കോട്ടയം: കെ.കെ.റോഡിലേയും റബ്ബര്‍ ബോര്‍ഡിന് സമീപവുമുള്ള റെയില്‍വേ പാലം പൊളിക്കുന്നത് നീളും.റെയില്‍വേ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായാണ് പാലം പൊളിക്കുന്നത്.പൊളിക്കേണ്ട പാലത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പു ലൈന്‍ കടന്നു പോകുന്നുണ്ട്. ഇതു മാറ്റിസ്ഥാപിച്ചാലേ പാലം പൊളിച്ചു നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയൂ.
പൈപ്പ് മാറ്റുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ റെയില്‍വേ അധികൃതര്‍ വാട്ടര്‍ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് വാട്ടര്‍ അതോറിറ്റി 4 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി റെയില്വേക്ക്് സമര്‍പ്പിച്ചു. എന്നാല്‍ ഈ എസ്റ്റിമേറ്റ് തുക അധികമാണെന്ന കാരണത്താല്‍ റെയില്‍വേ തിരിച്ചയച്ചു.
തുടര്‍ന്ന് 3 കോടിരൂപയുടെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി വാട്ടര്‍ അതോറിറ്റി റെയില്‍വേക്ക് സമര്‍പ്പിച്ചെങ്കിലും ഇതിന് അംഗീകാരമായിട്ടില്ല. ഇത് അംഗീകരിച്ചെങ്കില്‍ മാത്രമെ മേല്‍പ്പാലത്തിന്റെ പൊളിക്കല്‍ ജോലികള്‍ തുടങ്ങാന്‍ സാധിക്കുകയുള്ളു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കുടിവെള്ള പൈപ്പ് ലൈനുകള്‍ മാറ്റിയിടുന്നത് ശ്രമകരമായ ജോലിയാണെന്നാണ് ജലഅതോറിറ്റി അധികൃതര്‍ പറയുന്നത്.
ഈപൈപ്പുകള് മാറ്റിയിടുമ്പോള്‍ നഗരത്തിലെ ഒട്ടേറെ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന് ബദല്‍ ക്രമീകരണം നടത്തേണ്ടി വരും . ഇതെല്ലാം കണക്കിലെടുത്താണ് ജലഅതോറിറ്റി എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
ജല അതോറിറ്റി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചാലും പൈപ്പുകള്‍ മാറ്റിയിടുന്ന ജോലി വേനല്‍ക്കാലത്ത് നടത്താനുള്ള സാധ്യത വിരളമാണ്.കുടിവെള്ള വിതരണം ഇപ്പോള്‍ തന്നെ നഗരത്തില്‍ ഭാഗികമാണ്. പ്രധാന പൈപ്പ് ലൈനുകള്‍ മാറ്റിയിടാന്‍ പോയാല്‍ ഇപ്പോഴുള്ള വിതരണവും കൂടി തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.
ഈ സാഹചര്യത്തില്‍ റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്നത് വൈകും. പാലം പൊളിക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ താത്ക്കാലിക പാലവും നിര്‍മ്മിക്കണം. ഇതിന്റെ നിര്‍മ്മാണം മൂന്നാഴ്ചയ്ക്കുളളില്‍ പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: