പാലാ: ബിജെപി പ്രവര്‍ത്തകന്റെ വീടെന്ന് തെറ്റിദ്ധരിച്ച് അര്‍ദ്ധരാത്രി പഞ്ചായത്ത് ജീവനക്കാരന്റെ വീടിനുനേരെ ആക്രമണം.
പാലാ സിവില്‍സ്റ്റേഷനിലെ പഞ്ചായത്തുവകുപ്പ് ഓഡിറ്റ്വിഭാഗം ജീവനക്കാരനായ പൂവരണി കുന്നേല്‍ മാര്‍ട്ടിന്റെ വീടിനുനേരെയാണ് വെള്ളിയാഴ്ച രാത്രി 12.30 ഓടെ ആക്രണം നടന്നത്. അക്രമികള്‍ക്ക് വീട് മാറിപ്പോയതാകാമെന്നാണു പോലീസ് സംശയിക്കുന്നത്. മാര്ട്ടിന് നാട്ടില്‍ ശത്രുക്കളാരുമില്ല. പൂവരണിയിലുള്ള മാര്‍ട്ടിന്റെ വീടിന് സമീപമുള്ള ബിജെപി പ്രവര്‍ത്തകരുടെ വീട് ലക്ഷ്യമിട്ട് വന്നവര്‍ വീടുമാറി ആക്രമണം നടത്തുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
മുത്തോലി, കൊഴുവനാല്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഎം ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവമെന്നാണ് നിഗമനം. വൈദ്യുതി ഫ്യൂസ് ഊരിമാറ്റിയതിന് ശേഷമാണ് ആക്രമികള്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തത്. മുന്‍വശത്തെ അഞ്ച് ജനല്പ്പാളികള് തകര്‍ത്തു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ജനല്പാളികളില് വെട്ടിയിട്ടുണ്ട്. ഭയന്നുവിറച്ച മാര്ട്ടിന് തെട്ടടുത്ത അയല്‍വാസിയെ ഫോണില്‍ വിവരമറിയിച്ചു. ഇയാളുടെ വീട്ടിലെ വൈദ്യുതിഫ്യൂസും ആക്രമികള്‍ ഊരിമാറ്റിയിരുന്നു. അയല്‍വാസി ആളെക്കൂട്ടി എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.
പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തു മിനിറ്റിനുള്ളില്‍ പോലീസ് സ്ഥലത്തെത്തിയതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ആക്രമികളെ പിടികൂടാനായില്ല. മാര്‍ട്ടിന്റെ വീടിനുസമീപം ഏഴോളം വീടുകളുണ്ട്. സമീപത്ത് ഇത്രയും വീടുകളുണ്ടായിട്ടും ആക്രമണം നടന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: