തൃശൂര്‍: സിപിഎം സമ്മേളന നഗരിയില്‍ പിണറായി വിജയന്റെ പരസ്യശാസനാ നാടകം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വിളിച്ചുവരുത്തി രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചാണ് സംഭവത്തില്‍ താന്‍ നിരപരാധിയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തിയത്.
ചില മാധ്യമ ഉപദേഷ്ടാക്കളുടെ ബുദ്ധിയില്‍ വിരിഞ്ഞ തിരക്കഥ മുഖ്യമന്ത്രി വിജയകരമായി അവതരിപ്പിക്കുകയായിരുന്നു. പിണറായിയുടെ പതിവു ശൈലിയിലുള്ള വരിഞ്ഞു മുറുകിയ മുഖവും അനുസരണയുള്ള കുട്ടിയെപ്പോലുള്ള ജയരാജന്റെ ഇരിപ്പും കൂടിയായപ്പോള്‍ നാടകം കേമം…., തൊട്ടടുത്ത നിമിഷം മുതല്‍ വാര്‍ത്താ ചാനലുകളില്‍ ഫ്ളാഷ് ന്യൂസ്, ജയരാജനെ പിണറായി അതൃപ്തി അറിയിച്ചു.
ഉദ്ഘാടനത്തിന് തൊട്ടു മുന്‍പാണ് സമ്മേളന വേദിയില്‍ ഒറ്റയ്ക്കിരുന്ന പി. ജയരാജനെ മുഖ്യമന്ത്രി അടുത്തേക്ക് വിളിച്ചത്.
ഈ സമയം കോടിയേരി ബാലകൃഷ്ണനും ഒപ്പമെത്തി. ആദ്യം സംസാരിച്ചു തുടങ്ങിയത് പിണറായിയാണ്. ഷുഹൈബ് വധത്തില്‍ പോലിസ് അന്വേഷണത്തിലല്ല പാര്‍ട്ടിതല അന്വേഷണത്തിലാണ് വിശ്വാസമെന്ന മട്ടില്‍ ജയരാജന് നടത്തിയ പ്രസ്താവനയില്‍ തനിക്കുള്ള അതൃപ്തി പിണറായി അറിയിച്ചു എന്നാണ് മാധ്യമ ഉപദേഷ്ടാക്കള്‍ ബോധപൂര്‍വം ചോര്‍ത്തി നല്കിയ വാര്‍ത്ത.
പാര്‍ട്ടി ജില്ലാ ഘടകം പാര്‍ട്ടി ചുമതലകള്‍ നിര്‍വഹിച്ചാല്‍ മതിയെന്നും കേസന്വേഷണം പോലീസ് നടത്തിക്കൊള്ളുമെന്നും ജയരാജന്റെ പ്രസ്താവന പാര്‍ട്ടിക്കു ദോഷമുണ്ടാക്കിയെന്നും കോടിയേരിയും പറഞ്ഞത്രേ. അഞ്ച് മിനിറ്റോളം ചര്‍ച്ച തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: