മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിനായി മലപ്പുറം ഒരുങ്ങിക്കഴിഞ്ഞു. തൃശൂരില്‍ സിപിഎം നടത്തിയതിനേക്കാള്‍ വലിയ പ്രചാരണമാണ് സിപിഐ മലപ്പുറത്ത് നടത്തുന്നത്. ആഡംബരത്തില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.
മാര്‍ച്ച് ഒന്നിനാണ് സമ്മേളനം ആരംഭിക്കുക. അതിന് മുമ്പ് തന്നെ ലക്ഷങ്ങള്‍ ചെലവഴിക്കപ്പെട്ടു കഴിഞ്ഞു. നാല് മന്ത്രിമാര്‍ മാത്രമുള്ള പാര്‍ട്ടിയുടെ സമ്മേളനത്തിന്റെ ബജറ്റ് 18 കോടി രൂപയാണ്. എന്നും വല്ല്യേട്ടന് ചമഞ്ഞ് തങ്ങളെ പിന്‍നിരയിലേക്ക് മാറ്റിനിര്‍ത്തുന്ന സിപിഎമ്മിനുള്ള മറുപടിയായി സമ്മേളനം മാറ്റണമെന്നാണ് നേതാക്കള്‍ അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
മലപ്പുറം ജില്ലയില്‍ പല സ്ഥലങ്ങളിലും മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് സിപിഐയെ നശിപ്പിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് സമ്മേളനത്തോടെ മാറ്റമുണ്ടാക്കിക്കണമെന്നാണ് തീരുമാനം. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം നിശ്ചലരൂപങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. മലപ്പുറം ടൗണില്‍ മാത്രം അന്‍പതിലധികം നിശ്ചലരൂപങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ പ്രധാന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണ് ഇതിന്റെചുമതല. പ്രധാനവേദിയായ റോസ് ലോഞ്ച് ഓഡിറ്റോറിയത്തിന് സമീപം പ്രചാരണ സാമഗ്രികള്‍ ഒരുക്കാന്‍ പ്രത്യേക കേന്ദ്രവും തുറന്നിട്ടുണ്ട്.
പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത റോസ് ലോഞ്ച് ഓഡിറ്റോറിയത്തിന് മാത്രം അഞ്ച് ലക്ഷത്തോളം വാടകവരും. കൂടാതെ നേതാക്കളുടെ താമസത്തിനായി മലപ്പുറം, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ മുഴുവന്‍ ഹോട്ടലുകളും ബുക്ക് ചെയ്തു കഴിഞ്ഞു. കെ.എം. മാണിയെ കാണിച്ച് തങ്ങളെ നിരന്തരം വിരട്ടുന്ന സിപിഎമ്മിന് മുന്നില്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. മാര്‍ച്ച് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനത്തിനെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: