ന്യൂദല്‍ഹി: പാലക്കാട്ടെ മധുവെന്ന ആദിവാസി ചെറുപ്പക്കാരന്റെ കൊലപാതകം കേരളമനസ്സാക്ഷിയെ ഞെട്ടിക്കുക മാത്രമല്ല സമൂഹത്തിലെ ജീര്‍ണ്ണാവസ്ഥ വെളിവാക്കുക കൂടി ചെയ്തിരിക്കികയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.സഹജീവിയുടെ വേദന സെല്‍ഫിയാക്കി ആനന്ദം കണ്ടെത്തുന്ന പ്രബുദ്ധതയും വികസനവുമാണ് ഒരു ശരാശരി മലയാളി ആര്ജ്ജിച്ചിട്ടുള്ളതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
പൊതുസമൂഹവും സര്‍ക്കാര്‍ സംവിധാനവും നീതിയോടൊപ്പമല്ല നിലകൊള്ളുന്നതെന്ന എന്ന തോന്നല്‍ ഒരു വിഭാഗത്തിനെങ്കിലും ഉണ്ടാവുമ്പോഴാണ് നക്സലിസവും, തീവ്രവാദവും മറ്റ് ദേശവിരുദ്ധ ശക്തികളും വളരുന്നത്. ആദിവാസി സമൂഹത്തിന് അവകാശപ്പെട്ട ഭൂമിയും ഉപജീവന മാര്‍ഗ്ഗവും, ജീവനും, സുരക്ഷയും നഷ്ടപ്പെടുന്ന അവസ്ഥ അത്യന്തം അപകടകരമാണ് എന്നതിനെക്കാള്‍ വേദനാജനകമാണ്.
പട്ടികവര്‍ഗ്ഗ വിഭാഗഗങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തേണ്ടതുണ്ട്. മധുവിന്റെ കൊലപാതകികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പ് വരുത്തുന്നതിനോടൊപ്പം പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ സുരക്ഷയും പങ്കാളിത്തവും ഉറപ്പാക്കുകയും, അതവര്‍ക്ക് പൂര്‍ണ്ണമായും ബോധ്യപ്പെടുത്താന്‍ തക്ക നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുകയും വേണം. കേന്ദ്രസര്‍ക്കാര്‍ ഇതിലേക്ക് എല്ലാവിധ സഹായനടപടികളും ചെയ്യുന്നതായിരിക്കും.
മധുവെന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തെക്കാള്‍ അപകട സൂചന നല്‍കുന്നത് അതിനെ ന്യായീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളാണ്. മധു സ്ഥിരം മോഷ്ടാവായിരുന്നെന്നും, അരി മോഷ്ടിച്ചത് വിശപ്പ് കാരണമല്ലായിരുന്നു എന്ന് വരെ സമര്‍ത്ഥിക്കാന്‍ ഓഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന ഒരു കൂട്ടര് നമ്മുടെ ഇടയില്‍ ഉണ്ടെന്നതാണ് ഏറ്റവും അപകടം. പൊള്ളയായ പ്രബുദ്ധതക്കുള്ളില് മറഞ്ഞിരിക്കുന്ന മനുഷ്യത്തമില്ലായ്മയും, സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന സ്പര്‍ദ്ധയും സ്വാര്‍ത്ഥതയും, അക്രമവും ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. പൊതുസമൂഹത്തില്‍ പരസ്പരസ്നേഹവും അനുകമ്പയും കരുണയും, ജനങ്ങളുടെ മനസ്സുകളില്‍ ആര്‍ദ്രതയും കൊണ്ടുവരാനായി രാഷ്ട്രീയ പ്രവര്‍ത്തകരും, മതസാംസ്കാരിക നേതാക്കളും, അദ്ധ്യാപകരും, അതത് വീട്ടിലെ തലമുതിര്‍ന്നവരും അടിയന്തിരമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: