തൃശൂര്‍: കോണ്‍ഗ്രസ് ബന്ധത്തില്‍ ഏറ്റുമുട്ടി യെച്ചൂരിയും പിണറായിയും. സംസ്ഥാനസമ്മേളനത്തിന്റെ സമാപനപൊതു യോഗത്തിലാണ് ഇരുവരും ഭിന്നനിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചത്. സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത യെച്ചൂരി തെരഞ്ഞടുപ്പ് സഖ്യം ഇല്ലെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി നീക്കുപോക്ക് വേണമെന്നാണ് പാര്ട്ടിലൈനെന്ന് ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് സംസ്ഥാന നേതാക്കളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുള്ളവരുണ്ടാകാം. എന്നാല്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനമെടുത്ത് കഴിഞ്ഞാല്‍ എല്ലാവരും അതുള്‍ക്കൊള്ളണം. ഹൈദരാബാദിലെ പാര്‍ട്ടികോണ്‍ഗ്രസില്‍ പിണറായി-കാരാട്ട് സഖ്യത്തിന്റെ നിലപാടിനെ പരാജയെപ്പടുത്തുമെന്നുള്ള സൂചനയായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍.
തുടര്‍ന്ന് സംസാരിച്ച പിണറായി ഇതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ അഭ്യൂഹങ്ങള്‍ ബാക്കിവച്ച് അവസാനിപ്പിക്കരുത്. ഇത് പാര്‍ട്ടി ശത്രുക്കള്‍ മുതലെടുക്കുകയാണ്. കേരളത്തില്‍ ബ്രാഞ്ച് തലം മുതല്‍ ജില്ലാ സമ്മേളനം വരെ പൂര്‍ത്തിയായത് ഒരു അഭ്യൂഹവും ബാക്കിവെക്കാതെയാണ്. തലയെണ്ണിമാത്രമല്ല എല്ലാക്കാര്യവും തീരുമാനിക്കുന്നത്. വര്‍ഗ്ഗശത്രുക്കള്‍ ആരൊക്കെയെന്ന കാര്യത്തില്‍ കേരളത്തിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് സംശയമില്ല. ഒരുകാര്യത്തിലും യോജിച്ച് നില്ക്കാവുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സംസ്ഥാനത്ത് ബിജെപിക്ക് ആദ്യമായി നിയമസഭാംഗത്വം ലഭിച്ചത് കോണ്‍ഗ്രസിന്റെ നിലപാട് മൂലമാണ്. പിണറായി പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിലെ ഉദ്ഘാടനപ്രസംഗത്തിലും ചര്‍ച്ചക്ക് മറുപടി പറഞ്ഞപ്പോഴും വ്യക്തമാക്കിയ തന്റെ നിലപാട് തന്നെയാണ് യെച്ചൂരി ഇന്നലെയും ആവര്‍ത്തിച്ചത്. ഇതിനെതിരെ പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചവരെ മറുപടി പ്രസംഗത്തില്‍ യെച്ചൂരി കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് പിണറായി പൊതുസമ്മേളനത്തില്‍ പ്രകടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. പ്രതിനിധി സമ്മേളനത്തില്‍ പിണറായി പ്രസംഗിച്ചിരുന്നില്ല.
ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതേച്ചൊല്ലി രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുമെന്ന സൂചനയാണ് ഇതോടെ ലഭിക്കുന്നത്. സംസ്ഥാനസമ്മേളനത്തിലെ ഭൂരിപക്ഷം പ്രതിനിധികളും എതിരായിട്ടും തന്റെ നിലപാട് പൊതുസമ്മേളനത്തിലും ആവര്‍ത്തിച്ചതോടെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കുകയാണ് യെച്ചൂരി.
പാര്‍ട്ടി കോണ്‍ഗ്രസില്‍ ബംഗാള്‍, ത്രിപുര ഘടകങ്ങളുടെ ശക്തമായ പിന്തുണയോടെ കേരളഘടകത്തെ മറികടക്കാനാകുമെന്നാണ് യെച്ചൂരിയുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസുമായി തെരഞ്ഞടുപ്പ് ധാരണ വേണമെന്ന നിലപാടിലാണ് ബംഗാള്‍ ഘടകം. ത്രിപുരയില്‍ പാര്‍ട്ടി ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസുമായി സഖ്യത്തിലുമാണ്. ത്രിപുര, ബംഗാള്‍ ഘടകങ്ങള്‍ ഒരുമിച്ച് നിന്നാല്‍ പാര്‍ട്ടികോണ്‍ഗ്രസില്‍ കേരളത്തിന്റെ അംഗബലത്തെ മറികടക്കാനാകും. റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെയാണ് സമ്മേളനത്തിന് സമാപനമായത്.
സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന് അധ്യക്ഷനായി. മുഖ്യമന്ത്രി പിണറായി വിജയന്, പി.ബി. അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: