തിരുവനന്തപുരം: അട്ടപ്പാടി അഗളിയില്‍ നടന്ന സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് ഡിജിപി ലോക്മാഥ് ബെഹ്റ. ഇക്കാര്യത്തില്‍ ശാസ്ത്രീയവും ഫലപ്രദവുമായ അന്വേഷണം നടത്തുന്നതിന് തൃശൂര്‍ റേഞ്ച് ഐജി ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് എസ്പി യുടെ നേതൃത്വത്തില്‍ അഗളി ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യന് അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. യുവാവിനെ മര്‍ദ്ദിച്ച രണ്ടുപേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ പേരെയും നിയമത്തിനു മുന്നിലെത്തിക്കും.
കുറ്റകൃത്യങ്ങളില്‍ ഏര്പ്പെടുവരേയും ഏര്‍പ്പെടുന്നുവെന്ന് സംശയം തോന്നുന്നവരേയും ആള്‍ക്കൂട്ടം പിടികൂടി മര്‍ദ്ദിക്കുന്ന പ്രവണത പലയിടത്തും കാണുന്നു. ഇത് തികച്ചും നിയമവിരുദ്ധവും ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കാത്തതുമാണ്. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ പോലീസില്‍ അറിയിച്ച് പോലീസ് മുഖേന ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
മറിച്ച് നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെയുണ്ടാവുന്ന സംഭവങ്ങളില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് പോലീസിനെ സഹായിക്കുകയും നിയമപരമായ മാര്‍ഗത്തിലൂടെ പരിഹാരം കാണുകയും ചെയ്യണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: