ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കുകയും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്ത 9500 ബാങ്കിങ്ങ് ഇതര സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു. അദാനിയുടെ അദാനി ക്യാപ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡും കേരളത്തിലെ നിരവധി സ്ഥാപനങ്ങളും ഈ പട്ടികയിലുണ്ട്.
ഇവയെ കേന്ദ്രം ഹൈ റിസ്ക്ക്( അതീവ അപകടകരം) പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കള്ളപ്പണത്തിനെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന കടുത്ത നടപടികളില്‍ ഒന്നാണിത്. ഈ സ്ഥാപനങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം പാലിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ധനകാര്യ രഹസ്യാന്വേഷണ യൂണിറ്റാണ് ( എഫ്ഐയു) പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംശയകരമായ പണമിടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്യുകയും അവ പുറത്തുവിടുകയും ചെയ്യുന്ന സ്ഥാപനമാണിത്.
ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ പ്രിന്‍സിപ്പല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും പത്തു ലക്ഷത്തിനു മേലുള്ള സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ എഫ്ഐയുവിനെ അറിയിക്കണമെന്നുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തില്‍. പക്ഷെ അദാനിയുടേതടക്കം ഈ സ്ഥാപനങ്ങള്‍ ഒന്നും ഇത് പാലിക്കുന്നില്ല.
അസാധുവാക്കിയ നോട്ടുകള്‍ ഈ സ്ഥാപനങ്ങള്‍ മാറ്റിനല്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇവയെ അപകടകരമായ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടിക ധനമന്ത്രാലയത്തിലെ എഫ്ഐയുവിന്റെ സൈറ്റിലുണ്ട്.ഇവ കേന്ദ്ര ധനമന്ത്രായലത്തിന്റെയും ആദായ നികുതി വകുപ്പിന്റെയും നിരീക്ഷണത്തിലാണ്. ഇവിടങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍ വകുപ്പ് പരിശോധിക്കുമെന്നാണ് സൂചന.
അസാധുവാക്കിയ നോട്ടുകള്‍ മാറി നല്‍കിയതിനു പുറമേ പാന്‍ കാര്‍ഡില്ലാതെ അരലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്ന നിബന്ധനകളും ഇവര്‍ ലംഘിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപയ്ക്കു മുകളിലുള്ള ദുരൂഹമായ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിട്ടും ഇവര്‍ കൈമാറിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: