കൊച്ചി: നെടുമ്പാശ്ശേരി മനുഷ്യക്കടത്ത് കേസില്‍ ഏഴുപ്രതികള്‍ക്ക് എറണാകുളം സിബിഐ കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. ആറുപേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. വീട്ടുജോലിക്കായി ഗള്‍ഫിലെത്തിച്ച യുവതിയെ ലൈംഗീക അടിമയാക്കി പീഡിപ്പിച്ചെന്ന കേസിലാണ് കോടതി വിധി.
ആദ്യ മൂന്ന് പ്രതികള്‍ക്കും ഏഴാം പ്രതിക്കും പത്തുവര്‍ഷവും, നാലു മുതല്‍ ആറു വരെ പ്രതികള്‍ക്ക് ഏഴുവര്‍ഷം തടവുമാണ് ശിക്ഷ. മറ്റ് ആറു പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ പ്രതികളിലൊരാളായ മണ്ട്രോത്തുരുത്ത് സ്വദേശി ഷീലയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
ഒന്നാം പ്രതി തൃശൂര്‍ വലപ്പാട് കൊണ്ടിയുര് വീട്ടില്‍ കെ.വി. സുരേഷ് (52), രണ്ടാംപ്രതി തൃശൂര്‍ തലപ്പിള്ളി മഠത്തിവിളകം വീട്ടില്‍ ലിസി സോജന്(47), മൂന്നാം പ്രതി തൃശൂര്‍ മുകുന്ദപുരം ആണ്ടുരുത്തിയില്‍ വീട്ടില്‍ സേതുലാല്‍ (51), ഏഴാം പ്രതി കൊടുങ്ങല്ലൂര്‍ ഏരിയാട് ആവണിത്തറയില്‍ എ.പി. മനീഷ് (37) എന്നിവര്‍ക്ക് പത്തുവര്‍ഷം തടവു ശിക്ഷിച്ച വിധിച്ചത്. ആദ്യമൂന്നു പ്രതികള്‍ക്ക് രണ്ടുലക്ഷരൂപയും മനീഷിന് 1,54,000 രൂപയാണ് പിഴശിക്ഷ.
നാലാം പ്രതി തിരുവനന്തപുരം വട്ടപ്പാറ വിശ്വവിഹാറില്‍ അനില്‍കുമാര്‍(45),അഞ്ചാം പ്രതി ഇടുക്കി കട്ടപ്പന പാറയ്ക്കല്‍ വീട്ടില്‍ പി.വി. ബിന്ദു(31), ആറാം പ്രതി പുനലൂര്‍ മണിയാര്‍ ദേശം കുഴിവിള വീട്ടില്‍ ശാന്ത (46)എന്നിവര്‍ക്ക് ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.
കേസില്‍ 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ റഫീഖ്, രമേശന് എന്നിവരെ മാപ്പുസാക്ഷികളാക്കി. സുധര്‍മന്‍, വര്‍ഗീസ് റാഫേല്‍, സിറാജ്, മുസ്തഫ, കബീര്‍, താഹിറ എന്നിവരെ കോടതി പ്രതികളല്ലെന്നു കണ്ട് വെറുതേവിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പത്തുവകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. ശിക്ഷിക്കപ്പെട്ട പ്രതികളെല്ലാം കേസുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോടതി വിലയിരുത്തി.
കഴക്കൂട്ടം സ്വദേശിയായ യുവതിയെ വീട്ടുജോലിക്കാണെന്ന് ധരിപ്പിച്ച് 20,000 രൂപ ശമ്പളത്തില്‍ മസ്കറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മസ്കറ്റില്‍ ഒഴിഞ്ഞുകിടന്ന വാടകഫ്ളാറ്റില്‍ താമസിപ്പിച്ചിച്ച് പ്രതികള്‍ ഇവരെ ഇന്ത്യക്കാര്‍ക്കും മറ്റ് രാജ്യക്കാര്‍ക്കും ഇടനിലക്കാരായി നിന്ന് കാഴ്ചവെച്ചു.
പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട് മുംബൈ വഴി നെടുമ്പാശേരിയില്‍ എത്തിയ യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നെടുമ്പാശേരി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. 2013 ലാണ് കേസ് സിബിഐ ഏറ്റെടുത്തത്. 2009 മുതല്‍ 2012 വരെയുള്ള മനുഷ്യക്കടത്തിലെ കേസുകളാണ് സിബിഐ പരിഗണിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: