നീലേശ്വരം: മംഗലാപുരം -കോയമ്പത്തൂര്‍- മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന് (2260922610) നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചു. എംപിമാരായ സുരേഷ്ഗോപി, റിച്ചാഡ് ഹെ എന്നിവരെ റെയില്‍വേ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ട്രെയിന്‍ നിര്‍ത്തുന്ന തിയതി റെയില്‍വേ പിന്നീട് പ്രഖ്യാപിക്കും.
നീലേശ്വരം റെയില്‍വേ സ്റ്റേഷന് വികസനത്തിനായി രാജാസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ 1987-88 എസ്. എസ്. എല്‍.സി. ബാച്ചിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയ കൂട്ടായ്മ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എംപിമാര്‍ വിഷയത്തില്‍ ഇടപെട്ടത്.
ജനകീയ കൂട്ടായ്മയുടെ ശ്രമഫലമായി ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് കഴിഞ്ഞമാസം സ്റ്റോപ്പ് അനുവദിച്ചിരുന്നു. നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ 5 ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മൂന്നെണ്ണം സ്ത്രീ സൗഹൃദമായിരിക്കും. ഇവയുടെ നിര്‍മാണ ഉദ്ഘാടനത്തിനായി അദ്ദേഹം അടുത്ത് തന്നെ നീലേശ്വരത്ത് എത്തും.
ജനകീയ കൂട്ടായ്മയുടെ ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന, ബാച്ച് അംഗവും കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഡയറക്ടറുമായ പി.മനോജ്കുമാറിനെ സുരേഷ്ഗോപി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലെ വികസന സാധ്യതകള്‍ മനസ്സിലാക്കാന്‍ റിച്ചാര്‍ഡ് ഹെ നേരത്തെ നീലേശ്വരം സന്ദര്‍ശിച്ചിരുന്നു. സ്റ്റേഷനില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാനും അദ്ദേഹം ഫണ്ട് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: