ആലപ്പുഴ: സ്വന്തം കസേരയ്ക്കപ്പുറം കൂടെ നില്‍ക്കുന്നവരെ പോലും സംരക്ഷിക്കില്ലെന്ന് വി.എസ്. അച്യുതാനന്ദന് ഒരിക്കല്‍ കൂടി വ്യക്തമാക്കി. എക്കാലവും അച്യുതാനന്ദന്റെ ചാവേറുകളായിരുന്ന സി.കെ. സദാശിവന്, പിരപ്പന്‍കോട് മുരളി എന്നിവരെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ വെറും കാഴ്ചക്കാരനായി വിഎസ് ഒതുങ്ങി.
പ്രായാധിക്യം പറഞ്ഞ് പിരപ്പന്‍കോട് മുരളിയെ ഒഴിവാക്കിയപ്പോള്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ പ്രായമുള്ള ശാരീരിക അവശതകള്‍ ഉള്ള കോലിയക്കോട് കൃഷ്ണന് നായരെ നിലനിര്‍ത്തിയതിന് കാരണം ഔദ്യോഗിക പക്ഷത്തോടുള്ള കൂറ് ഒന്നു മാത്രമായിരുന്നു. ഇരുവരെയും ഒരുമിച്ച് ഒഴിവാക്കിയാല്‍ തിരുവനന്തപുരത്ത് നിന്ന് സി. ജയന്‍ബാബു, സി. അജയന് എന്നിവരില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്തേണ്ടി വരും. ഇരുവരും വിഎസുമായി ബന്ധം പുലര്‍ത്തുന്നവരാണ്. ഇതും കോലിയക്കോടിന് തുണയായി.
എം. ചന്ദ്രന്, എസ്. ശര്‍മ്മ, ചന്ദ്രന്‍പിള്ള, മേഴ്സിക്കുട്ടിയമ്മ, സി.എസ്. സുജാത, ആനത്തലവട്ടം ആനന്ദന് തുടങ്ങി ഒരുകാലത്ത് വിഎസിന്റെ പോരാളികളായിരുന്നവര് അലപ്പുഴ സമ്മേളനത്തോടെ നിഷ്പക്ഷ നിലപാടിലേക്ക് മാറി. അതിനാല്‍ അവരോട് ഔദ്യോഗിക പക്ഷം കനിഞ്ഞു. വഴങ്ങാത്തവരെ വെട്ടിനിരത്തിയെന്ന് മാത്രമല്ല, തങ്ങള്‍ക്കൊപ്പം എത്തിയവരെ സംരക്ഷിക്കുമെന്നും പിണറായി വ്യക്തമാക്കുന്നു.
അതിന്റെ ഉദാഹരണമാണ് ഒളിക്യാമറ വിവാദത്തിലൂടെ എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനം പോലും നഷ്ടപ്പെട്ട് കീഴ്ഘടകത്തിലേക്ക് ഒതുക്കപ്പെട്ട ഗോപി കോട്ടമുറിക്കലിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത്. വിഎസ് പക്ഷത്തിന്റെ കോട്ടയായിരുന്ന എറണാകുളം പിടിച്ചെടുക്കാന്‍ ഔദ്യോഗിക പക്ഷത്തെ തുണച്ചത് വിഎസിന്റെ പഴയ ശിഷ്യനായിരുന്ന കോട്ടമുറിക്കലായിരുന്നു.
വിഎസ്സിനു വേണ്ടി പ്രതികരിച്ചത് സദാശിവന് വിനയായി
ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷം തന്നെ സദാശിവന് പിണറായി പക്ഷത്തിന്റെ കടുത്ത നോട്ടപ്പുള്ളിയായി മാറിയിരുന്നു. സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയതിന് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ പിണറായി വിജയന് അച്യുതാനന്ദനെ കണക്കറ്റു പരിഹസിച്ചിരുന്നു.
ശരീരത്തിന്റെ എവിടെയെങ്കിലും എന്തെങ്കിലും കൊണ്ടത് വലിയ വിപ്ലവമായി ചിലര്‍ വിശേഷിപ്പിച്ച് നടക്കുകയാണെന്നായിരുന്നു പരിഹാസം. സ്വന്തം ജില്ലയില്‍ വിഎസ് അപമാനിക്കപ്പെട്ടപ്പോള്‍ ഉറച്ച അച്യുതാനന്ദ അനുയായികളെന്ന് കരുതിയിരുന്നവര്‍ തലതാഴ്ത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ രണ്ടു മാസം കഴിഞ്ഞ് കായംകുളത്ത് വിഎസിന് പുതുപ്പള്ളി രാഘവന് അവാര്‍ഡ് സമ്മാനിച്ച സമ്മേളനത്തില്‍ പിണറായിക്ക് പരസ്യമായി മറുപടി നല്കാന് സദാശിവന് തയ്യാറായി.
‘വിഎസിന്റെ വിപ്ലവ പാരമ്പര്യം ഇകഴ്ത്താന്‍ ആരും നോക്കേണ്ട, പുന്നപ്ര – വയലാര്‍ സമരത്തിലെ വിഎസിന്റെ പങ്കിനെപ്പറ്റി ചിലര്‍ക്ക് സംശയം ഉണ്ടായിരിക്കുന്നു. കാലില്‍ ബയണറ്റ് കൊണ്ടാല്‍ വിപ്ലവമാകുമോയെന്ന് ചോദിക്കുന്നവരുമുണ്ട്. തൊഴിലാളി വര്‍ഗത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും മോചനത്തിന് വേണ്ടിയുള്ള സമരത്തിന് പി. കൃഷ്ണപിള്ള കണ്ടെത്തിയ നേതാവാണ് വിഎസെന്നും അദ്ദേഹത്തിനെതിരായ നീക്കം കേരളസമൂഹം അംഗീകരിക്കില്ലെന്നും’ സദാശിവന് പറഞ്ഞു.
ഈ പ്രസംഗത്തോടെ സദാശിവന്റെ വിധി എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെയാണ് ആദ്യം കണക്കു തീര്‍ത്തത്. തുടര്‍ച്ചയായി രണ്ടു തവണയില്‍ കൂടുതല്‍ മത്സരിക്കേണ്ടെന്ന് പാര്‍ട്ടി നിലപാട് പറഞ്ഞായിരുന്നു സീറ്റ് നിഷേധം. എന്നാല്‍ ജി. സുധാകരനും, തോമസ് ഐസക്കിനും ഇത് ബാധകമല്ലേയെന്ന ചോദ്യത്തിന് ഉത്തരം ഉണ്ടായില്ല. ഒടുവില്‍ വിഎസിനെ സാക്ഷിയാക്കി സംസ്ഥാന സമിതിയില്‍ നിന്നും പുറംതള്ളി, പകരം ആലപ്പുഴയില്‍ നിന്ന് ഉള്‍പ്പെടുത്തിയതാകട്ടെ ജി. സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന ആര്. നാസറിനെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: