തിരുവനന്തപുരം: ആദിവാസി മേഖലയില്‍ നടത്തിവരുന്ന വികസന പദ്ധതികളുടെ പോരായ്മയുടെ ഫലമായിട്ടാണ് അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തെ ധനമന്ത്രി തോമസ് ഐസക് വിശേഷിപ്പിച്ചത്. കൊലപാതകത്തില്‍ അദ്ദേഹത്തിനും പരോക്ഷ പങ്കുണ്ടെന്ന് വ്യക്തമാകുന്നതാണ് ഇത് സംബന്ധിച്ച കണക്കുകള്‍. ആദിവാസി ക്ഷേമത്തിനായി ലഭിച്ച കോടികള്‍ കട്ടുമുടിച്ചു എന്നതിനപ്പുറം കോടികള്‍ ചെലവഴിക്കാതെയും കിടക്കുന്നു. ഇതിന് ധനമന്ത്രിയെന്ന നിലയില്‍ തോമസ് ഐസക് മറുപടി പറയേണ്ടതുണ്ട്.
2014-15ല്‍ 460 കോടി നീക്കിവച്ചു. ചെലവഴിച്ചത് 390കോടി. 2015-16ല്‍ 465 കോടി നീക്കിവച്ചു. ചെലവിട്ടത് 366കോടി. 2016-17ല്‍ 527കോടി നീക്കിവച്ചപ്പോള്‍ 481 കോടിമാത്രമാണ് ചെലവഴിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷം ആദിവാസി മേഖലയില്‍ ചെലവഴിക്കേണ്ട 200 കോടിരൂപ ഉപയോഗിച്ചില്ല. കഴിഞ്ഞ സാമ്പത്തികവര്‍ഷം 575കോടിരൂപ നീക്കിവച്ചിട്ടുണ്ട്. അതും പൂര്‍ണമായി ചെലവഴിച്ചിട്ടില്ല.
പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത് 2602 കോടിരൂപ പട്ടികവര്‍ഗ ഉപപദ്ധതിക്കായി നീക്കിവച്ചിട്ട് ചെലവിട്ടത് 1710കോടിമാത്രം. വനവാസികളുടെ വിദ്യാഭ്യാസ പരിപാടികള്‍ക്കായി 156 കോടി നീക്കിവച്ചതില്‍ ചെലവിട്ടത് 121 കോടി. ഭവനപദ്ധതിക്ക് കഴിഞ്ഞവര്‍ഷം മാറ്റിവച്ച 115കോടിയില്‍ 46കോടി മാത്രമേ ചെലവഴിച്ചുള്ളൂ. ആദിവാസി മേഖലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ 2016-17ല്‍ 50.58 കോടി കോര്‍പ്പസ് ഫണ്ടായി മാറ്റിവച്ചിരുന്നു. 47.54 കോടി മാത്രമാണ് ചെലവഴിച്ചത്. സമാനമായി ആദിവാസി മേഖലകള്‍ക്കായി നീക്കിവച്ച എല്ലാ പദ്ധതികള്‍ക്കും പണം മിച്ചമാണ്. പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടത്താന്‍ കഴിഞ്ഞില്ലായെന്നതാണ് ഇത് തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: