തൃശ്ശൂര്‍: കറുത്ത കേരളത്തില്‍ ചുവന്ന കുരുക്കുമായി കരയാന്‍ പോലുമറിയാതെ നിസ്സഹായനായി പോകുന്ന അധ:കൃതന്റെ ദയനീയത,എല്ലാം ശരിയാക്കാന്‍ വന്നവര്‍ വാതോരാതെ ഛര്‍ദ്ദിച്ച് മലീമസമാക്കുന്ന ദളിത് സ്നേഹത്തിന്റെ പൊള്ളയായ കേരള യാഥാര്‍ത്ഥ്യം.അഹങ്കാരത്തിന്റെ മരണ വ്യാപാരികള്‍ ഒരു പിടി അരിയുടേയും,ഒരു നുള്ളു മുളകുപൊടിയുടേയും വിലയായി തിളയ്ക്കുന്ന കഞ്ഞിക്കലത്തിനു മുന്പില് നിന്നും പിടിച്ചെഴുന്നേല്‍പ്പിച്ച് പറിച്ചെടുത്ത ജീവിതം. അതാണീ ചിത്രം.കറുത്ത മധുവിന്റെ.,വിശന്ന മധുവിന്റെ,കരുതിവെയ്ക്കാന്‍ ഒന്നുമില്ലാതിരുന്ന മധുവിന്റെ ചിത്രം.
കഴിഞ്ഞ മൂന്നുദിവസമായി സമൂഹമാധ്യമങ്ങളിലൂടെ പതിനായിരക്കണക്കിന് പേര് സാംസ്കാരിക കേരളത്തില്‍ നടന്ന ഹീനവും നിന്ദ്യവുമായ കൊലപാതകത്തോട് പ്രതിഷേധിക്കാന്‍ ഉപയോഗിച്ച ഈ ചിത്രം ചാവക്കാട് സ്വദേശി സുനീഷ് പുളിക്കല്‍ വരച്ചതാണ്.സമൂഹത്തിലെ അസ്വസ്ഥതകളോടും,അധികാരികളുടെ അഹങ്കാരങ്ങളോടും ദാക്ഷിണ്യമില്ലാതെ നിരന്തരം പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന സുനീഷ് വര്‍ഷങ്ങളായി ചാവക്കാട് മേഖലയിലെ അറിയപ്പെടുന്ന കലാകാരനാണ്.
വിദേശത്ത് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന സുനീഷിന്റെ സഹോദരിയും ഭാര്യയും കലാകാരികളാണ്.ചാവക്കാട്ടെ ഏറ്റവും പ്രശസ്തമായ ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം ഇവരുടേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: