കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. കുട്ടിക്കാനം ആസ്ഥാനമായുള്ള കെഎപി അഞ്ചാം ബെറ്റാലിയനിലെ രണ്ട് പൊലീസുകാരെയാണ് പ്രത്യേക ആന്വേഷണസംഘം ചോദ്യം ചെയ്തത്. ഷിഹാബുദ്ദീന്, ഷമീര്‍ സമദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അടൂര്‍ ക്യാമ്പില്‍ ചോദ്യം ചെയ്തത്. മുഹമ്മ സ്വദേശിയാണ് ഷിഹാബുദീന്‍. ഷമീര്‍ സമദിന് ബ്ലേഡ്-റിയല്‍ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ളതായി ആരോപണമുണ്ട്. പലപ്പോഴും ജോലിക്കുപോലും ഷമീര്‍ എത്താറില്ലെന്ന പരാതി പോലീസ് സേനയില്‍ ഉണ്ട്. ഷമീര്‍ പോലീസ്സേനയിലെ മതതീവ്രവാദ ഗ്രൂപ്പായ പച്ചവെളിച്ചം എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ സജീവ അംഗമാണ്. ഇവര്‍ക്കെതിരെയുള്ള പരാതികള്‍ പോലീസിലെ സിപിഎം നേതാക്കള്‍ ഇടപെട്ടു അട്ടിമറിക്കുന്നതായും പരാതിയുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇരുവരും പോലീസില്‍ എത്തിയതിന് ശേഷം ഇടതുപക്ഷ അനുകൂല യൂണിയനുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷ അസോസിയഷേന്‍ നേതാവുമായുള്ള അടുപ്പമാണ് ഇവരെ സംരക്ഷിക്കാന്‍ സിപിഎമ്മിന് പ്രേരണയാകുന്നത്.
ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെനിന്ന് തോക്കിന്റെ തിര (ഗണ്‍ റൗണ്ട്) കളവ് പോയ സംഭവത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന പരാതി അസോസിയേഷന് ഇടപെട്ട് മുക്കിയിരുന്നു. നൂറേക്കറോളം വ്യാപിച്ച് കിടക്കുന്ന ക്യാമ്പില്‍ ആറ് മാസം മുമ്പ് പോപ്പുലര്‍ ഫ്രണ്ട് ആശയങ്ങള്‍ ഷിഹാബുദ്ദീന് പ്രചരിപ്പിച്ചെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു. ഈ അന്വേഷണവും അസോസിയേഷന് ഇടപെട്ട് അട്ടിമറിച്ചു.
ഇതിനിടെ ഇക്കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ക്യാമ്പില്‍നിന്ന് ഒരാള്‍ ഡിജിപിക്ക് ഊമക്കത്ത് അയച്ചു. തീവ്രസ്വഭാവമുള്ള ഒരു സംഘടന ചങ്ങനാശേരിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അടച്ച ജീപ്പിനുള്ളിലിരുന്ന് ഷിഹാബുദ്ദീന് അനൗണ്‍സ്മെന്റ് നടത്തിയെന്നും കത്തില്‍ പറയുന്നു. ഇതേതുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കത്തില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും ഇപ്പോള്‍ ചോദ്യം ചെയ്തത്. രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ പ്രത്യേക അന്വേഷണ സംഘം അടൂര്‍ ക്യാമ്പിലേയ്ക്ക് ഇവരെ വിളിച്ചുവരുത്തിയത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. അതേസമയം ഷിഹാബുദീന്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. പൂര്‍ണമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഷിഹാബുദ്ദീനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും ഇതേ ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: