പാലക്കാട്: ഏഴു പേര് ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മധു മരിക്കുന്നതിന് മുമ്പായി പോലീസിന് മൊഴി നല്‍കിയിരുന്നതായി എഫ്ഐആര്‍. ഹുസൈന്, മാത്തച്ചന്, മനു, അബ്ദുല്‍ റഹ്മാന്, അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ കരീം, ഉമ്മര്‍ എന്നീ പേരുകളാണ് മധു പറഞ്ഞതെന്നും എഫ്ഐആറില്‍ പറയുന്നു.
കാട്ടില്‍ നിന്നാണ് നാട്ടുകാര്‍ തന്നെ പിടിച്ചുകൊണ്ടു വന്നത്. കള്ളനെന്ന് പറഞ്ഞാണ് സംഘം തന്നെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തതെന്ന് മധു പൊലീസിനോട് വെളിപ്പെടുത്തി. മുക്കാലിയിലെ കടയുടമയായ ഹുസൈന്, കരീം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മധുവിന്റെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി എ.കെ ബാലന് അറിയിച്ചു. സംഭവത്തിന് ഉത്തരവാദികളായ ആരും രക്ഷപ്പെടില്ല. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാതിരിക്കാനുള്ള നടപടിയാകും ഉണ്ടാവുക. നാളെ താന്‍ അട്ടപ്പാടി സന്ദര്‍ശിക്കും. മധുവിന്റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രതികളേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. പ്രതികളാരും രക്ഷപ്പെടില്ല. ആദിവാസികളുടെ മുകളില്‍ കൈ വക്കാന്‍ ഒരാളെയും അനുവദിക്കില്ല. സംഭവം നടന്നയുടന്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു. മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ പോലിസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബാലന് പറഞ്ഞു.
അതേസമയം മധുവിന്റെ പോസ്റ്റുമോര്‍ട്ടം നാളത്തേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: