കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ സിപിഎമ്മുകാരായ മുഴുവന്‍ പ്രതികളേയും അറസ്റ്റു ചെയ്യുക, കേസ് സിബിഐയ്ക്ക് വിടുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് കഴിഞ്ഞ എട്ട് ദിവസമായി കണ്ണൂര്‍ കലക്ടേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം ഇന്ന് വൈകുന്നേരം മൂന്നിന് അവസാനിപ്പിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുധാകരന് നാരങ്ങനീര് നല്‍കിയാണ് സമരം അവസാനിപ്പിക്കുന്നത്.
ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നും പോലും ലക്ഷ്യം കാണാതെ സമരം അവസാനിപ്പിക്കേണ്ടി വരുന്നത് യുഡിഎഫ്, കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി. കഴിഞ്ഞ എട്ടു ദിവസങ്ങള്‍ സമരം ചെയ്തിട്ടെന്തു നേടി എന്ന ചോദ്യം കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടേയും ഒരു വിഭാഗം നേതാക്കളുടേയും അണികളുടേയും ഇടയില്‍ ഉയര്‍ന്നിട്ടുണ്ട്. സമരം യുഡിഎഫ് നേതൃത്വം ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തോടെയാണ് അവസാനിപ്പിക്കുന്നതെങ്കിലും ഇനിയങ്ങോട്ട് സമരത്തിന്റെ ഗതിയെന്താവുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്. കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഇന്ന് യുഡിഎഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയ മുഖം പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കാന്‍ സാധിച്ചുവെന്നതൊഴിച്ചാല് കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെയാണ് സമരം അവസാനിപ്പിക്കാന്‍ പോകുന്നത്.
മുഴുവന്‍ പ്രതികളേയും പിടികൂടണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. സിപിഎം നല്കിയ ആറ് പ്രതികളെ മാത്രമാണ് ഇതുവരെ കേസന്വേഷിക്കുന്ന പോലീസ് പിടികൂടിയത്. ഇവരില്‍ത്തന്നെ പലരും യഥാര്‍ത്ഥ പ്രതികളാണോയെന്ന സംശയം നിലനില്‍ക്കുകയാണ്. കൊലപാതകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയോ ഗൂഢാലോചനക്കാരേയോ കുറിച്ച് അന്വേഷണം പോലും നടന്നിട്ടില്ല. കേസ് സിബിഐക്ക് വിടില്ലെന്നു കൂടി മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് പൂര്‍ണമായും വെട്ടിലായി. കോടതി കൂടി കനിഞ്ഞില്ലെങ്കില്‍ കേസ് എന്താകുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: