തൊടുപുഴ: രോഗി മരിച്ച സംഭവത്തില്‍ വ്യാജഡോക്ടര്‍ക്ക് കോടതി 20 വര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം മലയ കോട്ടേജില്‍ എന്‍.എ. നൈനാനെ(65)യാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശിക്ഷിച്ചത്.
നെടുങ്കണ്ടം കരുണ ആശുപത്രിയില്‍ 1999-ലാണ് സംഭവം. നൈനാന് ഈ ആശുപത്രിയില്‍ ഡോ. ബെഞ്ചമിന്‍ ഐസക് എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി ഡോക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു. എംബിബിഎസ്, എംഡി ബിരുദങ്ങള്‍ ഉള്ളതായാണ് ഇയാള്‍ ബോര്‍ഡില്‍ എഴുതിയിരുന്നത്. നെഞ്ചുവേദനയുമായി ആശുപത്രിയില്‍ ചെന്ന നെടുങ്കണ്ടം കുതിരക്കോളനി വാകത്താനത്ത് താഴത്തുവീട്ടില്‍ കരുണാകരന്‍പിള്ള (68) എന്നയാള്‍ 1999 മെയ് 15ന് ചികിത്സക്കിടെ മരിച്ച കേസിലാണ് നെടുങ്കണ്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ സംഭവത്തിന് പിന്നാലെ ഇതേ ആശുപത്രിയില്‍ ചികിത്സക്കെത്തിയ മെഡിക്കല്‍ ബിരുദധാരിയായ മറ്റൊരാളും മരണമടഞ്ഞിരുന്നു. മരണവിവരമറിഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഏതാനും ഡോക്ടര്‍മാര്‍ ആശുപത്രിയിലെത്തി കേസ് ഷീറ്റ് വിശദമായി പരിശോധിച്ചതോടെയാണ് വ്യാജഡോക്ടറുടെ തട്ടിപ്പ് പുറത്തായത്.
ആള്‍മാറാട്ടം നടത്തി രോഗികളെയും ആശുപത്രി മാനേജ്മെന്റിനെയും പ്രതി ചതിച്ചത് വ്യക്തമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പിഴ സംഖ്യയില്‍ 25,000 രൂപ മരിച്ച കരുണാകരന്‍പിള്ളയുടെ അനന്തരാവകാശികള്‍ക്കു നല്‍കാനും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: