നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു കൊന്നില്ലേ…? കടമ്മനിട്ടയുടെ കുറത്തി ചോദിച്ചത് നൂറുകണക്കിന് വനവാസി അമ്മമാരുടെ നാവില്‍നിന്ന് ഉയര്‍ന്ന ചോദ്യമാവണം.
2002 ജൂലൈ 28ന് രാത്രി അട്ടപ്പാടിയിലെ മാഫിയ സംഘത്തിന്റെ ഗുണ്ടകള്‍ വെള്ള എന്ന 27കാരനെ നിഷ്ഠൂരമായി കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മധു പുതൂര്‍ ചിണ്ടക്കി ഊരുകാരനാണെങ്കില് വെള്ള അയലത്തെ പട്ടണക്കല്ല് ഊരുനിവാസിയാണ്. വെള്ളയുടെ മൃതദേഹം ആദ്യം ജലസംഭരണിയില്‍ കെട്ടി താഴ്ത്തി.
മൂന്നാം ദിവസം എടുത്തു കൊണ്ടുപോയി ഒരു ഭൂവുടമയുടെ പറമ്പിലിട്ട് കത്തിച്ചു. 15-ാം ദിവസം പചായ് മലയുടെ മുകളില്‍ കരിക്കോണ എന്ന സ്ഥലത്തു ചീഞ്ഞനിലയില്‍ കണ്ടെത്തി.
അട്ടപ്പാടിയുടെ കറുത്ത മക്കള്‍ ആദ്യമായി സംഘടിത ശബ്ദമുയര്ത്തിയതന്നാണ്. കേരളം ഭരിച്ചിരുന്ന എ.കെ. ആന്റണിയുടെ പോലീസ് ഒന്നും ചെയ്തില്ല. സഹോദരി കാളിയമ്മ നല്കിയ പരാതി കീറിയെറിഞ്ഞ പോലീസ് നേതാക്കള്‍ക്ക് വിടുപണിചെയ്തു. വനവാസികള്‍ പോലീസ് സ്റ്റേഷന് മാര്‍ച്ചും നിരാഹാര സമരവും നടത്തി. വെള്ളയുടെ രണ്ട് സഹോദരിമാര്‍ നിരാഹാരമിരുന്നു. സിബിഐ അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
ആഭ്യന്തര വകുപ്പിന്റെ ചുമതലവഹിച്ചിരുന്ന ആന്റണിയുടെ പോലീസ് അത് സമ്മതിച്ചു. പിന്നീട് ഒന്നും നടന്നില്ല…
ആ മരണം ഇന്നും ദുരൂഹമരണമായി തുടരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദത്തെ എങ്ങനെ ആയുധമില്ലാതെ സമര്‍ത്ഥമായി അടിച്ചമര്‍ത്താമെന്ന് ആന്റണി മുഖ്യമന്ത്രി കേരളത്തിന് കാണിച്ചുകൊടുത്തു. പിന്നീട് മുത്തങ്ങയിലും അതുതന്നെ ആവര്‍ത്തിച്ചു.
2002 ഒരു കറുത്ത അധ്യായം
അട്ടപ്പാടിയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് 2002. വെള്ളയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതായപ്പോള്‍ ഗോത്ര വര്‍ഗ സംഘടനയായ ‘ഗുരുവ്’ ഒരു കണക്കെടുപ്പ് നടത്തി 1988മുതല്‍ 2002വരെയുള്ള ദുരൂഹമരണങ്ങളുടെ പട്ടികതയ്യാറാക്കി.
എഫ്ഐആറിന്റെ പകര്‍പ്പുകള്‍ സംഘടിപ്പിച്ചു. ഞെട്ടിക്കുന്നതായിരുന്നു കണക്കുകള്‍. നടന്നത് 50 ദുരൂഹമരണങ്ങള്‍, 28 ബലാത്സംഗങ്ങള്‍, 23 അവഹേളനങ്ങള്‍. ഇരകളാക്കപ്പെട്ടവരില്‍ 5പേരൊഴികെ എല്ലാവരും വനവാസികള്‍. ഇതില്‍ 32 കൊലപാതകങ്ങള്‍ നടന്നത് 2002ലാണ്.
ഈ കണക്കുവച്ചു ഗുരുവും അതിന്റെ സാരഥികളും നിരന്തരമായി പരാതി നല്കി, സമരങ്ങള്‍ നടത്തി. ഒടുവില്‍ 50 കേസുകളും പാലക്കാട്ടെ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് വീതിച്ചുകൊടുത്തു. എന്നാല്‍ ഈ കാലം വരെ മാറി മാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ ഒരു കേസില്‍ പോലും തുമ്പ് കണ്ടെത്തിയില്ല..
ഇതാണ് വനവാസികളോട് ഇവര്‍ ചെയ്ത കൊടും വഞ്ചന. ദളിത് പ്രേമം പ്രസംഗിച്ചു നടന്ന സിപിഎം ആണ് വനവാസികളെ ഏറ്റവും കൂടുതല്‍ പറഞ്ഞു പറ്റിച്ചത്.
മധു.. ഒരു നിമിത്തം.
ഏറ്റവും ഒടുവില്‍ മധു കൊല്ലപ്പെട്ടപ്പോള്‍ ഗോത്ര ജനത ഒരിക്കല്‍ കൂടി ഉണരുന്ന കാഴ്ചയാണ് അട്ടപ്പാടിയില്‍ കണ്ടത്.
അവരുടെ സമരത്തിലുടനീളം ഉയര്‍ന്ന മുദ്രാവാക്യം ഇടതും വേണ്ട വലതും വേണ്ട എന്നായിരുന്നു. ആദിവാസിജനതയെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ ഇവര്‍ ഒരുമിച്ചാണെന്ന തിരിച്ചറിവാണ് മധുവിന്റെ മരണത്തിലൂടെ വനവാസി സമൂഹത്തിനുണ്ടാകുന്നത്.
(നാളെ:
അഴിമതിയുടെ ഒാഖിയില്‍
അട്ടപ്പാടി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: