മറ്റ് സംസ്ഥാനങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് പുച്ഛമാണ്. അവിടെയൊക്കെ പട്ടിണിയും നിരക്ഷരതയും അടിയും പിടിയും കൊലയും നിത്യസംഭവങ്ങളെന്ന് ആക്ഷേപിക്കും. രണ്ടുനേരം കുളിക്കുകയും രണ്ടിലേറെ പത്രം വായിക്കുകയും ചെയ്യുന്ന മലയാളികള്‍ സംസ്കാര സമ്പന്നരാണെന്നാണ് അവകാശവാദം. അതിലേറെ അഹങ്കാരത്തോടെ വിളിച്ചുപറയും ‘ഇത് കേരളമാണെ’ന്ന്.
മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏത് കാര്യത്തിലാണ് കേരളത്തിന് മഹിമ. ഒട്ടുമില്ലെന്ന് വിളിച്ചുപറയുന്നതാണ് അട്ടപ്പാടിയിലെ മനുഷ്യക്കൊല. അതും ഒരു വനവാസി യുവാവിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. സമൂഹത്തില്‍ ജീവിക്കാന്‍ പാങ്ങില്ലാത്ത മധു എന്ന യുവാവ് ആറേഴ് മാസമായി വനത്തിലെ ഗുഹയിലാണ് താമസം. ഗുഹയില്‍ ചെന്നാണ് ആള്‍ക്കൂട്ടം മോഷണം ആരോപിച്ച് വനത്തിന് പുറത്തുകൊണ്ടുവന്ന് കെട്ടിയിട്ട് മര്‍ദ്ദിച്ചുകൊന്നത്.
വനവാസി യുവാവായ മധുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നത് കസ്റ്റഡി മരണത്തിനാണത്രെ. നാട്ടുകാരില്‍ നിന്ന് മധുവിനെ പിടികൂടി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഛര്‍ദ്ദിച്ചെന്നും തുടര്‍ന്ന് മരിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ പോലീസിന് കൈമാറുമ്പോള്‍ മധുവിനെ മരണകാരണമായ പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന വാദവും സജീവമാണ്. പൊലീസിനെതിരെ ആരോപണം ശക്തമാക്കുന്നതിന് പിന്നില്‍ മറ്റൊരുലക്ഷ്യമുണ്ട്. വനവാസികളല്ലാത്തവരാണ് മര്‍ദ്ദിച്ചത്. അവരെ രക്ഷിക്കണം. അതിന് കസ്റ്റഡി മരണമാക്കിയാല് കേമമായി. കസ്റ്റഡി മരണത്തിന്റെ സ്വഭാവം കേസിനുണ്ടെന്ന് സര്‍ക്കാരും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് അന്വേഷണത്തിന് സബ് ജഡ്ജിനെ നിയോഗിച്ചതും. ഈ അന്വേഷണത്തില്‍ പൊലീസിനെതിരെ തെളിവ് കിട്ടിയാല്‍ അവരും പ്രതിയാകും. മൂന്ന് പേര് കസ്റ്റഡിയിലുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ ശിക്ഷ തന്നെ പ്രതികള്‍ക്ക് നല്‍കും. പ്രതികളെ ഉടന്‍ പിടികൂടും. ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി എന്നൊക്കെ അവകാശവാദമുണ്ട്.
മധുവിന്റെ മരണത്തില്‍ പോലീസ്, ഫോറസ്റ്റ്, എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ക്കും തുല്യ പങ്കുണ്ട്. ഒരുപക്ഷേ നാട്ടുകാരേക്കാളേറെ ഇതിന്റെ ഉത്തരവാദിത്വം ഈ വകുപ്പുദ്യോഗസ്ഥര്‍ക്കാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ഊരുകളില്‍ കയറി പരിചയമില്ലാത്തവരെ കണ്ടാല്‍ പൊലീസിലറിയിക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഊരിലെത്തുന്ന അപരിചിതരെക്കുറിച്ച് പോലീസിലറിയിച്ചപ്പോള്‍ അവരെ നിങ്ങള്‍ തന്നെ കൈകാര്യം ചെയ്തോളൂ എന്നാണ് പറഞ്ഞിരുന്നതെന്ന് വാര്‍ത്തയുണ്ട്.
പുറത്ത് വരുന്ന പുതിയ വിവരങ്ങളനുസിരിച്ച് നാട്ടുകാര്‍ക്ക് പുറമെ ജീപ്പില്‍ വെച്ച് പോലീസും മധുവിനെ മര്‍ദ്ദിച്ചതായാണ് സൂചന. ഇതും മധുവിന്റെ മരണത്തിന് കാരണമാണ്. ഇത്ര വൈകി അറസ്റ്റുണ്ടായത് പോലും കുറ്റക്കാരെ പിടികൂടാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയക്കാന്‍ സമ്മതിക്കില്ലെന്ന വനവാസി സംഘടനകളുടെയും മധുവിന്റെ ബന്ധുക്കളുടെയും പ്രതിഷേധങ്ങളെ തുടര്‍ന്നാണ്.
വനവാസികളല്ലാത്തവര്ക്ക് വനത്തില്‍ കയറാന്‍ വനംവകുപ്പധികൃതരുടെ അനുമതി വേണമെന്നിരിക്കെ മധുവിനെ വനമേഖലയായ അജ്മുടിയിലുള്ള ഗുഹയില്‍ നിന്നാണ് നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടി മര്‍ദ്ദിച്ചത്. ഇവര്‍ക്കെന്തിന്റെ പേരിലാണ് വനം വകുപ്പ് കാട്ടില്‍ കയറാന്‍ അനുമതി നല്‍കിയത്? അങ്ങനെയാരും അനുമതി നല്കിയിട്ടില്ലെങ്കില് ഫോറസ്റ്റ് ചെക്പോസ്റ്റില്‍ എന്തുകൊണ്ട് ഇവരെ തടഞ്ഞില്ല. ഫോറസ്റ്റിന്റെ വാക്കാല്‍ അനുമതിയോട് കൂടെയാണ്, വല്ലപ്പോഴും നാട്ടിലിറങ്ങുന്ന മധുവിനെ കാട്ടില്‍ കയറി കൊലയാളികള്‍ തല്ലിക്കൊന്നത്.
പോലീസിനെ പോലെ തന്നെ ഇത്തരത്തില്‍ കുടിയേറ്റ, കയ്യേറ്റ മലയാളിയുമായി ഇടപഴകാനിഷ്ടമില്ലാതെ അട്ടപ്പാടിയില്‍ ജീവിക്കുന്നവരെ മാവോയിസ്റ്റാക്കുന്നതില് വലിയ പങ്ക് വഹിക്കുന്നവരാണ് ഫോറസ്റ്റുകാരും. വന്‍കിട കയ്യേറ്റക്കാര്‍ കുന്നുമുഴുവന്‍ കയ്യേറി റിസോര്‍ട്ട് കെട്ടിയാല്‍ പോലും അനങ്ങാത്ത വനം വകുപ്പ് ഏതെങ്കിലും വനവാസി തന്റെ പുരയിടത്തോട് ചേര്‍ന്ന വനത്തില്‍ രണ്ട് വാഴവച്ചാല്‍ അപ്പോള്‍ മാത്രം ഉണര്‍ന്നെഴുന്നേല്‍ക്കുന്ന നീതി ബോധമാണ് അട്ടപ്പാടിയിലെ വനം വകിപ്പിന്റേത്. എക്സൈസ് ഡിപ്പാര്‍ട്ട്മെന്റും വനവാസികളെ കാണുന്നത് ഇത്തരത്തില്‍ തന്നെ.
അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലും മറ്റും വനവാസികള്‍ക്ക് കൊടിയ പീഡനമാണ്. ഇടതു-വലതു മുന്നണികള്‍ മാറി മാറി ഭരിക്കുമ്പോഴും വനവാസികളുടെ ജീവിതത്തിനൊരു ക്ഷേമവും ഉണ്ടാക്കിയിട്ടില്ല. വനവാസികളിലെ ശിശുമരണം നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു. ഒരു വര്‍ഷത്തിനിടയില്‍ 160 ല്‍ പരം കുട്ടികള്‍ മരണപ്പെട്ടു. കോളനികളില്‍ മാറാരോഗവും പട്ടിണിയും കൊടികുത്തിവാഴുന്നു. വനവാസി യുവതികളെ പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും പീഡനം തുടര്‍ക്കഥയായിരിക്കുന്നു. അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍ പിറവിയെടുക്കുന്നു. കാരണക്കാരനായ ഒരാളെപ്പോലും പിടികൂടി ശിക്ഷിക്കാനായിട്ടില്ല.
ഗുജറാത്ത് ഉനയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പീഡനമായിരുന്നല്ലോ വനവാസി യുവാക്കളെ നിരത്തിനിര്‍ത്തി ചന്തിക്ക് ചൂരല്‍ പ്രയോഗം നടത്തിയത്. ഗോമാതാവിന്റെ പേരില്‍ സംഘപരിവാറാണ് ഇത് ചെയ്തതെന്ന് പ്രചരിപ്പിച്ചു. ഇടതന്മാരും ബുദ്ധി (?) ജീവികളും അതേറ്റെടുത്തു. നരേന്ദ്ര മോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു. ഹരിയാനയില്‍ ഗോമാംസം സൂക്ഷിച്ചു എന്നതിന്റെ പേരില്‍ ആരോ ചിലര്‍ ഒരാളെ കൈയേറ്റം ചെയ്തതിന്റെ പേരിലും സംഘപരിവാറിനെ പ്രതികൂട്ടിലാക്കാന്‍ ഏറെ പ്രയത്നിച്ചു. യുപിയിലും സമാനസംഭവമുണ്ടായി. നാടാകെ പ്രചാരണം. വനവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നരേന്ദ്ര മോദി ഭരണത്തില്‍ രക്ഷയില്ലെന്ന് തൊണ്ടപൊട്ടുമാറുച്ചത്തില്‍ കൂവിവിളിച്ചു.
ഇത് കേരളമാണെന്ന് അഹങ്കരിക്കുന്നുവരുണ്ടല്ലോ? അവരുടെ ഭരണത്തിലാണ് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരെ നിഷ്കരുണം കൊല്ലുന്നത്. ഒടുവിലുണ്ടായത് മട്ടന്നൂരിലെ ഷുഹൈബിന്റെ കൊല. ഇരുകാലിലെ മാംസങ്ങളും വെട്ടിവെട്ടിയെടുത്ത് എല്ലുകള്‍ നന്നായി കാണുന്നവിധമാക്കിക്കൊന്നു. ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയുടെ വയറ്റത്ത് ചവിട്ടി ഗര്‍ഭസ്ഥ ശിശുവിനെ കൊന്നു. ഇപ്പോള്‍ വനവാസി യുവാവിനെയും. കുടുംബത്തെ സഹായിക്കുമെന്ന് ഭരണകൂടം പറയുന്നു. കാശുകൊടുത്താല്‍ കിട്ടുമോ തിരിച്ച് ജീവന്? വനവാസികളെ സഹായിക്കാനും സംരക്ഷിക്കാനും നിങ്ങളുടെ പക്കല്‍ എന്തുണ്ട് പദ്ധതി? പഞ്ചസാര എന്നെഴുതിയ കടലാസ് നക്കിയാല്‍ മധുരിക്കില്ല. കടലാസ് പദ്ധതിയല്ല വേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നില്ല. പണം ചെലവാക്കുന്നില്ല. അതല്ലേ സത്യം.
കഴിഞ്ഞവര്‍ഷം അട്ടപ്പാടിയിലെ ഗോവിന്ദപുരം അംബേദ്കര്‍ കോളനിയിലെ ദയനീയാവസ്ഥ പുറത്ത് വന്നതാണ്. അയിത്തം. ചക്ലിയ സമുദായാംഗങ്ങള്‍ക്ക് ചിരട്ടയില്‍ ചായ. കിണറ്റില്‍ നിന്ന് വെള്ളമെടുത്തുകൂടാ. പട്ടിണി വ്യാപകം. സര്‍ക്കാര്‍ എന്തുചെയ്തു? അവിടെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുണ്ട്. പക്ഷേ ജോലിയില്ല. പഠിക്കാന്‍ മിടുക്കരായ കുട്ടികളുണ്ട്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ. സൗകര്യവും സഹായവും നല്‍കുന്നില്ല. ഇതൊക്കെ വാര്‍ത്തയായത് കഴിഞ്ഞവര്‍ഷമാണ്. സര്‍ക്കാര്‍ നടപടി എന്തൊക്കെയായിരുന്നു. ഒന്നും സംഭവിച്ചില്ല. കാരണം ‘ഇത് കേരളമാണ്.’ അമ്മയും മകളും പെണ്ണുതന്നെ എന്നുപറയും പോലെ ഇടതിനെയും വലതിനേയും നയിക്കുന്നത് താന്‍പ്രമാണിത്തമാണ്. മേലാള മനോഭാവമാണ് ഇരുകൂട്ടര്‍ക്കും. അത് മാറണമെങ്കില്‍ ഭരണമല്ല, മനോഭാവമാണ്. ബദല്‍ ആശയമാണതിന് ആവശ്യം.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: