ശ്രീനഗര്‍ : പാക് വെടിവയ്പ്പിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ ഉറി സെക്ടറിനു സമീപത്തായി താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടി ആരംഭിച്ചു. അതിര്‍ത്തിയില്‍ പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ സിലികോട്ടെ, ബല്കോട്ടെ, തിലവാരി, ചുരന്ദ ബാത്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ ഈ പ്രദേശങ്ങളില്‍ പാക് സൈന്യം വെടിയുതിര്‍ക്കുന്നുണ്ട്. ഉറി നഗരത്തിലെ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത്. ഇത്തരത്തില്‍ മാറ്റിപാര്‍പ്പിക്കേണ്ടവരുടെ പേരു വിവരങ്ങള്‍ ജില്ലാ ഭരണകൂടം തയ്യാറാക്കി വരികയാണ്. വെടിനിര്‍ത്തല്‍ തുടരുന്ന സാഹചര്യത്തില്‍ പേടിയില്ലാതെ താമസിക്കുന്നതിനുള്ള സുരക്ഷിത സ്ഥാനം നല്‍കണമെന്ന് പ്രദേശവാസികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി.
തിങ്കളാഴ്ച തജല്‍, സോനി എന്നിവിടങ്ങളില്‍ നിന്നുള്ള ജനങ്ങളെ എന്നിവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പാക് സൈന്യം തിങ്കളാഴ്ച ആരംഭിച്ച വെടിവെപ്പ് ബുധന്‍, വ്യാഴം എന്നീദിവസങ്ങളിലും തുടര്‍ന്നിരുന്നു. അതിനിടെ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം അവസാനിപ്പിക്കുന്നതിന് ഇന്ത്യ, പാക് സര്‍ക്കാരുകള്‍ സംയുക്തമായി നടപടി സ്വീകരിക്കണമെന്ന് മുന്‍ കോണ്‍ഗ്രസ് എംപി ഗുലാം മുഹമ്മദ് മിര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: