എഴുപതുകളിലെ മലയാള സിനിമയില്‍ നായികമാരാകാന്‍ നടിമാര്‍ക്കു കുറവൊന്നുമില്ലായിരുന്നെങ്കിലും തമിഴ്നാട്ടുകാരിയായ ശ്രീദേവിയെ മലയാളം ഹൃദയം തുറന്നു സ്നേഹിച്ചു. ശ്രീദേവി അഭിനയിച്ച മലയാള സിനിമകള്‍ വന്‍ വിജയമായി. കമലഹാസന്-ശ്രീദേവി ജോഡി ഓരോ മലയാളിയും ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടായി. സിനിമാ ആരാധകര്‍ എന്നും നെഞ്ചേറ്റുന്ന വേഷപ്പകര്‍ച്ചകളാണ് അവര്‍ സമ്മാനിച്ചത്. ഹിന്ദി സിനിമകളെ മലയാളികള്‍ക്കിടയില്‍ ഇത്രത്തോളം പ്രിയപ്പെട്ടതാക്കാന്‍ ശ്രീദേവിയുടെ സാന്നിധ്യം ചെറുതായൊന്നുമല്ല സഹായിച്ചത്. ശ്രീദേവിയുണ്ടെങ്കില്‍ ആ സിനിമ ഏതുഭാഷ സംസാരിച്ചാലും സ്വന്തം സിനിമയായി മലയാളി കൊണ്ടാടി. മിസ്റ്റര്‍ ഇന്ത്യയും സദ്മയും ഖുദാ ഗവായും ചാല്ബാസുമെല്ലാം മലയാളിക്ക് പ്രിയപ്പെട്ടതാകുന്നത് അങ്ങനെയാണ്.
മലയാള സിനിമയാണ് ശ്രീദേവിയെ ഇന്ത്യന്‍ സിനിമയുടെ താരറാണിയാക്കി വളര്‍ത്തിയത്. ഒരുപിടി മലയാള ചലച്ചിത്രങ്ങളിലെ മികച്ച പ്രകടനം ബോളിവുഡിലേക്കുള്ള ചവിട്ടുപടിയാകുകയായിരുന്നു. ശ്രീദേവിയുടെ ബോളിവുഡ് അരങ്ങേറ്റത്തില്‍ നേരിട്ടല്ലെങ്കിലും മലയാളത്തിന് ചെറിയൊരു ബന്ധമുണ്ട്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചലച്ചിത്രം ‘ചട്ടക്കാരി’യുടെ ഹിന്ദി റീമേക്കായ ജൂലിയിലൂടെയാണ് ശ്രീദേവി ബോളിവുഡില്‍ എത്തിയത്, 1975ല്‍. മലയാളത്തില്‍ ലക്ഷ്മി അവതരിപ്പിച്ച ജൂലിയുടെ അനിയത്തി ഐറീനായിട്ടായിരുന്നു അത്. ജൂലിയിലും നായിക ലക്ഷ്മി തന്നെയായിരുന്നു. ചട്ടക്കാരിയുടെ സംവിധായകന് കെ.എസ്. സേതുമാധവനാണ് ജൂലിയും സംവിധാനം ചെയ്തത്.
പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ‘കുമാരസംഭവം’ മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്. നമ്മുടെ സിനിമാ ചരിത്രം ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ കുമാരസംഭവത്തെ മറന്നുകളയാന്‍ ആര്‍ക്കുമാകില്ല. പുരാണ കഥകള്‍ക്ക് ജനപ്രീതി ഏറെയുണ്ടായിരുന്ന കാലത്ത്, 1969ലെ സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമായിരുന്നു ‘കുമാരസംഭവം’. ശ്രീദേവിയുടെ മലയാളത്തിലെ അരങ്ങേറ്റം ‘കുമാരസംഭവ’ത്തില്‍ സുബ്രഹ്മണ്യനായി അഭിനയിച്ചുകൊണ്ടാണ്. ആറാം വയസില്‍. ‘ശബരിമല ശ്രീ ധര്‍മശാസ്താ’യിലും ബാലതാരമായി.
പിന്നീട് 71 ല്‍ കാരൂരിന്റെ കഥയെ ആസ്പദമാക്കി ബി.കെ. പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും കൊച്ചു ശ്രീദേവിയെ തേടിയെത്തി. ടി.ആര്. ഓമനയും രാഗിണിയും ശങ്കരാടിയും നെല്ലിക്കോട് ഭാസ്കരനുമെല്ലാം വേഷമിട്ട ചിത്രത്തില്‍ ശാരദയെന്ന പെണ്‍കുട്ടിയായാണ് ശ്രീദേവി എത്തിയത്. അതേ വര്‍ഷം തന്നെ പി.സുബ്രഹ്മണ്യത്തിന്റെ ‘സ്വപ്നങ്ങളി’ലും ശ്രീദേവിക്ക് വേഷമുണ്ടായിരുന്നു.
സിനിമാ താരമെന്ന നിലയില്‍ മലയാളത്തില്‍ ശ്രീദേവിക്ക് സ്ഥാനമുറപ്പിക്കാനായത് ഐ.വി.ശശിയുടെ ചിത്രത്തിലൂടെയാണ്. 1976ല്‍ പുറത്തിറങ്ങിയ ഐ.വി.ശശിയുടെ ‘ആലിംഗനം’ എന്ന ചിത്രം അക്കാലത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. ശ്രീദേവിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. ചെറുപ്രായത്തില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ബിന്ദു എന്ന പെണ്‍കുട്ടിയുടെ വേഷമായിരുന്നു ഈ ചിത്രത്തില്‍ ശ്രീദേവിക്ക്. ഉമ്മര്‍, വിന്‍സെന്റ്, റാണിചന്ദ്ര, കുതിരവട്ടം പപ്പു തുടങ്ങിയവരെല്ലാം വേഷമിട്ടു. ഇതേ ചിത്രം പിന്നീട് ഐ.വി. ശശി തമിഴില്‍ ‘പകലില്‍ ഒരു ഇരവ്’ എന്ന പേരില്‍ ഒരുക്കിയപ്പോഴും നായികയ്ക്ക് മാറ്റമുണ്ടായില്ല.
മലയാളത്തില്‍ ശ്രീദേവി ആദ്യമായി ഇരട്ട വേഷത്തിലെത്തിയതും ഐ.വി.ശശിയുടെ സിനിമയിലാണ്. 1977ല്‍ അംഗീകാരം എന്ന ചിത്രത്തില്‍ സതി, വിജി എന്നീ പേരുകളില്‍ അമ്മയും മകളുമായി ശ്രീദേവിയെത്തി. സുകുമാരനും വിന്‍സെന്റും കെ.പി.ഉമ്മറും രവികുമാറുമെല്ലാം അഭിനയിച്ച ചിത്രത്തില്‍ ശ്രീദേവി തന്നെയായിരുന്നു കേന്ദ്ര കഥാപാത്രം. പതിനാറ് വയസ്സുള്ളപ്പോഴാണ് ശ്രീദേവി അമ്മയുടെയും മകളുടെയും വേഷത്തിലെത്തിയത്. മലയാളത്തില്‍ ഐ.വി.ശശിയാണ് ശ്രീദേവിയെന്ന പ്രതിഭയുടെ അഭിനയ പടയോട്ടത്തിന് ചുക്കാന്‍ പിടിച്ചത്. അഭിനന്ദനം, അകലെ ആകാശം, അന്തര്‍ദാഹം, ആ നിമിഷം, ആശിര്‍വാദം, ഊഞ്ഞാല്, അംഗീകാരം തുടങ്ങി ശശിയുടെ പത്തിലേറെ ശ്രദ്ധേയമായ ചലച്ചിത്രങ്ങളില്‍ ശ്രീദേവിയായിരുന്നു നായിക.
ശശിയുടെ തമിഴ് ചിത്രമായ ‘ഗുരു’വില്‍ കമല്‍ഹാസന്റെ നായികയായത് ശ്രീദേവിയാണ്. തുലാവര്‍ഷം, ആനവളര്‍ത്തിയ വാനമ്പാടിയുടെ മകന്, ഭാര്യയെ ആവശ്യമുണ്ട്, കുറ്റവും ശിക്ഷയും, സത്യവാന് സാവിത്രി, നിറകുടം, ആദ്യപാഠം, അമ്മേ അനുപമേ, വേഴാമ്പല്‍, നാലുമണിപ്പൂക്കള്‍, പ്രേമാഭിഷേകം തുടങ്ങിയ ചിത്രങ്ങളിലാണ് ശ്രീദേവി മലയാളത്തില്‍ വേഷമിട്ടത്. പ്രേമാഭിഷേകത്തിലെ നീലവാനച്ചോലയില്‍ എന്ന ഗാനം തലമുറകള്‍ കടന്നും മനസ്സുകളില്‍ ഒഴുകി നിറയുന്നു.
1977ല്‍ പി.ജി.വിശ്വംഭരന് ശ്രീദേവിയെയും കമലഹാസനെയും നായികാ നായകന്മാരാക്കി ഒരുക്കിയ ‘സത്യവാന് സാവിത്രി’ മലയാളികള്‍ എന്നും ഓര്‍ക്കുന്ന മനോഹര സിനിമയായിരുന്നു. കമലിന്റെയും ശ്രീദേവിയുടെയും പ്രകടനം തന്നെയായിരുന്നു അതില്‍ പ്രധാനം. ഈ ചിത്രത്തിലെ നീലാംബുജങ്ങള്‍ വിടര്‍ന്നു, ആഷാഡം മയങ്ങി നിന്മുകില് വേണിയില്‍ എന്നീ ഗാനങ്ങള്‍ ശ്രീദേവിയെ മലയാളത്തിന്റെ പ്രിയപ്പെട്ട പ്രണയനായികയാക്കി.
1982ല്‍ തമിഴില്‍ നിന്ന് മൊഴിമാറ്റി മലയാളത്തില്‍ എത്തിയ പ്രേമാഭിഷകവും കേരളത്തില്‍ വലിയ തരംഗമായി. കമലഹാസന്-ശ്രീദേവി താരജോഡികളുടെ വിജയമായിരുന്നു ആ ചലച്ചിത്രവും. 1995ലാണ് മൊഴിമാറ്റിയെത്തിയ ‘ഹേ സുന്ദരി’ മലയാളത്തിലെത്തുന്നത്. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ‘ദേവരാഗ’മാണ് മലയാളത്തില്‍ അവര്‍ അഭിനയിച്ച അവസാനത്തെ ചിത്രം. ഭരതനായിരുന്നു ദേവരാഗത്തിന്റെ ശില്പി.
മലയാളികള്‍ എന്നും നെഞ്ചേറ്റുന്ന നിരവധി ഗാനരംഗങ്ങളിലും ശ്രീദേവി വേഷമിട്ടു. ആ ഗാനങ്ങള്‍ക്കൊപ്പം നില്ക്കുന്ന മലയാളി ശ്രീദേവിയെയും ഒരിക്കലും മറക്കില്ല. വയലാര്‍ എഴുതി സലില്‍ ചൗധരി ഈണമിട്ട് യേശുദാസ് പാടിയ ‘തുലാവര്‍ഷ’ത്തിലെ കേളീ നളിനം വിടരുമോ ശിശിരം പൊതിയും കുളിരില്‍….എന്നഗാനമാണ് പ്രധാനം. യമുനേ നീ ഒഴുകൂ…., തുഷാര ബിന്ദുക്കളെ നിങ്ങള്‍…., ശിശിരകാല മേഘമിഥുന രതിപരാഗമോ…, തുടങ്ങി എന്നും ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന നിരവധി ഗാനങ്ങള്‍ക്കൊപ്പം മലയാളിയുടെ മനസ്സില്‍ ശ്രീദേവിയുമുണ്ട്.
മലയാള സിനിമയില്‍ ശ്രീദേവി ഇല്ലാതിരുന്നപ്പോഴും അന്യഭാഷകളില്‍ നിന്ന് മൊഴിമാറ്റി മലയാളത്തിലെത്തുന്ന ശ്രീദേവി സിനിമകള്‍ക്ക് വലിയ സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്. മലയാളത്തെ വളരെയേറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു അവര്‍. മികച്ചൊരു വേഷം ലഭിച്ചാല്‍ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് ശ്രീദേവി പറയുമായിരുന്നു. വിധി അതിനവസരം നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: