മൂവാറ്റുപുഴ താലൂക്കിലെ മാറാടി വില്ലേജിലെ നാല് ഏക്കര്‍ വരുന്ന മയിലാടുംപാറയുടെ, ഉദ്ദേശ്യം രണ്ടര ഏക്കര്‍ പൊട്ടിച്ച് പാറയെടുക്കാന്‍ മാറാടി പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുകയാണ്. പ്രകൃതിഭംഗിയുടെ ഉദാത്ത ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഭൂപ്രദേശമാണ് മയിലാടുംപാറ ഉള്‍പ്പെടുന്ന കായ്നാട്ട് ഗ്രാമം. റവന്യു പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ അനധികൃത പാറഖനനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിന്റെ അഞ്ച് കി.മീ ചുറ്റളവിലുള്ള മയിലാടുംപാറ, ശൂലം വെള്ളച്ചാട്ടം, വനക്ഷേത്രം ഉള്‍പ്പെടുന്ന അരുവിക്കല്‍കാവ്, കായനാട് ചെക്ക് ഡാം, അരുവിക്കല്‍ വെള്ളച്ചാട്ടം, കൊടികുത്തി ഗുഹ തുടങ്ങിയ പൗരാണിക, പൈതൃക സ്ഥലങ്ങളെ ഉള്‍പ്പെടുത്തി ഗ്രാമീണ വിനോദസഞ്ചാര പദ്ധതിക്കായി നിര്‍ദ്ദേശമുള്ള സാഹചര്യത്തിലാണ് മയിലാടുംപാറ പൊട്ടിച്ച് തരിപ്പണമാക്കുന്നത്. ഭൗമപഠന കേന്ദ്രം പശ്ചിമഘട്ടത്തിന്റെ ഭാഗമായ മയിലാടുംപാറ അടങ്ങുന്ന പ്രദേശം ഭൂചലനസാധ്യതയുള്ള പ്രദേശമായി കണക്കാക്കിയിട്ടുള്ളതാണ്.
ഒരു നാടിനെ കുടിവെള്ളക്ഷാമത്തിലേക്ക് തള്ളിവിടുന്ന പാറഖനനമാണിവിടെ നടക്കുന്ന്. പാറഖനനത്തിനുള്ള അപേക്ഷയില്‍ നിരവധി പോരായ്മകളാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചത്. ആറ് എച്ച്പി മോട്ടോര്‍ പ്രവര്‍ത്തിക്കുന്നത് മറച്ചുവച്ചും, മയിലാടുംപാറയ്ക്കടുത്തുള്ള (തെക്ക് ഭാഗത്ത്) നിലമുള്ളത് അപേക്ഷയില്‍ എഴുതാതിരിക്കുകയും, പൊടിമലിനീകരണവും ജലമലിനീകരണവും (സ്േഫാടകവസ്തുക്കളില്‍നിന്നും) ഉണ്ടാകുന്നുണ്ടെങ്കിലും മറച്ചുവയ്ക്കുകയും, സെക്ഷന്‍ ക്ലാര്‍ക്കിന്റെയോ സൂപ്രണ്ടിന്റെയോ ശുപാര്‍ശ പോലും രേഖപ്പെടുത്താതെയാണ് പഞ്ചായത്ത് ഖനനത്തിന് അനുമതി നല്‍കിയത്.
50 ലക്ഷത്തിലധികം മുതല്‍മുടക്കുള്ള പാറഖനിമൂലമുണ്ടായേക്കാവുന്ന പരിസ്ഥിതി ആഘാത പഠനമോ പബ്ലിക് ഹിയറിങ്ങോ നടത്താതെയാണ് പാറമടയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. അപേക്ഷയിലെ അപാകതകള്‍ പരിഹരിക്കാതെ എന്‍ഒസി നല്കിയ പഞ്ചായത്ത് നടപടി അലപനീയമാണ്. ജനവാസകേന്ദ്രങ്ങളില്‍ റെഡ് കാറ്റഗറി വ്യവസായം തുടങ്ങുന്നതുതന്നെ കുറ്റകരമാണ്. അപേക്ഷയോടൊപ്പം സ്വകാര്യവ്യക്തികള്‍ നല്കിയ രേഖകളില്‍ പലതും അപൂര്‍ണ്ണവും കുറ്റകരമായി വസ്തുതകള്‍ മറച്ചുവച്ചതുമായിരുന്നു. മയിലാടുംപാറ പൊട്ടിക്കുന്നതുമൂലം പ്രാദേശികമായി ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ ഇവിടെ നടക്കുന്ന പാറഖനനം അടിയന്തരമായി നിര്‍ത്തിവയ്ക്കേണ്ടതാണ്.
സ്ഫോടനങ്ങള്‍ പ്രകമ്പനങ്ങള്‍ക്ക് വഴിയൊരുക്കുകയും ഭൂഗര്‍ഭ ജലവിതാനം അനഭിലഷണീയമായ രീതിയില്‍ താണുപോവുകയും കിണറുകളും ഭൂഗര്‍ഭ ജലസ്രോതസ്സുകളും തമ്മിലുളള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്യുമ്പോള്‍ പ്രദേശം വരള്‍ച്ചയിലേക്ക് വഴുതിവീഴും. പാടശേഖരങ്ങള്‍ കൃഷിയ്ക്ക് അനുയോജ്യമല്ലാതാകുകയും കായനാട്ട് ഗ്രാമം മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും വിധേയമാകയും ചെയ്യും. അരുവികള്‍ വേനലിന് മുമ്പേ വറ്റി വരണ്ടുപോകും. ഖനനം രൂക്ഷമായ പൊടിശല്യത്തിന് കാരണമാകും. വാട്ടര്‍ സ്പ്രിംഗ്ളര്‍ പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ മനുഷ്യരുടെ കണ്ണുകളില്‍ കരിങ്കല്‍ പൊടി വീഴുന്നതിന് ഇടവരുത്തും. ഇത് കാഴ്ചശക്തിയെ സാരമായി ബാധിക്കും. ഇതുകൂടാതെ സ്ഫോടകവസ്തുക്കളില്‍നിന്നുള്ള മാരക വിഷമാലിന്യങ്ങള്‍ വെള്ളത്തിലൂടെ ഭൂഗര്‍ഭജല സ്രോതസുകളിലെത്തുന്ന സാഹചര്യമുണ്ടാകും. ഇത ജലമലിനീകരണത്തിന് ഇടയാക്കും.
മയിലാടുംപാറയുടെ ചുറ്റുമുള്ള കുന്നിലെ ജൈവവൈവിധ്യനാശത്തിനും, രൂക്ഷമായ പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്കും കാരണമാകും. നിലവില്‍ കായനാട്ട് ഗ്രാമത്തില്‍ കണ്ടുവരുന്ന ഔഷധസസ്യങ്ങളും ജന്തുക്കളും അപ്രത്യക്ഷമാകും. പ്രാദേശിക കാലാവസ്ഥയില്‍ മാറ്റമുണ്ടാകും. പാറമടയില്‍നിന്നുള്ള പൊടി സിലിക്കോസിസ് എന്ന അസുഖത്തിന് കാരണമാകും. ശ്വാസകോശ സംബന്ധമായ ആസ്മയ്ക്കും അലര്‍ജിക്കും ഇടവരുത്താവുന്ന വായു മലിനീകരണ സാധ്യത പാറമടകളില്‍നിന്നുള്ള ഭീഷണിയാണ്. പാറമടകള്‍ തിരിച്ചെടുക്കാനാവാത്തവിധം പ്രകൃതിയെ നശിപ്പിക്കുന്ന കാഴ്ചയാണെവിടെയും ഉള്ളത്.
മയിലാടുംപാറ അപ്രത്യക്ഷമാകുമ്പോള്‍ അവിടെ പെയ്യുന്ന മഴവെള്ള ഒഴുക്കിന്റെ ദിശ മാറുകയും നിലവിലെ കുടിവെള്ള സ്രോതസ്സുകളില്‍ ജലം എത്താതിരിക്കുകയും ചെയ്യും. പ്രകൃതിക്ക് ക്ഷതമേല്‍പ്പിച്ചും ജനങ്ങള്‍ക്ക് മലിനീകരണ ഭീഷണി ഒരുക്കിയും കായ്നാട്ട് മയിലാടുംപാറയിലെ ഖനനം ഒരു കാരണവശാലും തുടരരുത്. ആര്‍ത്തിപൂണ്ട കുറെ മനുഷ്യര്‍ അഴിമതിയിലൂടെയും അനധികൃതമായും സമ്പാദിച്ചിരിക്കുന്ന ഖനന ലൈസന്‍സ് എത്രയും വേഗം റദ്ദുചെയ്യാനുള്ള നടപടി ജില്ലാ ഭരണകൂടം ചെയ്യേണ്ടതായിട്ടുണ്ട്. പ്രകൃതിരമണീയമായ കായനാട്ട് ഗ്രാമവും മയിലാടുംപാറയും സംരക്ഷിക്കപ്പെടണം.
ജില്ലയിലെ പൈതൃക ഗ്രാമങ്ങളിലൊന്നായ കായനാട്ട് ഗ്രാമം നശിക്കാതിരിക്കാന്‍ നടപടി വേണം. നിയമത്തെ വളച്ചൊടിച്ചും അശാസ്ത്രീയമായി വ്യാഖ്യാനിച്ചും സ്വകാര്യവ്യക്തികള്‍ക്കായി ഖനനം നടത്തുവാന്‍ അനുമതി നല്‍കുന്നതിലൂടെ ജനാധിപത്യം പണാധിപത്യത്തിന് വഴിമാറുകയാണ്. പ്രകൃതി അമ്മയാണ്. പാറയുടെ പേരില്‍ പണം ഊറ്റുന്നതിനായി മനുഷ്യന് സംസ്കാരശൂന്യനായി മാറി വരുംതലമുറയുടെ അവകാശം ഇല്ലാതാക്കുന്നത് അനീതിയാണ്. മാപ്പില്ലാത്ത അപരാധവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: