മുംബൈ:പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി തട്ടിയ കേസിലെ പ്രതികളായ വജ്ര വ്യാപാരികള്‍ നീരവ് മോദി, അമ്മാവന് മേഹുല്‍ ചിന്നുഭായി ചോക്സി തുടങ്ങിയവര്‍ക്ക് വിദേശത്തുള്ള സ്വത്ത് കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഇവര്‍ക്കുള്ള സ്വത്തിന്റെ വിവരങ്ങള്‍ തേടി കോടതിയെക്കൊണ്ട് പന്ത്രണ്ടിലേറെ രാജ്യങ്ങള്‍ക്ക് ് കത്തയപ്പിക്കും. ഇതിന് എന്‍ഫോഴ്സമെന്റ് മുംബൈ കോടതിയെ സമീപിക്കും.
പതിനേഴോളം രാജ്യങ്ങള്‍ക്ക് അയക്കാനുള്ള, നിയമ സഹായം തേടിയുള്ള ലറ്റര്‍ റൊഗേറ്ററി( എല്‍ആര്‍) കോടതിയില്‍ നിന്ന് വാങ്ങും. ഇവ അതത് രാജ്യങ്ങള്‍ക്ക് അയച്ചു നല്‍കും. ബെല്‍ജിയം, ഹോങ്ങ്കോങ്ങ്, സ്വിറ്റ്സര്‍ലാന്‍ഡ്, അമേരിക്ക, ബ്രിട്ടന്, ദുബൈ, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്ക്കാക്കും കത്തയക്കുക.
അതിനിടെ നീരവ്, ഭാര്യ ആമി, ചോക്സി തുടങ്ങിയവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് സമന്‍സയച്ചു. മുംബൈ ഓ ഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം, ഹാജരായില്ലെങ്കില്‍ വാറന്റ് അയപ്പിക്കും. ഇവര്‍ക്ക് നല്കിയ വായ്പ്പയുടെ വിശദാംശങ്ങള്‍ നല്കാന് 17 ബാങ്കുകള്‍ക്കും എന്‍ഫോഴ്സ്മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം എന്‍ഫോഴ്സ്മെന്റ് നീരവിന്റെയും ചോക്സിയുടേയും 6393 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: