കുമളി: ഇടുക്കിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആനസവാരി കേന്ദ്രങ്ങളെല്ലാം അനധികൃതം.മൂന്നാര്‍, തേക്കടി തുടങ്ങിയ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങളിലാണ് ഈ രീതിയില്‍ അനധികൃത സവാരി കേന്ദ്രങ്ങള്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്.
വനം വന്യജീവി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് തുടങ്ങിയ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ പുലര്‍ത്തിപ്പോരുന്ന അനാസ്ഥയാണ് ഇത്തരം സവാരികേന്ദ്രങ്ങളെ നിലനിര്‍ത്തുന്നത്. അധികൃതര്‍ മൗനം പാലിക്കുന്നതുമൂലം വിനോദ നികുതിയിനത്തില്‍ പഞ്ചായത്തുകള്‍ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയും നഷ്ട്ടമാകുന്നു.
അഞ്ചിലധികം ആനകളെ ഒരേസമയം സവാരിക്കായി ഉപയോഗിക്കുന്ന കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. അരമണിക്കൂര്‍ സമയം ആനപ്പുറത്ത് കയറാന്‍ ഒരാള്‍ക്ക് മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെയാണ് ഈടാക്കുന്നത്. ഒരേസമയം അഞ്ചുപേര്‍വരെ ആനപ്പുറത്ത് കയറുന്നു. മൂന്ന് മണിക്കൂറിലധികം തുടര്‍ച്ചയായി ജോലിയെടുപ്പിക്കാന്‍ പാടില്ലെന്ന നിയമമുണ്ടെങ്കിലും സീസണില്‍ അതിരാവിലെ മുതല്‍ വൈകുന്നേരംവരെ തുടര്‍ച്ചയായി സവാരി കേന്ദ്രങ്ങളിലെ ആനകള്‍ പണിയെടുക്കുന്നു. ആനകളുടെ ഉടമസ്ഥത സംബന്ധിച്ച് മൃഗസംരക്ഷണ ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണമെന്ന വ്യവസ്ഥയും നടപ്പാകുന്നില്ല. ഓരോ കേന്ദ്രത്തിലും എത്ര ആനകളുണ്ടെന്നോ, ഇവയുടെ ഉടമസ്ഥര്‍ ആരാണെന്നോ എന്നതും അധികൃതര്‍ക്ക് ധാരണയില്ല.
ടിക്കറ്റ് ഉപയോഗിച്ച് മൃഗങ്ങളെ പ്രദര്‍ശിപ്പിക്കരുതെന്ന ഹൈക്കോടതി വിധിയും ലംഘിക്കുകയാണ്. ആനപ്പാപ്പാന്മാര്ക്കും നിബന്ധനകള്‍ നിലവിലുണ്ട്. പാപ്പാന്മാരായി ജോലിചെയ്യുന്നവര്‍ ആരോഗ്യവാന്മാരാണെന്നും പകര്‍ച്ചവ്യാധികള്‍, മാരക രോഗങ്ങള്‍ എന്നിവ ഇല്ലെന്നുമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതാണ്.
ആനകള്‍ക്ക് മദപ്പാടും മറ്റുരോഗങ്ങളും ഇല്ലെന്നും കൃത്യമായ ഭക്ഷണലഭ്യത ഉണ്ടെന്നും വെറ്ററിനറി ഡോക്ട്ടര്‍ സാക്ഷ്യപ്പെടുത്തണം എന്ന നിയമവും സവാരി കേന്ദ്രങ്ങള്‍ അവഗണിക്കുന്നു. പ്രവര്‍ത്തനാനുമതി സംബന്ധിച്ച് പഞ്ചായത്ത് ലൈസന്‍സ് പോലും വാങ്ങാത്ത കേന്ദ്രങ്ങളും ജില്ലയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: