജീവ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് പിടിയിലായത്. തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള നടപടികള്‍ ഉള്ളതിനാല്‍ പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
2017 ആഗസ്റ്റ് 24ന് രാവിലെയാണ് സംഭവം. ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ തിരൂര്‍ പുളിഞ്ചോട് വെച്ച് ഒരുസംഘം വിപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹൈദരാബാദില്‍ ഒളിവിലായിരുന്ന പ്രതി പെരിന്തല്‍മണ്ണയില്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്കര്‍ തിരൂര്‍ ഇന്‍സ്പക്ടര്‍ അബ്ദുല്‍ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പെരിന്തല്‍മണ്ണ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതിയെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: