ഇരിട്ടി: മുഴക്കുന്ന് നല്ലൂരില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. അക്രമത്തില്‍ പരിക്കേറ്റ നാലുപേരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി പയഞ്ചേരി സ്വദേശികളായ അമല്‍ ആയഞ്ചേരി (23), സഹോദരന് അക്ഷയ് ആയഞ്ചേരി (18), വി. അമല്‍ (22), ശരത്ത് രാജ് (18) എന്നിവരാണ് അശുപത്രിയില്‍ ചികിത്സയിലുള്ളത്.
പുലര്‍ച്ചെ അഞ്ചോടെ മുഴക്കുന്ന് നല്ലൂരില്‍ വച്ചായിരുന്നു അക്രമം. നല്ലൂര് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ തെയ്യം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പത്തോളം പേര് അടങ്ങുന്ന സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും അക്രമികള്‍ അടിച്ചു തകര്‍ത്തു. ഇരുമ്പ് ദണ്ഡ് കൊണ്ടായിരുന്നു അക്രമികള്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സ നല്കിയ ശേഷം തലശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സിപിഎം പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. അമല്‍രാജിന്റെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ മാലയും ശരത് രാജിന്റെ മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: