കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിവിധയിടങ്ങളില്‍ ചാവേറാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി ഫറയിലെ ബല ബുലുക് സൈനിക താവളത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 18ഓളം സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റെന്നും പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ദൗലത് വസീര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെുത്തു. സംഭവത്തെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തുന്നതിനായി അന്വേഷണ സംഘത്തെ ബല ബുലുകിലേക്ക് അയക്കുമെന്ന് ഡെപ്യൂട്ടി പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍ യൂനസ് റസൂലി പറഞ്ഞു.
അതേസമയം കാബൂളിലെ മറ്റൊരു തന്ത്രപ്രധാന മേഖലയില്‍ രാവിലെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 8.30ഓടെ ദേശീയ സുരക്ഷാ ഡയറക്ടറേറ്റിന് (എന്‍ഡിഎസ്)സമീപമാണ് ആക്രമണം ഉണ്ടായത്. നാറ്റോ ആസ്ഥാനത്തിനും അമേരിക്കന്‍ എംബസ്സിക്കുമടുത്താണ് എന്‍ഡിഎസ് സ്ഥിതിചെയ്യുന്നത്.
ഹെല്‍മന്ത് പ്രവശ്യയിലെ ചാവേര്‍ കാര്‍ ബോംബ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 12ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും, ലഷ്കര്‍ ഗാഹില്‍ ഉണ്ടായ മറ്റൊരു ചാവേര്‍ കാര്‍ ബോംബ് ആക്രമണത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: