അഗളി: കള്ളനെന്നാരോപിച്ച് വനവാസി യുവാവിനെ തല്ലിക്കൊല്ലാന്‍ കൊലയാളികള്‍ക്ക് സഹായം നല്‍കിയത് വനംവകുപ്പ്. മോഷ്ടാവെന്നു വിളിച്ച് പരസ്യമായി അവഹേൡച്ചാണ് മധുവിനെ ആരവങ്ങളോടെ കാട്ടില്‍ നിന്നും കൊണ്ടുവന്നത്. ആള്‍ക്കൂട്ടത്തിന് അകമ്പടിയായി വനംവകുപ്പിന്റെ ജീപ്പുമുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരപീഡനം. അടികൊണ്ട് തളര്‍ന്ന മധു വെള്ളം ചോദിച്ചപ്പോള്‍ ജനക്കൂട്ടം മൂക്കിലേക്ക് വെള്ളമൊഴിച്ച് നല്കി. സംഭവം വിവാദമായതോടെ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.
മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രിക പറഞ്ഞു. വനവാസികള്‍ അല്ലാത്ത ആരെയും കാട്ടിലേക്ക് വനപാലകര്‍ പ്രവേശിപ്പിക്കാറില്ല. അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖ നല്‍കണം. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് അധികൃതര്‍ കാട്ടിലേക്ക് വിട്ടത്. കാട്ടില്‍ കയറി മധുവിനെ ജനക്കൂട്ടത്തിന് കാണിച്ച്കൊടുത്തതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും സഹോദരി പറഞ്ഞു.
സ്ഥലത്തെ കടകളില്‍ നിന്ന് അരിയും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് താമസസ്ഥലമായ മല്ലീശ്വര മുടിയുടെ താഴ്വരയില് നിന്നാണ് നാട്ടുകാര്‍ മധുവിനെ പിടിച്ചത്. ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പിടിക്കുന്നത്. ഇതിന് ശേഷം ജനക്കൂട്ടം ഇയാളെ തല്ലിച്ചതച്ചു. പോലീസ് എത്തി കൊണ്ടുപോകുമ്പോഴാണ് മധു ഛര്‍ദ്ദിച്ചതും മരിച്ചതും.
മധുവിനെ കാട്ടില്‍ പോയി പിടിക്കാന്‍ നിര്‍ദേശിച്ചത് പോലീസാണ്. അടുത്തിടെ താവളത്ത് ഒരു കട ആരോ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവ്യക്തമായ ഒരു രൂപം മാത്രമാണ് പതിഞ്ഞത്. ഇത് മധുവാണെന്ന് ആരോപിച്ച് വ്യാപാരികള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ കാട്ടില്‍ കയറി മധുവിനെ പിടിച്ചു കൊണ്ടുവരാനാണ് പോലീസ് ഇവരോട് പറഞ്ഞത്. തുടര്‍ന്നാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം മധുവിനെ പിടിച്ചതെന്നും അട്ടപ്പാടിയില്‍ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തില്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: