ബോലാംഗീര്‍ (ഒഡീഷ): വിവാഹത്തിന് ലഭിച്ച സമ്മാനം തുറന്നു നോക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നവവധു ബുര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒഡീഷയിലെ ബോലംഗീര്‍ ജില്ലയിലാണ് സംഭവം. ഫെബ്രുവരി 18നായിരുന്നു വിവാഹം. തുടര്‍ന്ന് ഫെബ്രുവരി 21ന് വിരുന്ന് സംഘടിപ്പിച്ചിരുന്നു. അതിനിടയില്‍ കിട്ടിയ സമ്മാനങ്ങള്‍ വെള്ളിയാഴ്ച തുറന്നു നോക്കുന്നതിനിടെ ഉഗ്രസ്ഫോടനം നടക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത അപരിചിതനായ ഒരാളായിരുന്നു സമ്മാനം നല്‍കിയത്. സമ്മാനം നല്കിയ ആള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
തെളിവുകള്‍ ശേഖരിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പട്നഗര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സെസാദേവ ബരിഹ പറഞ്ഞു. ഭര്‍ത്താവ് സൗമ്യ ശേഖര്‍ സാഹുവും ഭര്‍ത്താവിന്റെ അമ്മൂമ്മ ജെമമാമണി സാഹു(85)വും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ഭാര്യ റീമ സാരമായ പൊള്ളലേറ്റ് ആശുപത്രിയിലാണ്.
തുറക്കുമ്പോള്‍ പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ സമ്മാനം തയ്യാറാക്കിയതായിരുന്നിരിക്കണമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: