മധുവിന്റെ ഊരായ ചിണ്ടക്കിയിലേക്കുള്ള യാത്രക്കിടെ ബൊമിയാംപടിയിലെ തോട്ടില്‍ ഒരു സംഘം തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടു. തോട്ടില്‍ താല്‍ക്കാലിക തടയണ ഉണ്ടാക്കുകയായിരുന്നു അവര്‍. കൂട്ടത്തില്‍ ഏറ്റവും പ്രായമേറിയ മാരിയമ്മയോട് സംസാരിച്ചു. 65-കാരിയായ മാരിയമ്മയ്ക്ക് ഈ വര്‍ഷം ഇതുവരെ കിട്ടിയത് 27 ദിവസത്തെ തൊഴില്‍. കൂട്ടത്തിലുള്ള വള്ളിക്കും തങ്കമണിക്കും മരുതിക്കുമെല്ലാം കിട്ടിയത് പരമാവധി 42 ദിവസത്തെ തൊഴില്‍.
”ഇതോടെ പണി തീര്‍ന്നു സാറന്മാരെ, മാര്‍ച്ച് കഴിയാണ്ട് ഇനി മസ്റ്റര്‍ റോള്‍ കിട്ടില്ലാന്ന് പറയണു.” സങ്കടത്തോടെയാണ് മാരി അത് പറഞ്ഞത്. അതിന്റെ അര്‍ത്ഥം, പുതൂര്‍ പഞ്ചായത്തിലെ വനവാസികളും അല്ലാത്തവരുമായ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഈ വര്‍ഷം ഇനി പണി കിട്ടില്ലെന്നാണ്. 200 ദിവസത്തെ തൊഴില്‍ അവകാശമായി ലഭിക്കുന്ന ഒരു നാട്ടിലെ അവസ്ഥയാണിത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ എല്ലായിടത്തും 100 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ലഭിക്കുമ്പോള്‍, അട്ടപ്പാടിയിലെ വനവാസികള്‍ക്ക് മാത്രം അത് 200 ആണ്. ശിശുമരണം വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ 2013-ലാണ് തൊഴില്‍ ദിനങ്ങള്‍ 200 ആക്കി വര്‍ദ്ധിപ്പിച്ചത്. കടുത്ത ദാരിദ്ര്യമാണ് ശിശുമരണത്തിന് കാരണമെന്ന് കണ്ടെത്തിയതിന്റെ വെളിച്ചത്തിലായിരുന്നു ഇത്. എന്നാല്‍, സിപിഎമ്മും കോണ്‍ഗ്രസ്സും മാറി മാറി ഭരിച്ച മൂന്ന് പഞ്ചായത്തുകളിലെയും ഭരണസമിതികള്‍ ഇത് ലഭ്യമാക്കാനുള്ള ഒരു നടപടിയും എടുത്തില്ല. വനവാസിയുടെ ദാരിദ്ര്യം മാറ്റാന്‍ മാഫിയാ സംഘങ്ങള്‍ പിന്‍സീറ്റ് ഭരണം നടത്തുന്ന ഭരണസമിതികള്‍ക്ക് താല്‍പ്പര്യമില്ലെന്നര്‍ത്ഥം. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് മോഷ്ടാവാക്കാനും തല്ലിക്കൊല്ലാനും ഇനിയൊരു മധുവിനെ കിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
തൊഴിലുറപ്പ് മാത്രം മതി അട്ടപ്പാടിയുടെ തലവര മാറ്റാന്‍
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പരിസ്ഥിതി പുനഃസ്ഥാപനവും പ്രധാന ലക്ഷ്യമാക്കി 2005-ല്‍ തുടങ്ങിയ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മാത്രം മതിയായിരുന്നു അട്ടപ്പാടിയുടെ തലവര മാറ്റാന്‍. എന്നാല്‍, ഈ പദ്ധതിയിലും കൈയിട്ടുവാരാനുള്ള തന്ത്രങ്ങളാണ് ഭരണസമിതികളും വന്‍കിട ഭൂവുടമകളും ചേര്‍ന്ന് മെനഞ്ഞെടുത്തത്. ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്താന്‍ സാധ്യത കുറഞ്ഞ പദ്ധതിയാണ് തൊഴിലുറപ്പ് എന്നതും പ്രത്യേകതയാണ്. അട്ടപ്പാടിയില്‍ 16,000 പേരാണ് തൊഴിലുറപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 80 ശതമാനവും വനവാസികളാണ്. വര്‍ഷത്തില്‍ 200 ദിവസം വനവാസികള്‍ക്ക് തൊഴില്‍ കിട്ടിയിരുന്നെങ്കില്‍ കുറഞ്ഞത് 52,000 രൂപ ഓരോ കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടില്‍ എത്തുമായിരുന്നു. ആവശ്യമുള്ളവര്‍ക്ക് മാത്രം തൊഴില്‍ കൊടുത്താല്‍ പോലും ഓരോ വര്‍ഷവും ഏറ്റവും കുറഞ്ഞത് 83.32 കോടി രൂപ അട്ടപ്പാടിയിലെ സാധാരണമനുഷ്യര്‍ക്ക് ലഭിച്ചേനെ. ഇത് നിഷേധിച്ചതാണ് അട്ടപ്പാടിയിലെ ഏറ്റവും വലിയ അഴിമതിയായി വിലയിരുത്തപ്പെടേണ്ടത്. ഇത്രയും തൊഴില്‍ ദിനങ്ങള്‍കൊണ്ട് ആദിവാസികളുടെ കൈവശമുള്ള ആയിരക്കണക്കിന് ഏക്കര്‍ തരിശ് ഭൂമി കൃഷിഭൂമിയായി മാറുമായിരുന്നു.
അവകാശനിഷേധമാണ് അഴിമതി
200 ദിവസത്തെ തൊഴില്‍ കൊടുത്തില്ലെങ്കില്‍ അത്രയും ദിവസത്തെ വേതനം കൊടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിയമപരമായ ബാധ്യതയുണ്ട്. ഏതെങ്കിലും തൊഴിലാളി തനിക്ക് ഈ വര്‍ഷം 200 ദിവസം തൊഴില്‍ വേണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടാല്‍ അത് കൊടുത്തിരിക്കണം. അല്ലെങ്കില്‍, അത്രയും ദിവസത്തെ വേതനം ഉദ്യോഗസ്ഥന്റെ കൈയില്‍ നിന്ന് കൊടുക്കണമെന്നും തൊഴിലുറപ്പ് നിയമം വ്യവസ്ഥ ചെയ്യുന്നു. ആവശ്യപ്പെടുമ്പോള്‍ തൊഴിലും 14 ദിവസത്തിനുള്ളില്‍ കൂലിയും കിട്ടാന്‍ അവകാശമുണ്ടെന്ന് വനവാസികളെ പഠിപ്പിക്കാന്‍ ഭരണാധികാരികള്‍ കൂട്ടാക്കാതിരുന്നത് അവര്‍ സംഘടിതരാവുമെന്ന ഭയം കൊണ്ടാണ്.
25,750 ഏക്കര്‍ കാര്‍ഷിക ഭൂമി വനവാസികളുടെ കൈവശമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പട്ടയം കിട്ടിയതും കിട്ടാത്തതും മറ്റുള്ളവര്‍ പറ്റിച്ചതുമൊക്കെ ഇതിലുള്‍പ്പെടും. ഈ ഭൂമിയില്‍ വനവാസികളുടെ തനത് വിളകള്‍ കൃഷിയിറക്കാന്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിയുമായിരുന്നു. അതിനായി നിരന്തരശ്രമം നടത്തിയ അന്നത്തെ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.വി. രാധാകൃഷ്ണനെ നാടുകടത്താന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒരുപോലെ ഉത്സാഹം കാട്ടി. ഗിരിവര്‍ഗ്ഗക്കാരുടെ ഭൂമി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാക്കാന്‍ സഹായകമാകുന്ന നിരവധി ഉത്തരവുകള്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അത് ഫലപ്രാപ്തിയിലെത്തിക്കുംമുമ്പുതന്നെ അദ്ദേഹത്തെ സ്ഥലം മാറ്റുകയാണ് ചെയ്തത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്ന വ്യാജരേഖയുണ്ടാക്കി തോട്ടം ഉടമകളും മറ്റു വന്‍കിട ഭൂവുടമകളും തൊഴിലുറപ്പ് പണി തങ്ങളുടെ സ്ഥലത്ത് നടത്തുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ചോദ്യം ചെയ്തതാണ് അദ്ദേഹത്തെ മറ്റുള്ളവരുടെ കണ്ണിലെ കരടാക്കി മാറ്റിയതെന്ന് ഊരു വികസന സമിതിയംഗങ്ങള്‍ അഭിപ്രായപ്പെടുന്നു.
ഇന്ന് കേരള സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് നടത്തുന്ന ‘മില്ലറ്റ് ഗ്രാമം’ പദ്ധതി ലക്ഷ്യത്തിന്റെ നാലിലൊന്നുപോലും എത്തിയില്ലെന്ന് മനസ്സിലാക്കുമ്പോഴാണ്, തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം അട്ടപ്പാടിക്കാര്‍ക്ക് മനസ്സിലാകുന്നത്. ഈ തിരിച്ചറിവുണ്ടാകുമ്പോഴേക്കും പദ്ധതി അതിന്റെ ലക്ഷ്യത്തില്‍ നിന്ന് ഏറെ അകന്നു കഴിഞ്ഞിരുന്നു.
ഗോത്രവര്‍ഗ്ഗക്കാരുടെ നിലങ്ങളില്‍ പരമ്പരാഗത ധാന്യങ്ങള്‍ കൃഷിയിറക്കിയാല്‍ ദാരിദ്ര്യം മാറും. അവരുടെ ഭക്ഷ്യസംസ്കാരം തിരിച്ചുപിടിക്കാന്‍ കഴിയും. അവര്‍ക്ക് പോഷകാഹാരം ലഭിക്കും. മാന്യമായ വരുമാനമുണ്ടാകും. സ്വന്തം കാലില്‍ നില്ക്കാന് വനവാസി പ്രാപ്തനാകും. അതുണ്ടായിക്കൂടെന്ന് ആഗ്രഹിക്കുന്ന തല്‍പ്പരകക്ഷികളാണ് ഈ പദ്ധതിയുടെ കഴുത്തില്‍ കത്തിവച്ചത്.
ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം തികച്ച് പണിയെടുത്തവരുടെ എണ്ണം കൂടിയറിയുമ്പോഴാണ് ചിത്രം വ്യക്തമാകുക. 10,000 പേര് തൊഴിലിനപേക്ഷിച്ചപ്പോള് 100 ദിവസം ജോലി കിട്ടിയത് 178 പേര്‍ക്ക് മാത്രം. കഴിഞ്ഞ വര്‍ഷം ഇത് 2786 ആണ് എന്നുകൂടി ഓര്‍ക്കണം. തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ 2006-07 മുതല്‍ 2017-18 വരെ മൂന്ന് പഞ്ചായത്തുകളും ചേര്‍ന്ന് ആകെ വാങ്ങിയെടുത്ത തുക 119 കോടിയാണ്. ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയിരുന്നെങ്കില്‍ ചുരുങ്ങിയത് 300 കോടി രൂപ കൂലിയിനത്തില്‍ മാത്രം വനവാസികളുടെയും സാധാരണക്കാരുടെയും കൈകളിലെത്തുമായിരുന്നു.
പണിയെടുക്കാതെ പണം തട്ടുന്നവര്‍
ഒരു ദിവസംപോലും പണിയെടുക്കാതെ പണം വാങ്ങിയെടുക്കുന്നവരില്‍ മേറ്റുമാര്‍ മുതല്‍ ബ്ലോക്ക് പഞ്ചായത്തംഗം വരെയുണ്ട്. വ്യാജ ഒപ്പ് രേഖപ്പെടുത്തിയും ഒപ്പുകള്‍ തിരുത്തിയുമാണ് ഈ അഴിമതി നടത്തുന്നത്. ഷോളയൂരില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സോഷ്യല്‍ ഓഡിറ്റില്‍ സിപിഎമ്മിന്റെ ഒരു ബ്ലോക്ക് പഞ്ചായത്തംഗം കള്ള ഒപ്പ് രേഖപ്പെടുത്തി 42 ദിവസത്തെ പണം തട്ടിയതായി കണ്ടെത്തി. തൊഴിലുറപ്പ് പദ്ധതിയുമായി ഒരു ബന്ധവുമില്ലാത്ത ഇവരുടെ കുടുംബാംഗങ്ങളും മസ്റ്റര്‍ റോളില്‍ ഒപ്പു രേഖപ്പെടുത്തി കൂലി വാങ്ങിയെടുത്തിട്ടുണ്ട്. പക്ഷേ, ഈ റിപ്പോര്‍ട്ട് ഗ്രാമ സഭ വിളിച്ചുചേര്‍ത്ത് പൊതു ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ ഭരണസമിതി സമ്മതിച്ചില്ല. കടലാസില്‍ മാത്രം പദ്ധതിയുണ്ടാക്കി പണം തട്ടിയ കേസുകളും നിരവധിയാണ്.
കുറവന്‍പാടിയില്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തക വ്യാജ ഒപ്പിട്ട് പണം വാങ്ങിയത് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിലാണ്. ജനകീയ ഓഡിറ്റും സോഷ്യല്‍ ഓഡിറ്റും നടത്തിയാല്‍ ഇത്തരം കള്ളത്തരങ്ങള്‍ എല്ലാ വാര്‍ഡുകളിലും കണ്ടെത്താനാകുമെന്നാണ് തൊഴിലാളികള്‍ തന്നെ പറയുന്നത്. കള്ളത്തരങ്ങള്‍ നടത്താന്‍ വേണ്ടി മാത്രമാണ് മേറ്റ് സമ്പ്രദായം ഇവര്‍ പരിഷ്ക്കരിക്കാത്തത്. ഏഴും എട്ടും വര്‍ഷമായി ഒരാള്‍ തന്നെ മേറ്റായി പ്രവര്‍ത്തിക്കുന്ന രീതിയാണ് അട്ടപ്പാടിയിലുള്ളത്. ഓരോ പ്രവൃത്തിക്കും മേറ്റുമാരെ മാറ്റാമെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍, നന്നായി പ്രവര്‍ത്തിക്കുന്നവരെ മാറ്റിനിര്‍ത്താനാണ് രാഷ്ട്രീയക്കാര്‍ക്ക് താല്‍പ്പര്യം.
കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മുടക്കിയ 700 കോടി രൂപയുടെ കണക്ക് ചോദിക്കാന്‍ വനവാസിക്ക് താല്‍പ്പര്യമില്ല. പക്ഷേ, അദ്ധ്വാനത്തിലൂടെ തന്റെ കുടുംബത്തിലേക്ക് വരേണ്ട പണംപോലും അധികാരികള്‍ നിഷേധിക്കുന്നത് അവര്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ഈ അവകാശ ലംഘനമാണ് അഴിമതിയുടെ ഓഖി ചുഴലിക്കാറ്റായി അട്ടപ്പാടിയുടെ മലനിരകളില്‍ വീശുന്നത്.
നാളെ: ശിശുഹത്യയില്‍ നിന്ന് വംശഹത്യയിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: