റായ്പൂര്‍ : വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്കിടയിലും സ്വച്ഛ് ഭാരത് സ്വപ്നത്തിനായി പ്രവര്‍ത്തിച്ച ദൂത് കുന്‍വര്‍ ഭായ് (106) അന്തരിച്ചു. റായ്പുരിലെ അംബേദ്ക്കര്‍ ആശുപത്രിയില്‍ രാവിലെ 10.40 ന് ആയിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് മിഷനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കുന്‍വര്‍ ഭായ് സ്വച്ഛ് ഭാരതിന്റെ പ്രവര്‍ത്തകയായി മാറിയത്. റായ്പൂരിലെ കൊട്ടബാരി ഗ്രാമത്തിലായിരുന്നു കുന്‍വര്‍ ഭായുടെ താമസം. ഗ്രാമത്തിലെ എല്ലാവരേയും പോലെ അടുത്തുള്ള വന പ്രദേശങ്ങളിലായിരുന്നു കുന്‍വര്‍ ഭായിയും കുടുംബവും പ്രാഥമിക കൃത്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ അടുത്തുള്ള സ്കൂളില്‍ കളക്ടര്‍ ക്ലാസ് എടുക്കാന്‍ വന്നതോടെ കഥ മാറി. ഇതോടെ ശൗചാലയം പണിയാന്‍ കുന്‍വര്‍ തീരുമാനിച്ചു. ഇതിനായി ആകെ സമ്പാദ്യമായ 20 ആടുകളില്‍ ഏഴ് എണ്ണത്തെ വിറ്റു. ഗ്രാമത്തില്‍ പലര്‍ക്കും പ്രചോദനം പകരുന്നതായിരുന്നു കുന്‍വറിന്റെ പ്രവൃത്തി. ആ ഗ്രാമത്തിലെ ആദ്യ ശൗചാലയമായിരുന്നു അത്. 15 ദിവസമെടുത്തതാണ് പണി പൂര്‍ത്തിയായത്. അതോടെ ഗ്രാമവാസികളെല്ലാം സന്ദര്‍ശനത്തിനെത്തി. മാത്രമല്ല എല്ലാവരും അവരുടെ വീടുകളില്‍ ശൗചാലയം പണിയുകയും ചെയ്തു.
ബിബിസിയുടെ ഗീത പാണ്ഡെയാണ് അവരുടെ കഥ ലോകത്തിനു മുന്നില്‍ എത്തിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ആദരിക്കുകയും ചെയ്തു. സ്വഛ് ഭാരത് അഭിയാന്റെ ഛത്തീസ്ഗഡിലെ ജ്വലിക്കുന്ന മാതൃകയാണ് കുന്വറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: