രാജ്യമൊട്ടാകെയുള്ള ഭൂതല സംപ്രേഷണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയാണ് ദൂരദര്ശന്. പകരം സംവിധാനങ്ങളില്ലാതെയുളള ഈ പിന്മാറ്റം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സാംസ്കാരിക സുരക്ഷയെ ബാധിക്കുമെന്നുറപ്പാണ്. ആഗോളവത്കരണ കാലഘട്ടത്തില്‍ നമ്മുടെ സാംസ്ക്കാരിക പൈതൃകത്തെയും, അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന കലാകാരന്മാരെയും ലോകസാംസ്കാരിക വ്യവസായവുമായി ബന്ധപ്പെടുത്താനുള്ള ഉത്തരവാദിത്തം ദൂരദര്‍ശനുണ്ട്.
ലോകമെങ്ങും പ്രേക്ഷകനെന്ന പൗരനെ ദേശീയധാരയ്ക്കൊപ്പം ചേര്‍ത്തുനിര്‍ത്തി ദേശീയ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ പൊതുജനമാധ്യമങ്ങള്‍ സ്തുത്യര്‍ഹമായ ശ്രമങ്ങളാണ് നടത്തുന്നത്.
അധികാരത്തിന്റെയും അധീശത്വത്തിന്റെയും ലക്ഷണയുക്തമായ അടയാളതരംഗങ്ങളാണ് അമേരിക്കയുടെ ബിബിജി, ബ്രിട്ടന്റെ ബിബിസി, റഷ്യയുടെ റഷ്യ ടി.വി, ചൈനയുടെ സിസിടിവി, ഖത്തറിന്റെ അല്‍ജസീറ തുടങ്ങിയവ സ്വന്തം രാജ്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കുന്നത്. ആധുനിക പടയോട്ടങ്ങളാണ് അവയൊക്കെ രാജ്യാതിര്‍ത്തി കടന്നെത്തി നമ്മുടെ വീടുകള്‍ക്കുള്ളില്‍ നടത്തിവരുന്നത്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് സാമ്പത്തിക, സൈനിക, സാംസ്കാരിക, മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ പ്രേക്ഷകരെ പരുവപ്പെടുത്തുന്നു. ഓരോ പ്രേക്ഷകനും അവരുടെ ഉല്പന്നവും ഭാവിസേവകരുമാണ്. ഹിലരി ക്ലിന്റനെ തോല്പിച്ച് ട്രമ്പിനെ അമേരിക്കന്‍ പ്രസിഡന്റാക്കുന്നതില്‍ റഷ്യന്‍, ചൈനീസ് മാധ്യമങ്ങള്‍ നടത്തിയ ഇടപെടല്‍ ഈ ആധുനിക യുദ്ധത്തിന്റെ നേര്‍ച്ചിത്രമാണ്.
പ്രസാര്‍ഭാരതി വെള്ളാനയായി തുടര്‍ന്നപ്പോള്‍ രാജ്യത്തിന് നഷ്ടമായത് രാഷ്ട്രനിര്‍മ്മിതിയുടെ നെടുന്തൂണാവേണ്ട രണ്ട് സംരംഭങ്ങളാണ്. രാജ്യത്തെ ഏറ്റവും ദുര്‍ബലമായ സര്‍ക്കാരുകളായിരുന്നു സാംസ്ക്കാരിക രംഗത്ത് ദൂരവ്യപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രസാര്‍ഭാരതിയെ സൃഷ്ടിച്ചത്. പ്രസാര്‍ഭാരതിയുടെ ആദ്യ ചെയര്മാന് നിഖില്‍ ചക്രവര്‍ത്തിയും ബോര്‍ഡംഗങ്ങള്‍ റൊമീള ഥാപ്പറും കൂട്ടരും ആയിരുന്നു എന്നത് യാദൃച്ഛികമല്ല.
ലോകരാജ്യങ്ങള്‍ പൊതുജനമാധ്യമങ്ങളെ സിവില്പ്രതിരോധ വ്യവസ്ഥയുടെയും സാംസ്കാരിക സുരക്ഷയുടെയും ഭാഗമായി ശക്തിപ്പെടുത്തുമ്പോള്‍ പ്രസാര്‍ഭാരതി 1412 പ്രസരണികളും, അവയുമായി ബന്ധപ്പെട്ട സ്ഥലവും കെട്ടിടങ്ങളും മറ്റ് ഭൗതിക സൗകര്യങ്ങളും യാതൊരു മാനദണ്ഡവുമില്ലാതെ ഉപേക്ഷിക്കുകയാണ്. രാജ്യത്തെതന്നെ ഏറ്റവും ഉയരം കൂടിയ നിര്‍മ്മിതികളായ1060 അടി ഉയരമുള്ള ടവറുകള്‍ വരെ ദൂരദര്‍ശന്റെ ഈ ശൃംഖലയിലുണ്ട്. ലോകത്തില്‍തന്നെ ഏറ്റവും വലിയ ഭൂതലസംപ്രേഷണ ശൃംഖലയാണ് ഇല്ലാതാകുന്നത്. ഇതിനോടൊപ്പം 68 പ്രോഗ്രാം നിര്‍മ്മാണ കേന്ദ്രങ്ങളും അടച്ചുപൂട്ടല്‍ പട്ടികയിലുണ്ട്. ഈ സംപ്രേഷണം നിലവില്‍ രാജ്യത്തെ 92.6ശതമാനം ജനങ്ങളിലും 81 ശതമാനം ഭൂഭാഗത്തും എത്തുന്നുണ്ട് എന്ന കാര്യം വിസ്മരിക്കാവുന്നതല്ല.
പ്രസാര്‍ഭാരതി കേരളത്തില്‍ മാത്രം 17 പ്രസരണികളാണ് ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുന്നത്. ഇതില്ഫെബ്രുവരി 12 ന് അടച്ച ഏറ്റവും പ്രസരണശേഷി കുറഞ്ഞ മാഹിയിലെ പ്രസരണിക്ക് 145 അടി ഉയരമുള്ള ടവറും 70 സെന്റ്സ്ഥലവും അനുബന്ധ സൗകര്യങ്ങളുമുണ്ട്. നിലവിലുള്ള ഭൗതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് താരതമ്യേന കുറഞ്ഞ ചെലവില്‍ അവിടെ ഡിജിറ്റല്‍ ഭൂതല സംപ്രേഷണി സ്ഥാപിക്കാം. അതുവഴി നിരവധി ടെലിവിഷന്‍, റേഡിയോ, ചാനലുകളും ഇന്റര്‍നെറ്റില്‍ മറ്റു നിരവധി സേവനങ്ങളും സാധരണക്കാര്‍ക്ക് ലഭ്യമാക്കാം.
സിവില്‍ പ്രതിരോധ വ്യവസ്ഥ നട്ടെല്ലായി പ്രവര്‍ത്തിക്കേണ്ട ഈ കേന്ദ്രങ്ങള്‍ പൊടുന്നനെ അടച്ചുപൂട്ടി സ്ഥലംവിടാന്‍ പ്രസാര്‍ഭാരതിക്ക് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യമുയര്‍ന്നുകഴിഞ്ഞു. ഏതാനും കോടി രൂപയുടെ ലാഭം ഉണ്ടെന്നാണ് അവരുടെ ബാലിശമായ വാദം. 2017 ജനുവരിയില്‍ ഭൂതലസംപ്രേഷണത്തെക്കുറിച്ച് ‘ട്രായ്’ നല്കിയ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണ് ഈ അടച്ചുപൂട്ടല്‍. രാജ്യമെങ്ങും നിലവിലുള്ള ദൂരദര്ശന് പ്രസരണികളും അവയോടൊപ്പമുള്ള ഭൗതിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തി, മൂന്നു ഘട്ടമായി ഡിജിറ്റല്‍ ഭൂതലസംപ്രേഷണം (ഡിടിടി) രാജ്യത്ത് ആരംഭിക്കണമെന്നായിരുന്നു ട്രായ് നിര്‍ദ്ദേശം. മെട്രോനഗരങ്ങളില്‍ 2019 സെപ്റ്റംബറിന് മുന്‍പും 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള പട്ടണങ്ങളില്‍ 2021 നു മുന്‍പും ബാക്കി സ്ഥലങ്ങളില്‍ 2023 ലേക്കും നിലവിലുള്ള പ്രസരണികള്‍ മാറ്റി ഡിജിറ്റല്‍ ആക്കണമെന്നാണ് ട്രായ് നിര്‍ദേശിച്ചത്. ഈ സംവിധാനം സ്വകാര്യ സംരംഭകര്‍ക്ക് ഉപയോഗിക്കാന്‍ നല്കുന്നതുവഴി സംപ്രേഷണരംഗത്ത് കൂടുതല്‍ തൊഴിലും വരുമാനവും ഉണ്ടാകുമെന്ന് ട്രായ്യുടെ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡിടിടി സങ്കേതികവിദ്യ 55 രാജ്യങ്ങളില്‍ തുടങ്ങിക്കഴിഞ്ഞു. അമേരിക്ക 2009 ലും ഫ്രാന്‍സ്, ജര്‍മ്മനി,ബ്രിട്ടന് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ 2011 ലും അവരുടെ ഭൂതലസംപ്രേഷണ ശൃംഖല ഡിടിടി സാങ്കേതികവിദ്യയിലേക്ക് മാറ്റിക്കഴിഞ്ഞു. ചൈന അവര്‍ തന്നെ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് 270 കി.മീ വേഗതയില്‍ ഓടുന്ന ട്രെയിനില്‍പോലും സൗജന്യമായി തടസ്സങ്ങളില്ലാതെ ടെലിവിഷന്‍ തത്സമയ സംപ്രേഷണം ലഭ്യമാക്കിയിരിക്കുന്നു. ജപ്പാനും ബ്രസീലും ഡിജിറ്റല്‍ ഭുതലസംപ്രേഷണം വഴി ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന സേവനങ്ങളും സൗജന്യമായി ഗ്രാമീണര്‍ക്ക് നല്കുന്നു. 4 ഡി എന്ന പേരില്‍ ബ്രസീല്‍ നടപ്പിലാക്കിയ ഡിജിറ്റല്‍ ഭൂതല സംപ്രേഷണം യുനെസ്കോയുടെ പ്രത്യേക അഭിനന്ദനങ്ങള്‍ ലഭിച്ചതാണ്. ബിബിസിയുടെ നേതൃത്വത്തില്‍ ബ്രിട്ടണില്‍ ആരംഭിച്ച ഫ്രീവ്യൂ എന്ന ഡിടിടി ശ്യംഖല 15 എച്ച്ഡി ടെലിവിഷന്‍ ചാനലുള്‍പ്പെടെ 85 ടെലിവിഷന്‍ ചാനലുകളും 30 റേഡിയോ ചാനലുകളും സൗജന്യമായി വിതരണം ചെയ്യുന്നു. ബ്രിട്ടണില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന പരിപാടികളിലെ മികച്ച 95 ശതമാനം പരിപാടികളും ഫ്രീവ്യൂവഴി ജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുന്നുണ്ട്.
ഒരു തലമുറയ്ക്ക് മുമ്പുള്ള സാങ്കേതികവിദ്യയുമായി നിന്നാല്‍ ദൂരദര്‍ശനെ പ്രേക്ഷകര്‍ ഉപേക്ഷിക്കുമെന്നത് സ്വാഭാവികമാണ്. അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുകയും, ജനങ്ങളുമായി നിരന്തരം സംവദിക്കാനുള്ള അരങ്ങൊരുക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ സാമൂഹികബാധ്യതയാണ്. പൊതുഗതാഗത പദ്ധതിപോലെയോ, പൊതുജനാരോഗ്യപദ്ധതി പോലെയോ, പൊതുവിദ്യാഭ്യാസപദ്ധതി പോലെയോ അനിവാര്യമായ ഒന്നാണ് ശക്തമായ പൊതുജന മാധ്യമവും. ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തിലും ലോകരാജ്യങ്ങള്‍ സാംസ്കാരിക വ്യവസായത്തിന്റെയും സാംസ്കാരിക സുരക്ഷയുടെയും നട്ടെല്ലായി പൊതുമാധ്യമരംഗത്തെ കാണുന്നു. ലോക ജിഡിപിയുടെ മൂന്ന് ശതമാനം സാംസ്കാരിക വ്യവസായ മേഖലയില്‍നിന്നാണ്. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങള്‍കൊണ്ട് ചൈനയുടെ വളര്‍ച്ച അത്ഭുതകരമായിരുന്നു. അതോടൊപ്പം ചൈനയുടെ സാംസ്കാരിക വ്യവസായമേഖല 2003 നും 2013 നും ഇടയില്‍ 10 വര്‍ഷംകൊണ്ട് 60 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ബ്രിട്ടന്റെ സാംസ്കാരിക വ്യവസായത്തിന്റെ നട്ടെല്ലായി ബിബിസി പ്രവര്‍ത്തിക്കുന്നു. ഒരു ലക്ഷത്തി പതിനോരായിരം പേര് 2013 ല്‍ അവിടെ സംഗീതമേഖലയില്‍ തൊഴില്‍ എടുക്കുന്നു. 2012-ലെ സാമ്പത്തിക സര്‍വ്വേ അനുസരിച്ച് അമേരിക്കയുടെ ആഭ്യന്തര ഉല്പാദനത്തിന്റെ 4.32 ശതമാനം കലാ-സാംസ്കാരിക മേഖലയില്‍ നിന്നാണ്. 47 ലക്ഷം ആള്ക്കാര് ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. 2012 ലോക സാംസ്കാരിക വിപണിയിലെ ചൈനയുടെ പങ്ക് 31.9 ശതമാനവും ഇന്ത്യയുടേത് 5.5 ശതമാനവുമായിരുന്നു. ുലൃളീൃാശിഴ മൃെേ ലോകവിപണിയുടെ 30. 3 ശതമാനം ചൈനയുടേതായിരുന്നപ്പോള്, ഇന്ത്യയുടേത് 0.4 ശതമാനമായിരുന്നു. ഢശൗെമഹ മൃെേ ലോക വിപണിയുടെ 31.4 ശതമാനം ചൈനയുടേത് ആയിരുന്നെങ്കില്‍ ഇന്ത്യയുടേത് .7 ശതമാനമായിരുന്നു. ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം ഈ വിപണി പിടിച്ചെടുക്കാനുള്ള യുദ്ധത്തിലാണ്.
കാര്യക്ഷമമായി ഡിടിടി നടപ്പിലാക്കിയാല്‍ സാംസ്കാരിക, സാമ്പത്തിക മേഖലയില്‍ വലിയ സാദ്ധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. ട്രായിയുടെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 888 ടെലിവിഷന്‍ ചാനലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. ഭൂരിപക്ഷത്തിനും പ്രവര്‍ത്തന മൂലധനത്തിന്റെ ഭൂരിഭാഗവും ഉപഗ്രഹവാടക ഇനത്തിലാണ് ചെലവഴിക്കപ്പെടുന്നത്. ആഗോളതലത്തില്‍ ഉപഗ്രഹസേവനവും വിതരണവും മൂന്നു പാശ്ചാത്യ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകളാണ് നിയന്ത്രിക്കുന്നത്. സൊസൈറ്റി ഓഫ്യ്യുറോസാറ്റ്ലൈറ്റ് (6200 ടി.വി.ചാനലുകള്‍ 40 ഡിറ്റിഎച്ച് ശൃംഖല), യുടെ യൂസെല്‍ സാറ്റ് (6400 ടിവി ചാനലും 1100 റേഡിയോ നിലയങ്ങളും) ഇന്റല്‍സാറ്റ് (6600 ടിവി ചാനല്‍). ഈ മൂന്ന് ഏജന്‍സികളുംകൂടി 158 ഉപഗ്രഹങ്ങളും 21000 ടെലിവിഷന്‍ ചാനലുകളും 85 ഡിറ്റിഎച്ച് ശൃംഖലകളും വിതരണം ചെയ്യുന്നു. അതായത് വീട്ടമ്മമാര്‍ സീരിയല്‍ കണ്ട് കണ്ണീര് വാര്‍ക്കുമ്പോള്‍ പണം ഒഴുകി ഈ വിദേശ ഏജന്‍സികള്‍ക്ക് എത്തുന്നു.
പ്രധാനമായും സ്വകാര്യ ഉപഗ്രഹ ടെലിവിഷന്‍ ചാനലുകള്‍ നില്‍ക്കുന്നത് പരസ്യവരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അന്തര്‍ദേശീയതലത്തില്‍ ടെലിവിഷന്‍ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നത് ണജജ, കിലേൃ ജൗയഹശര, ീാിശജൗയഹശര എന്നീ മൂന്ന് ഏജന്‍സികളാണ്. 2014-ല്‍ മൂന്നു ലക്ഷം ജീവനക്കാര്‍ ഈ മൂന്ന് ഏജന്‍സികളിലായി ജോലിചെയ്തിരുന്നു. ആ വര്‍ഷത്തെ ഇവരുടെ മൊത്തം വരുമാനം 33 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഈ ഏജന്‍സികളാണ് ലോകവിപണിയില്‍ ഒന്നു മുതല്‍ ആറ് സ്ഥാനംവരെ നില്ക്കുന്ന ക്രാഫ്റ്റ്, കൊക്കകോള, പെപ്സിക്കോ, നെസ്ലെ, ജോണ്സണ് ആന്റ് ജോണ്സണ്, യൂണിലീവര്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങള്‍ ലോകകമ്പോളത്തില്‍ അവതരിപ്പിക്കുന്നതും നിലനിര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും.
ഉപഗ്രഹങ്ങളുടെ ലഭ്യതയോടൊപ്പം പരസ്യ ഏജന്‍സികളുടെയും ഉല്‍പ്പന്ന നിര്‍മ്മാതാക്കളുടെയും പിന്തുണയും ലഭിച്ചാല്‍ വിവിധ ഭാഷകളെയും സംസ്കാരങ്ങളെയും ഇല്ലാതാക്കാനോ സാമൂഹിക, സാംസ്കാരിക സ്വത്വത്തെ വന്ധീകരിക്കാണോ കഴിയുന്നത്ര ശക്തമാണ് ആഗോളതലത്തിലുള്ള ഇലക്ട്രോണിക്ക് മാധ്യമ വ്യവസായ കൂട്ടായ്മ. ഈ കൂട്ടായ്മയുടെ സ്വാധീനം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഡിടിടിക്ക് കഴിയും. പക്ഷേ മനുഷ്യചരിത്രത്തിലെതന്നെ ഏറ്റവും വേഗതയാര്‍ന്ന സാങ്കേതികവും സാംസ്കാരികവുമായ മാറ്റങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ ആഗോള ഇലക്ട്രോണിക് മാധ്യമരംഗത്ത് പ്രത്യേകിച്ച് പൊതുമാധ്യമരംഗത്തെ മാറ്റങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമം ഉണ്ടാകണം.
ദൂരദര്ശന് കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയല്ല വേണ്ടത്. ഏറ്റവും പുതിയ സാങ്കേതികവിദ്യ സ്വന്തമാക്കി ലോകത്തിനു മുന്നില്‍, ആറ് സഹസ്രാബ്ദത്തിന്റെ വര്‍ണ്ണാഭമായ ഭാരതീയ സാംസ്കാരിക ജീവിതകഥ അവതരിപ്പിക്കുകയും, ലോകസാംസ്കാരിക വ്യവസായത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സോഫ്റ്റ് പവര്‍ റിസോഴ്സസ് സെന്ററു കളായി തുറക്കുകയുമാണ് വേണ്ടത്. ഖത്തര്‍ എന്ന ചെറുരാജ്യം പോലും അവരുടെ പൊതുജന മാധ്യമമായ അല്‍ജസീറ ചാനലുമായിനിന്ന് അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ മാധ്യമ മേല്‍ക്കോയ്മയെ വെല്ലുവിളിക്കുകയും അറേബ്യന്‍ ദേശീയതയുടെ പതാകാവാഹകരാകുകയും ചെയ്യുന്നത് നാം കാണാതെ പോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: