കോട്ടയം: കൊടുംചൂടിന് ശമനമില്ലാതെയിരിക്കെ ജില്ല വേനല്‍ക്കാല രോഗങ്ങളുടെ പിടിയില്‍ .ഹെപ്പറ്റൈറ്റീസ് ബി അടക്കമുള്ള രോഗങ്ങള്‍ അതിവേഗമാണ് പടരുന്നത്. ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം 8 ഹെപ്പറ്റൈറ്റീസ് എ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാരകമായ ഹെപ്പറ്റൈറ്റീസ് ബി ഈ മൂന്ന് പേരില്‍ കണ്ടെത്തി. ഈ വര്‍ഷം അഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നും ഈ മാസമായിരുന്നു. ഒരാള്‍ക്ക് ഹെപ്പറ്റൈറ്റീസ് ഇ യും തെളിഞ്ഞിട്ടുണ്ട്. ഇടക്കാലത്ത് ശക്തി കുറഞ്ഞ വയറല്പനിയും വ്യാപകമായി. ഈ മാസം 4945 പേര്‍ക്കാണ് പനിബാധയുണ്ടായത്. 2018-ല്‍ 10, 956 പേര്‍ക്കും പനി ബാധിച്ചു. ഇന്നലെ മാത്രം 255 പേര് ചികിത്സ തേടി. വേനല്‍ക്കാലത്ത് സര്‍വ്വസാധാരണമായ .വയറിളക്കം ബാധിച്ച് ഈ മാസം 1704 പേരാണ് ചികിത്സ തേടിയത്. ഇതില്‍ 700 പേരും ചികിത്സ തേടിയത് ഈ മാസമാണ്. ഇന്നലെ മാത്രം 29 പേരാണ് ചികിത്സക്കാനെത്തിയത്. വേനല്‍ക്കാല രോഗമായ ചിക്കന്‍പോക്സ് ഈ മാസം മാത്രം 176 പേര്‍ക്കാണ് ഉണ്ടായത്. കോട്ടയം, നീണ്ടൂര്‍, തലയോലപ്പറമ്പ് എന്നിവടങ്ങളിലാണ് ചിക്കന്‍പോക്സ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. ഇത് കൂടാതെ 11 പേര്‍ക്ക് ഡെങ്കുവും ഒരാള്‍ക്ക് ന്യുമോണിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ കണക്കെടുത്താല്‍ രോഗബാധിതരുടെ എണ്ണം പിന്നെയും കൂടും.
ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത കുറയുന്നതും കാലാവസ്ഥ വ്യതിയാനവും വേനല്‍ക്കാല രോഗങ്ങള്‍ പടരാന്‍ കാരണമാകുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. മാന്നാനത്ത് 60 -ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്കാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്.
രോഗങ്ങള്‍ക്ക് അനുകൂല സാഹചര്യം;
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
വേനല്‍ക്കാല രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. തിളപ്പച്ചാറ്റിയ വെളളം മാത്രമെ കുടിക്കാവൂ. യാത്രയ്ക്ക് ഈ വെള്ളം ചൂടാറാത്ത പാത്രത്തില്‍ കരുതുന്നത് നന്നായിരിക്കും. കുടിവെള്ള ലഭ്യത കുറയുന്നതിനാല്‍ പുറത്ത് നിന്ന് വാങ്ങുന്ന വെള്ളം വാങ്ങി കുടിക്കുന്നത് ഒഴിവാക്കണം. എല്ലാ പകര്‍ച്ച വ്യാധികള്‍ക്കും അനുകൂലമായ സാഹചര്യം ഉള്ളതിനാല്‍ പരിസര, വ്യക്തി ശുചിത്വം പാലിക്കണം. തോടുകളിലും ചെളിയിലും ഇറങ്ങുന്ന തൊഴിലാളികള്‍ എലിപ്പനി വരാതെയിരിക്കാന്‍ പ്രതിരോധ മരുന്ന് കഴിക്കണം. ചിക്കന്‍പോക്സ് രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം.
കുടിവെള്ളം സൂക്ഷിക്കുന്ന പാത്രങ്ങളില്‍ കൊതുക് മുട്ടയിട്ട് വളരുന്നത് തടയാന്‍ വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: