തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം തള്ളി മുഖ്യമന്ത്രി. കേസില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണം കുറ്റമറ്റ നിലയില്‍ നടക്കും, കേസില്‍ അറസ്റ്റിലായിരിക്കുന്നവര്‍ ഡമ്മി പ്രതികളാണെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഷുഹൈബ്വധത്തില് സിബിഐ അന്വേഷണം ആവശ്യമാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരന്നു മുഖ്യമന്ത്രി. ഷുഹൈബ് വധത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ട് പേരാവൂര്‍ എംഎല്‍എ സണ്ണിജോസഫ് പറഞ്ഞു. കേസിലെ പ്രതിയായ ആകാശ്തില്ലങ്കേരിക്ക് ജയരാജനുമായി അടുത്ത ബന്ധമുണ്ട്. പോലീസ് സിപിഎമ്മിന്റെ താളത്തിനൊത്ത് തുള്ളുകയാണ്. ഷുഹൈബിനെ കൊല്ലിച്ചവരെ പിടികൂടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
സമ്മേളനം ആരംഭിച്ചയുടന്‍ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങിയിരുന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ചേംബറിനു മുന്നില്‍ തടിച്ചു കുടിയ പ്രതിപക്ഷാംഗങ്ങള്‍ ചുവപ്പ് ഭീകരതക്കും കാവി ഭീകരതക്കുമെതിരെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും മുഴക്കി. കൂക്കിവിളികളോടെ ചോദ്യോത്തര വേള തടസപ്പെടുത്തി. ശാന്തരാകാനുള്ള സ്പീക്കറുടെ നിര്‍ദേശങ്ങളെല്ലാം അവഗണിച്ച് അംഗങ്ങള്‍ ബഹളം തുടര്‍ന്നു. പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം കേള്ക്കാണെമന്ന് അറിയിച്ചെങ്കിലും അംഗങ്ങള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ചു.
സ്പീക്കറുടെ മുഖം മറച്ച് ബാനറുകള്‍ ഉയര്‍ത്തിയത് അവഹേളനമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് വ്യക്തമാക്കി. പ്രതിഷേധം സഭയുടെ അന്തസ് പാലിച്ചാകണം. ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കരുതെന്നും പ്രതിപക്ഷാംഗങ്ങള്‍ക്ക് സ്പീക്കര്‍ താക്കീത് നല്കി. സ്പീക്കറുടെ പരാമര്‍ശം ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ജനങ്ങളുടെ വികാരമാണ് പ്രകടിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: