കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലായ സിപിഎം സംസ്ഥാന ഭരണകൂടത്തേയും പോലീസിനേയും ഉപയോഗിച്ച് മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ നീക്കം. കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകരുടേയും ചില പോലീസ് ഉദ്യോഗസ്ഥരുടേയും ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതിനു പിന്നില്‍ പാര്‍ട്ടിയാണെന്നാണ് സൂചന. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം പോലീസിലെ ഒരു വിഭാഗമാണ് ഫോണ്‍ ചോര്‍ത്തുന്നതിനു നേതൃത്വം നല്‍കുന്നത്.
ഈ ചോര്‍ത്തലിലൂടെ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റും ചില മാധ്യമ പ്രവര്‍ത്തകരേയും കുടുംബങ്ങളേയും പാര്‍ട്ടി സഖാക്കള്‍ വേട്ടയാടുന്നത്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു ദൃശ്യ മാധ്യമ പ്രവര്‍ത്തകയേയും ഇവരുടെ ഭര്‍ത്താവായ സിവില്‍ പോലീസ് ഓഫീസറേയും സിപിഎമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമുണ്ടായി. പോലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് ഭീഷണി. വീട്ടില്‍ കയറി അക്രമിക്കുമെന്നതടക്കമുളള ഭീഷണികളും ഇരുവര്‍ക്കും നേരെ സിപിഎം അനുകൂല ഗ്രൂപ്പുകളില്‍ നിന്നുമുണ്ടായി. പാര്‍ട്ടി മുഖപത്രവും കഴിഞ്ഞ ദിവസം ഇവരുടെ പേരെടുത്ത് പരാമര്‍ശിക്കാതെ വാര്‍ത്തകള്‍ ചോരുന്നതിന് ഇവരാണെന്ന രൂപത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഷുഹൈബിന്റെ കൊലയ്ക്കുശേഷം നടന്ന പോലീസ് പരിശോധനാ വിവരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചോര്‍ന്നുകിട്ടുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ ഭീഷണി ഉയരുന്നത്. പ്രതികള്‍ക്കായുളള പോലീസിന്റെ റെയ്ഡുള്‍പ്പെടെ സേനക്കകത്തെ പാര്‍ട്ടി വിധേയത്വമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ റെയിഡനു മുന്നേ പാര്‍ട്ടിക്കാര്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന് കണ്ണൂര്‍ എസ്പി തന്നെ ഡിഐജിയോട് പരാതിപ്പെട്ടിരുന്നു.
മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതില്‍ ആശങ്കയറിയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിക്കും ഉത്തരമേഖലാ ഐജിക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: