തിരുവനന്തപുരം: നിയമസഭാ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സ്പീക്കര്‍ പുറത്താക്കി. രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവും ഉന്നയിച്ച് പ്രതിപക്ഷം നിയമസഭാ നടപടികള്‍ തടസപ്പെടുത്തിയിരുന്നു. ഇതിനിടെ ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിപക്ഷത്തിന് നേരെ തിരിഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഇത് ചിത്രീകരിക്കുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയത്.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പ്രസ് ഗ്യാലറിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുകയായിരുന്നു. കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധം നടത്താനായിരുന്നു പ്രതിപക്ഷ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം ബഹളം തുടങ്ങുകയായിരുന്നു.
സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി അംഗങ്ങള്‍ ബഹളം വെച്ചു. പിന്നീട് ആരോഗ്യ മന്ത്രി കെ കെ ശൈലജയും എഴുന്നേറ്റെങ്കിലും മറുപടി പൂര്‍ത്തിയാക്കാനായില്ല. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു തുടങ്ങിയതോടെ ആരംഭിച്ച് പത്തു മിനിട്ടിനകം സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് സ്പീക്കര്‍ ഓഫീസിലേക്ക് പോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: