തൃശൂര്‍: മുസ്ലീം സമൂഹത്തെ നുള്ളിനോവിക്കരുതെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍. സംസ്ഥാനത്ത് പാര്‍ട്ടി നേരിടുന്ന പ്രധാന വെല്ലുവിളി ആര്‍എസ്എസ്-ബിജെപി വളര്‍ച്ചയാണ്. ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തി ആര്‍എസ്.എസിനെ പരമാവധി എതിര്‍ക്കണം. പൊതുചര്‍ച്ചയില്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വിജയം മുസ്ലീം സമൂഹത്തിന്റെ പിന്തുണകൊണ്ട് നേടാനായതാണ്. ലീഗ് ഒഴികെയുള്ള വിവിധ മുസ്ലീം സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ സഹായിച്ചിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെ പരമാവധി എതിര്‍ക്കുകയും മുസ്ലീം സമൂഹത്തെ കൂടെ നിര്‍ത്തുകയും ചെയ്യുക എന്നതാവണം പാര്‍ട്ടി ലൈന്‍. കണ്ണൂരില്‍ നടന്ന ഷുഹൈബ് വധം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ വേണം.
നേരത്തെ ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതിന്റെ പിണക്കം കണ്ണൂരിലെ മുസ്ലീം സമൂഹത്തിനുണ്ട്. ഷുഹൈബ് വധത്തില്‍ എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും പാര്‍ട്ടി അവരെ തള്ളിപ്പറയണമെന്നും പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു. എളമരം കരീമിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നുള്ള പ്രതിനിധികളാണ് ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടത്.
ബംഗാളില്‍ മുസ്ലീം സമൂഹം കൈവിട്ടതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. കേരളത്തില്‍ യുഡിഎഫ് തകരുകയാണ്. അധികം വൈകാതെ ലീഗും കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കും. ബിജെപിയാണ് പാര്‍ട്ടിക്ക് മുന്നിലുള്ള വെല്ലുവിളി. ഇത് നേരിടാന്‍ മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ളവരെ കൂടെ നിര്‍ത്താന്‍ ശ്രമം വേണം. സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ വഴിയാണ് ആര്‍എസ്എസ്. വളരുന്നത്. ക്ഷേത്രങ്ങളും ആശ്രമങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മതേതര മുഖത്തോടെ പാര്‍ട്ടി നടപ്പാക്കണം. യോഗ ക്ളാസുകള്‍, കായികപരിശീലനം, രോഗീപരിചരണം, വയോജന കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം വിപുലമാക്കണം.
കെ.എം. മാണി എല്‍.ഡിഎഫിലേക്ക് വരുന്നത് നല്ലതാണെന്ന് ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു. പാര്‍ട്ടി അംഗത്വത്തില്‍ ദരിദ്രകര്‍ഷകരുടെ എണ്ണം കുറഞ്ഞുവെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം പാര്‍ട്ടി ഗൗരവത്തോടെ കാണണമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ആകെയുള്ള അംഗത്വത്തിന്റെ 6.26 ശതമാനം മാത്രമാണ് ദരിദ്രകൃഷിക്കാര്‍.79,757 പേര് മാത്രമാണ് വനിതാ അംഗങ്ങള്‍.
സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊതു ചര്‍ച്ച ഇന്ന് സമാപിക്കും. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചര്‍ച്ചക്ക് മറുപടി പറയും. തുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളേയും പുതിയ സംസ്ഥാന കമ്മിറ്റിയേയും തെരഞ്ഞെടുക്കും. ഞായറാഴ്ചയാണ് സമാപനം.
ഐഎസ് ഭീകരത കേരളത്തില്‍ ശക്തിപ്പെടുന്നെന്ന് സിപിഎം റിപ്പോര്‍ട്ട്
തൃശൂര്‍: സംസ്ഥാനത്ത് ഐഎസ് നേതൃത്വത്തില്‍ മുസ്ലിം ഭീകരത ശക്തമാകുന്നതായി സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പ് നല്കുന്നു. ബിജെപിയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും കാലങ്ങളായി ഇക്കാര്യം പറയുമ്പോള്‍ നിഷേധിക്കുകയും വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്ന് ആക്ഷേപിക്കുകയുമായിരുന്നു സിപിഎം ഇക്കാലമത്രയും ചെയ്തിരുന്നത്. എന്നാല്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ പോലും മുസ്ലിം ഭീകരതയെക്കുറിച്ച് പാര്‍ട്ടിക്ക് പരാമര്‍ശിക്കേണ്ടി വന്നത് ഗുരുതരമായ സ്ഥിതിവിശേഷം വ്യക്തമാക്കുന്നതാണ്.
പാര്‍ട്ടിയുടെ രാഷ്ടീയ അടിത്തറ ശക്തിപ്പെടുത്തുന്നതിലും വ്യാപിപ്പിക്കുന്നതിലും സഹകരണമേഖലയുടെ പ്രാധാന്യം വലുതാണ്. ഇതു തിരിച്ചറിഞ്ഞാണ് രാഷ്ട്രീയ എതിരാളികള്‍ ആദായനികുതി വകുപ്പിനെയും സെന്‍ട്രല്‍ എക്സൈസിനെയും നിയോഗിച്ച് സഹകരണ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണ മേഖലയിലെ കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി തുടങ്ങിയപ്പോള്‍ ഹര്‍ത്താല്‍ അടക്കമുള്ള ശക്തമായ സമരങ്ങളുമായി സിപിഎം രംഗത്തു വന്നതിന്റെ കാരണവും ഇതിലൂടെ വ്യക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: