തൃശൂര്‍ : സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി സംസ്ഥാന,കേന്ദ്ര നേതൃത്വങ്ങള്‍ തമ്മിലുള്ള ഭിന്നതയും ആശയക്കുഴപ്പവും രൂക്ഷം. സമ്മേളനവേദിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രൂക്ഷവിമര്‍ശനവും തിരുത്താന്‍ ദേശാഭിമാനിയില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിമുഖവും. കോണ്‍ഗ്രസുമായി സഖ്യമോ തെരഞ്ഞെടുപ്പ് ധാരണയോ വേണ്ടെന്ന് പറയുമ്പോഴും ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്നുതന്നെയാണ് ഭൂരിഭാഗം നേതാക്കളുടേയും ഉള്ളിലിരുപ്പ്. സമ്മേളനത്തിലെ ചര്‍ച്ചയിലുടനീളം ഈ ആശയക്കുഴപ്പം വ്യക്തമാണ്. കാരാട്ടിന്റെ അഭിമുഖത്തിലും ഇത് വ്യക്തം. എന്നാല്‍ യെച്ചൂരി ഇത് പറയുമ്പോള്‍ പരസ്യമായി സമ്മതിക്കാനും കഴിയുന്നില്ല.
കേരളത്തില്‍ നഷ്ടം
പരസ്യമായി അത്തരമൊരു നിലപാട് സ്വീകരിച്ചാല്‍ കേരളത്തിലെ വോട്ടര്‍മാരോട് പറഞ്ഞുനില്‍ക്കാനാവില്ല എന്നതാണ് കേരളഘടകത്തിന്റെ താത്വികമായ എതിര്‍പ്പിനു പിന്നില്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടാകുന്നത് കേരളത്തില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സാധ്യതകളെ തകര്‍ക്കുമെന്ന് സംസ്ഥാന നേതാക്കള്‍ കരുതുന്നു.
പ്രതിനിധി സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളില്‍ നേതാക്കളുടെ ആശങ്കമുഴുവന്‍ ഇതേച്ചൊല്ലിയായിരുന്നു. ഭരണത്തുടര്‍ച്ചയും മുഖ്യമന്ത്രിക്കസേരയില്‍ രണ്ടാമൂഴവും ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിയുടെ എതിര്‍പ്പിന് പിന്നിലെ പ്രധാന കാരണവും ഇതുതന്നെ.
(യെച്ചൂരിക്ക് തിരുത്തുമായി ദേശാഭിമാനി- പേജ് 9)
പ്രതികരിക്കാൻ ഇവിടെ എഴുതുക: