തൃശൂര്‍ : സംസ്ഥാന സമ്മേളനത്തിനായി സിപിഎം പൊടിച്ചത് കോടികള്‍. ഇതിനുപുറമേ പൊതു ഖജനാവിനും കോടികളുടെ നഷ്ടം. സമ്മേളനത്തിന്റെ പേരില്‍ കാണിച്ച ആര്ഭാടങ്ങളില് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സമ്മേളനത്തിനായി പാര്‍ട്ടി ചെലവാക്കിയത് പത്തുകോടിയെന്നും പതിമൂന്ന് കോടിയെന്നും മറ്റുമാണ് പ്രവര്‍ത്തകര്‍ തന്നെ അവകാശപ്പെടുന്നത്. വ്യാപകമായ പണപ്പിരിവും നടന്നിട്ടുണ്ട്. നഗരത്തില്‍ ബോര്‍ഡുകള്‍ക്കും കൊടികള്‍ക്കും മാത്രം കോടികള്‍ ചെലവാക്കിയിട്ടുണ്ട്.
നാലുദിവസം സംസ്ഥാന ഭരണകൂടം മുഴുവന്‍ തൃശൂരിലേക്ക് പറിച്ചുനടുകയായിരുന്നു. ഇതിന് മാത്രം ഖജനാവില്‍ നിന്ന് വന്‍ തുക ചെലവായിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും തമ്പടിച്ചത് രാമനിലയത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ താത്കാലിക ഓഫീസും ഇവിടെ പ്രവര്‍ത്തിച്ചു. ജെ.മേഴ്സിക്കുട്ടിയമ്മ ഒഴികെ മുഴുവന്‍ സിപിഎം മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുത്തു. ഇവരുടെ പേഴ്സണല്‍ സ്റ്റാഫുകളും ഉദ്യോഗസ്ഥരുമടക്കം വന്‍ പടയാണ് നാലുദിവസം തൃശൂരില്‍ തങ്ങിയത്. നൂറുകണക്കിന് ഔദ്യോഗിക വാഹനങ്ങളും തൃശൂരിലെത്തിച്ചു.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഔദ്യോഗിക വാഹനങ്ങള്‍ പൂര്‍ണ്ണമായും സമ്മേളനത്തിന് വേണ്ടി ഉപയോഗിച്ചു. സമ്മേളനത്തിന്റെ ഒരുക്കത്തിനായും ആളെക്കൂട്ടാനും ഈ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി. പോലീസ്- ഭരണ സംവിധാനങ്ങളെ പൂര്‍ണ്ണമായും ദുരുപയോഗം ചെയ്താണ് സമ്മേളനത്തെ മാമാങ്കമാക്കിയത്.
കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ വടക്കുന്നാഥ ക്ഷേത്രമൈതാനം, സംഗീതനാടക അക്കാദമി, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നവിടങ്ങളെല്ലാം വാടകപോലും കൃത്യമായി നല്‍കാതെ ആഴ്ചകള്‍ക്കു മുന്‍പേ കയ്യേറി. പ്രതിനിധി സമ്മേളനം നടന്ന റീജണല്‍ തീയറ്റര്‍ സമ്മേളനത്തിന് ആഴ്ചകള്‍ക്കു മുന്‍പ്മുതല്‍ തന്നെ മറ്റ് പരിപാടികള്‍ക്ക് നല്‍കരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചു. റീജണല്‍ തീയറ്ററിന്റെ ചുമരുകളും തൂണുകളും പൂര്‍ണ്ണമായും ചുവപ്പ് പെയിന്റടിച്ചു. പൊതുസ്ഥാപനമായ റീജണല്‍ തീയേറ്റര്‍ പരിപാടികള്‍ക്കായി വാടകക്കെടുക്കുന്നവര്‍ക്ക് ഇതിനുള്ള അധികാരമില്ല. അതേസമയം പെയിന്റടിച്ചതിനെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്ന നിലപാടിലാണ് സംഗീത നാടക അക്കാദമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: