കൊച്ചി: സീറോ മലബാര്‍ സഭ പരമാധ്യക്ഷന്‍ മാര്‍ ആലഞ്ചേരിക്ക് എതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ നിയമം കര്‍ദ്ദിനാളിന് ബാധകമല്ലേയെന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം. തനിക്കെതിരെ നടപടിയെടുക്കാന്‍ പോപ്പിനാണ് അധികാരമെന്നും പോപ്പ് തനിക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നുമായിരുന്നു കര്‍ദ്ദിനാളിന്റെ വാദം ഇതേ തുടര്‍ന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
വിലകുറച്ച് ഭൂമി വില്പന നടത്താന്‍ കര്‍ദ്ദിനാളിന് അധികാരമുണ്ടോയെന്നും കോടതി ചോദിച്ചു. വിശ്വാസ വഞ്ചനാക്കുറ്റം നിലനില്‍ക്കുമോയെന്നാണ് പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കി.സഭയുടെ സ്വത്ത് സ്വകാര്യ സ്വത്താണെന്നും അത് കൈകാര്യം ചെയ്യാനുള്ള അധികാരം തനിക്കാണെന്നും മാര്‍ ആലഞ്ചേരി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഭൂമി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കവെ ആയിരുന്നു ആലഞ്ചേരി ഈയൊരു നിലപാട് സ്വീകരിച്ചത്.
ഭൂമി കൈമാറ്റം ചെയ്തപ്പോള്‍ പണം ലഭിച്ചോ ഇല്ലയോ എന്ന് മൂന്നാം കക്ഷി അന്വേഷിക്കേണ്ടതില്ലെന്നായിരുന്നു ആലഞ്ചേരിയുടെ വാദം. എന്നാല്‍ സഭയുടെ സ്വത്ത് ട്രസ്റ്റിന്റേതാണെന്നും സ്വകാര്യ സ്വത്തല്ലെന്നും മറുവാദം ഉയര്‍ത്തിയാണ് കര്‍ദ്ദിനാളിനെ എതിര്‍ക്കുന്നവര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ഈ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് ഇന്ന് കോടതിയുടെ വിമര്‍ശം ഉണ്ടായത്.
കര്‍ദ്ദിനാളിനെ വില്ക്കാന് ഏല്‍പ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ അതിന് ആരാണ് ഉത്തരവാദി. ബിഷപ്പ് സഭയുടെ സൂക്ഷിപ്പുകാരന് മാത്രമാണ്. ബിഷപ് എന്നാല്‍ രൂപതയാണെന്ന് പറയാനാകില്ല. ബിഷപ്പിന് സഭയുടെ ഭൂമി കുറഞ്ഞ വിലയ്ക്ക് വില്ക്കാന് അധികാരമുണ്ടോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
കഴിഞ്ഞദിവസവും കര്‍ദ്ദിനാളിന്റെ നിലപാടിനെതിരെ അതിരൂപതാ ആസ്ഥാനത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി അതിരൂപതാ ആസ്ഥാനം വിശ്വാസികള്‍ ഉപരോധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: