ലക്നോ: റെയില്‍വേ ട്രാക്കില്‍ പാട്ട് കേട്ട് അലസമായി നടന്ന ആറ് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പെയിന്റിംഗ് തൊഴിലാളികളായ സലീം, അരിഫ്, സമീര്‍, ആകാശ്, രാഹുല്‍, വിജയ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് ഐസിയുവില്‍ ചികിത്സയിലുള്ളയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഗാസിയാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനിറങ്ങിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. യാത്രചെയ്യാനുദ്ദേശിച്ചിരുന്ന ട്രെയിന്‍ നഷ്ടമായതോടെ അര്‍ധരാത്രിയോടെ പില്‍ഖുവയില്‍ തിരിച്ചെത്തിയ യുവാക്കള്‍ ട്രാക്കിലൂടെ നടക്കുകയായിരുന്നു. ഗാന്ധി ഗേറ്റിന് സമീപമുള്ള ട്രാക്കിന് സമീപത്തിലൂടെ ഇവര്‍ നടന്നുപോകുന്നത് കണ്ടിരുന്നതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
യുവാക്കളുടെ മരണത്തില്‍ പ്രകോപിതരായ ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു. അപകടം നടന്ന സ്ഥലത്തിലുടെയാണ് ജനങ്ങള്‍ ട്രാക്ക് മുറിച്ച് കടക്കുന്നത്. എന്നാല്‍, ട്രെയിന്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമൊന്നും ഇവിടെ റെയില്‍വേ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പോലീസെത്തിയാണ് റെയില്‍വേ ട്രാക്കില്‍ നിന്ന് പ്രക്ഷോഭകരെ മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: