മുംബൈ/ന്യുദല്‍ഹി: കോടികളുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഡയമണ്ട് വ്യാപാരി നീരവ് മോദിയുടെ 21 സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. നീരവിന്റെ ഫാംഹൗസ്, പെന്റ്ഹൗസ് എന്നിവ ഉള്‍പ്പടെ കമ്പനിയുടെ ഉടമസ്ഥതതയിലുണ്ടായിരുന്ന 523 കോടിയുടെ വസ്തുക്കളാണ് പണം വെട്ടിപ്പ് നിയമ പ്രകാരം കണ്ടുകെട്ടിയത്.
81.16 കോടി വിലമതിക്കുന്നതാണ് പെന്റ്ഹൗസ്. 15.45 കോടി വീതം വിലയുള്ള മൂന്നു ഫ്ളാറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മിച്ചിട്ടുള്ള ഈ പെന്റ്ഹൗസ് മുംബൈ വര്‍ളി സമുദ്ര മഹല്‍ ആപാര്ട്മെന്റില് കടലിനെ അഭിമുഖീകരിച്ചാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ നീരവ് മോദിയുടെ കമ്പനി കൈവശം വെച്ചിരുന്ന 21 സ്വത്തുക്കളും ഇതോടൊപ്പം കണ്ടുകെട്ടി. ആറ് വീടുകള്‍, 10 ഓഫീസ് കെട്ടിടങ്ങള്‍, പൂനെയിലെ രണ്ട് ഫ്ളാറ്റ്, അഹമ്മദ് നഗര്‍ ജില്ലയിലെ അലിബഗില്‍ 135 ഏക്കറിലുള്ള സൗരോജ്ജ പ്ലാന്റ് എന്നിവയും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടും.
നീരവിന്റെ വസതിയില്‍ ഉണ്ടായിരുന്ന ബാങ്ക് നിക്ഷേപങ്ങളും, വിലപിടുപ്പുള്ള രത്നങ്ങളും, ഡയമണ്ടും, ആഭരണങ്ങളും, ഓഹരി നിക്ഷേപങ്ങളും, ഒമ്പത് വിലപിടിപ്പുള്ള കാറുകളും നേരത്തെ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ സമുദ്ര മഹലിലെ സ്വത്തുക്കളും, പൂനെ ഹഡപ്സറിലെ ഫ്ളാറ്റുകളും നീരവിന്റെ ഭാര്യ ആമിയുടെ പേരിലാണ്.
അതിനിടെ നീരവിന്റെ അമ്മാവനും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുല്‍ ചോക്സിയെ ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: