ന്യൂദല്‍ഹി: അഖില കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നിലപാടിനെതിരെ ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ രംഗത്ത്. മാതാപിതാക്കള്‍ക്കും എന്‍ഐഎക്കുമെതിരെ ആരോപണമുന്നയിച്ച് അഖിലയുടെ പേരില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത് കേസ് നീട്ടിക്കൊണ്ടുപോയി മുതലെടുപ്പ് നടത്തുന്നതിനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമത്തിന്റെ ഭാഗമായാണെന്നുമാണ് ആരോപണം. സത്യവാങ്മൂലത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പരാമര്‍ശിച്ചത് മുസ്ലിം ലീഗിലും എതിര്‍പ്പുണ്ടാക്കി.
പോപ്പുലര്‍ ഫ്രണ്ടിനെ രൂക്ഷമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമി മുഖപത്രമായ ‘മാധ്യമ’ത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചു. സുപ്രീം കോടതിയില്‍ ഹാദിയ തുറന്ന് പറഞ്ഞതോടെ കേസ് അവസാനിച്ചുവെന്നും എന്നാല്‍ അനുകൂലമായപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് നിരാശയാണുണ്ടായതെന്നും ലേഖനം പറയുന്നു. തീരേണ്ടിയിരുന്ന കേസ് ഹാദിയയുടെ സത്യവാങ്മൂലത്തോടെ വലിച്ചുനീട്ടുകയാണ് ചെയ്തത്. രാഹുല്‍ ഈശ്വറിനെതിരായ സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യേണ്ടി വന്നത് തിരിച്ചടിയായി. വീട്ടുതടങ്കലില്‍ നിന്നുള്ള മോചനത്തിന് സഹായം നല്കിയ വ്യക്തിയായ രാഹുലിന്റെ വീഡിയോയാണ് കേസില്‍ നിര്‍ണായകമായത്. ഇതേ തുടര്‍ന്നാണ് ഹാദിയയെ കോടതിയിലേക്ക് വിളിച്ചുവരുത്തി നിലപാട് ആരാഞ്ഞത്. ആ രാഹുല്‍ ഇപ്പോള്‍ ഇരയായി മാറി. ലേഖനത്തില്‍ പറയുന്നു.
സത്യവാങ്മൂലത്തില്‍ ഹൈദരലി തങ്ങളുടെ പേര് പരാമര്‍ശിച്ചതില്‍ മുസ്ലിം ലീഗും അമര്‍ഷത്തിലാണ്. ഷെഫീന്‍ ജഹാനുമായുള്ള അഖിലയുടെ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത് തങ്ങള്‍ ചുമതലപ്പെടുത്തിയ ആളാണെന്നായിരുന്നു പരാമര്‍ശം. ഒരു കാര്യവുമില്ലാതെ തങ്ങളുടെ പേര് സത്യവാങ്മൂലത്തിലേക്ക് വലിച്ചിഴച്ചത് എന്തിനെന്ന് സുപ്രീം കോടതിയിലെ അഭിഭാഷകര്‍ക്ക് പോലും മനസ്സിലായിട്ടില്ലെന്ന് മാധ്യമത്തിലെ ലേഖനവും ചൂണ്ടിക്കാട്ടുന്നു.
മതംമാറ്റത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മുസ്ലിം സംഘടനകള്‍ക്കിടയില്‍ കടുത്ത മത്സരമാണുള്ളത്. വര്‍ഗ്ഗീയ പ്രചാരണത്തിലൂടെ സമുദായത്തിന്റെ രക്ഷക വേഷത്തിന് പോപ്പുലര്‍ ഫ്രണ്ട് വിഷയം ഉപയോഗിച്ചു. ജമാ അത്തെ ഇസ്ലാമിയും ഇതേ രീതി പിന്തുടര്ന്നു. പുറമേക്ക് മതേതര പ്രതിഛായ നടിക്കുന്നതിനാല്‍ പരസ്യമായി രംഗത്തിറങ്ങാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞില്ല.
ലീഗിന്റെ പോഷക സംഘടനയായ കെഎംഎസിസിയുടെ ദല്‍ഹിയിലെ ഭാരവാഹിയും അഭിഭാഷകനുമായ ഹാരിസ് ബീരാനാണ് സുപ്രീം കോടതിയില്‍ കേസ് ഏകോപിപ്പിച്ചത്. കപില്‍ സിബലും ദുഷ്യന്ത് ദവെയും ഉള്‍പ്പെടെ പ്രമുഖ അഭിഭാഷകരെ ഏര്‍പ്പാടാക്കിയത് ഇദ്ദേഹമാണ്. പാണക്കാട് തങ്ങളുടെയും മറ്റ് മുസ്ലിം ലീഗ് നേതാക്കളുടെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇടെപടല്‍. പോപ്പുലര്‍ ഫ്രണ്ട് കേസ് ഹൈജാക്ക് ചെയ്തതോടെ ഹാരിസ് ബീരാന് പിന്മാറിയ മട്ടാണെന്നും ലീഗ് കേന്ദ്രങ്ങള്‍ പറയുന്നു. അഖിലയുടെ മതംമാറ്റത്തില്‍ പങ്കുണ്ടെന്ന് രഹസ്യമായി അവകാശപ്പെടുന്നുണ്ടെങ്കിലും എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ പാണക്കാട് തങ്ങളുടെ പേര് പരസ്യമാകുന്നതാണ് ലീഗിനെ പ്രകോപിപ്പിക്കുന്നത്.
എന്നാല്‍ അഖില കേസിലെ എന്‍ഐഎ അന്വേഷണം പോപ്പുലര്‍ ഫ്രണ്ടിലേക്കും ഐഎസിലേക്കും നീളുന്ന ഘട്ടത്തില്‍ അഖിലയുടെ മതംമാറ്റത്തിന് പിന്നിലെ മുസ്ലിംലീഗ് ഉന്നത നേതാക്കളുടെ പങ്ക് പോപ്പുലര്‍ ഫ്രണ്ട് തുറന്നുകാട്ടിയത് കേസില്‍ കൂടുതല്‍ സഹായം പ്രതീക്ഷിച്ചാണെന്നും സൂചനയുണ്ട്. ഐഎസ് റിക്രൂട്ട്മെന്റ് കേസായി അഖില കേസ് മാറിയാല്‍ മുസ്ലിം സംഘടനകളുടെ എല്ലാം പിന്തുണയുണ്ടെങ്കില്‍ മാത്രമേ പിടിച്ചുനില്‍ക്കാനാവൂ എന്നും പോപ്പുലര്‍ ഫ്രണ്ട് കണക്കുകൂട്ടുന്നു. ഝാര്‍ഖണ്ഡ് പിഎഫ്ഐയെ നിരോധിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ മുസ്ലിം സംഘടനകളെ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ കൂടെച്ചേര്‍ക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: