കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ സീതാറാം യെച്ചൂരി സായുധ കലാപനത്തിനുള്ള ആഹ്വാനമാണ് നടത്തിയതെന്നും നിയമ വിരുദ്ധമായ ഇത്തരം പ്രസംഗത്തോട് മുഖം നോക്കാതെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്.
അണികള്‍ അക്രമം അഴിച്ച് വിടരുതെന്ന സന്ദേശമാണ് യെച്ചൂരിയില്‍ നിന്നും കേരള ജനത പ്രതീക്ഷിച്ചത്. എന്നാല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പറയുന്ന യെച്ചൂരി ആയുധം താഴെ വെയ്ക്കാനോ അക്രമങ്ങള്‍ അവസാനിപ്പിക്കാനോ തങ്ങള്‍ തയ്യാറല്ലെന്ന പരസ്യമായ സൂചനയാണ് നല്‍കിയത്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രതിരോധം കൊണ്ടുദ്ദേശിക്കുന്നത് അക്രമങ്ങളെയാണ്. ശത്രുക്കളെ ഉന്മൂലനം ചെയ്യുകയെന്നതാണ് സിപിഎമ്മിന്റെ ശാസ്ത്രം. സിപിഎമ്മിനെ കേരളത്തില്‍ നിന്നും തുടച്ച് നീക്കിയാല്‍ മാത്രമേ കേരളത്തില്‍ ശാന്തി കൈവരിക്കാന്‍ സാധിക്കൂ. ഇതിനായി ബിജെപിയോടൊപ്പം കോണ്‍ഗ്രസ്സും അണി ചേരണമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: