കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ പ്രതിരോധത്തിലായ സിപിഎമ്മിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസമായി കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ സമരം നടത്തുന്ന കോണ്‍ഗ്രസ് നേതൃത്വവും പ്രതിരോധത്തില്‍. ദിനംപ്രതി സമരത്തിന്റെ വീര്യം കുറയുന്നു. അഞ്ച് ദിവസമായി കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗം കെ. സുധാകരന് നിരാഹാരം കിടക്കുകയാണ്. ആദ്യം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 48 മണിക്കൂര്‍ സമരം നടത്താനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ തുടര്‍ന്ന് യഥാര്‍ത്ഥ പ്രതികളല്ല പിടിക്കപ്പെട്ടതെന്ന് ആരോപിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
സുധാകരനാവട്ടെ ആരോഗ്യം മോശമായ അവസ്ഥയിലാണ്. ഏത് സമയവും സമരം അവസാനിപ്പിക്കേണ്ട സ്ഥിതിയിലാണ്. സുധാകരന് ശേഷം സമരത്തിന്റെ രീതിയെന്താവണമെന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്. നാല്പത്തിയെട്ട് മണിക്കൂര്‍ കൊണ്ട് സമരം അവസാനിപ്പിക്കണമെന്ന അഭിപ്രായമായിരുന്നു കോണ്‍ഗ്രസില്‍. എന്നാല്‍ സുധാകരന്റെ പിടിവാശിക്ക് മുമ്പില്‍ പാര്‍ട്ടി കീഴടങ്ങുകയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്രവര്‍ത്തകന്റെ മരണം, പാര്‍ട്ടിയില്‍ നിന്നും അകന്നു കഴിയുന്ന ന്യൂനപക്ഷത്തെ കൂടെ നിര്‍ത്താന്‍ ഉപയോഗപ്പെടുത്തുകയാണെന്ന ആരോപണവും ഉയരുന്നു.
സിപിഎം നേതൃത്വമാകട്ടെ, കൊലപാതകത്തില്‍ പാര്‍ട്ടി നേരിട്ട് പങ്കെടുത്തുവെന്ന് തെളിഞ്ഞതോടെ അണികളോടുപോലും ഇതുസംബന്ധിച്ച് മറുപടി പറയാനാവാതെ ബുദ്ധിമുട്ടുകയാണ്. പാര്‍ട്ടിയെ ഇത്രയധികം വിവാദത്തിലേക്ക് വലിച്ചിഴച്ച സംഭവത്തില്‍ പാര്‍ട്ടിക്കകത്തെ ന്യൂനപക്ഷ വിഭാഗങ്ങളടക്കം കടുത്ത അതൃപ്തിയിലാണ്.
പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും കേസിലെ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ നീക്കങ്ങള്‍ നടത്തുകയാണെന്നും ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കെ, എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടില്‍തപ്പുകയാണ് സിപിഎം നേതൃത്വം. ജയിലില്‍ നിന്നും പരോളിലിറങ്ങിയ സിപിഎമ്മുകാരായ പ്രതികളും കൃത്യത്തില്‍ പങ്കാളികളാണെന്ന ആരോപണങ്ങള്‍ക്ക് ബലം നല്കുന്ന രീതിയിലാണ് കേസുമായി ബന്ധപ്പെട്ട് ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.
അതേസമയം കേസന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയാണ്. ആദ്യ ഘട്ടം മുതല്‍ അന്വേഷണം ഇഴയുകയായിരുന്നു. പത്ത് ദിവസം കഴിഞ്ഞിട്ടും കൂടുതല്‍ പ്രതികളെ പിടികൂടാനാവാതെ ആയുധങ്ങളോ പ്രതികള്‍ ഉപയോഗിച്ച വാഹനമോ കണ്ടെത്താനാവാതെ ഇരുട്ടില്‍തപ്പുകയാണ് പോലീസ്. യാതൊരു വിധ തെളിവുകളും മുമ്പിലില്ലാതെ പോലീസ് എന്തു ചെയ്യണമെന്നറിയാതെ ഉഴറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: